Sorry, you need to enable JavaScript to visit this website.

ലുലു മാളിനും യൂസഫലിക്കുമെതിരെ വിദ്വേഷ പ്രചാരണം; നിയമനടപടി സ്വീകരിക്കും

കൊച്ചി-ഇന്ത്യന്‍ ദേശീയ പതാകയെക്കാള്‍ പാകിസ്ഥാന്റെ പതാകക്ക് പ്രാധാന്യം നല്‍കിയെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം. സംഘ്പരിവാര്‍ അനുകൂലികളാണ് ലുലുമാള്‍ അധികൃതര്‍ വിശദീകരണം നല്‍കിയിട്ടും തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.
ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി കൊച്ചി ലുലു മാളില്‍ വിവിധ രാജ്യങ്ങളുടെ പതാകകള്‍ ക്രിക്കറ്റ് മത്സരത്തിന്റെ ഉത്ഘാടന ദിവസം തൂക്കിയതുമായി ബന്ധപ്പെട്ടാണ് പ്രചാരണം.  എന്നാല്‍ ഈ പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ലുലു മാള്‍ അധികൃതര്‍ വിശദീകരിച്ചു.
മാള്‍ ഏട്രിയത്തില്‍ (മാധ്യഭാഗത്തു )  മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് ഒരേ അളവിലാണ് വിവിധ രാജ്യങ്ങളുടെ പതാകകള്‍ തൂക്കിയിരുന്നത്. പതാകകളുടെ ചിത്രം മുകളിലത്തെ നിലയില്‍ നിന്ന് പകര്‍ത്തുമ്പോള്‍, പ്രത്യേകിച്ച് പാതകയുടെ വശത്തു നിന്നു ഫോട്ടോ എടുക്കുമ്പോള്‍ അതത് വശത്തുള്ള പതാകകള്‍ക്ക് കൂടുതല്‍ വലുപ്പം തോന്നും, എന്നാല്‍ താഴെ നിന്ന് ചിത്രം പകര്‍ത്തുമ്പോള്‍ എല്ലാം തുല്യ അളവിലാണെന്ന് മനസ്സിലാവുകയും  ചെയ്യും.

എന്നാല്‍ പാക്കിസ്ഥാന്‍ പതാകയ്ക്ക് വലുപ്പം കൂടുതലും ഇന്ത്യന്‍ പതാകയ്ക്ക് വലുപ്പം കുറവുമാണെന്നുള്ള ചില തെറ്റായ  പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഫോട്ടോ എടുത്ത വശത്ത് നിന്ന് നോക്കുമ്പോള്‍ ഓരോ രാജ്യത്തിന്റേയും പതാകയ്ക്ക് വലുപ്പം കൂടുതലായി തോന്നുന്നത് സ്വാഭാവികമാണ് എന്നിരിക്കെ, എന്നാല്‍ ഈ വസ്തുത മനസ്സിലാക്കാതെ പാക്കിസ്ഥാന്‍ പതാകയ്ക്ക് വലുപ്പം പ്രചരിപ്പിയ്ക്കുന്നത് തീര്‍ത്തും  വ്യാജമാണ്.
തെറ്റിദ്ധാരണ പരത്തുന്ന വാസ്തവ വിരുദ്ധമായ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചരണങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നും ലുലു അധികൃതര്‍ പറഞ്ഞു.

 

Latest News