Sorry, you need to enable JavaScript to visit this website.

മണിപ്പുരില്‍ കുക്കി യുവാവിനെ ജീവനോടെ കത്തിച്ചു,  വീഡിയോ പുറത്തായതോടെ ശക്തമായ പ്രതിഷേധം 

ഇംഫാല്‍- വംശീയകലാപത്തിന്റെ ഭീതിയടങ്ങാത്ത മണിപ്പുരില്‍ ഗോത്രവര്‍ഗക്കാരനായ യുവാവിന്റെ ശരീരം കത്തിക്കുന്നതിന്റെ നടുക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ജീവനോടെയാണ് തീയിട്ടതെന്ന് കുക്കിവിഭാഗക്കാര്‍ ആരോപണമുയര്‍ത്തി. പിന്നാലെ ശക്തമായ പ്രതിഷേധവുമുയര്‍ന്നു. കുക്കിവിഭാഗക്കാരായ ആഞ്ചിലേറെപ്പേരെ കലാപകാരികള്‍ ജീവനോടെ ചുട്ടു കൊന്നിട്ടുണ്ടെന്ന് പരാതിയുണ്ട്.
മേയ് നാലിന് നടന്ന സംഭവമാണിതെന്നും കൊല്ലപ്പെട്ടത് കുക്കി വിഭാഗക്കാരനായ ലാല്‍ഡിന്‍താംഗയാടെന്നും പോലീസ് സൂപ്രണ്ട് മനോജ് പ്രഭാകര്‍ പറഞ്ഞു. കുക്കിവിഭാഗക്കാരായ രണ്ടുസ്ത്രീകളെ ബലാത്സംഗംചെയ്ത് നഗ്നരാക്കി നടത്തിച്ച ദിവസംതന്നെയാണ് ഇതും നടന്നത്. സംഭവത്തില്‍ നേരത്തേ കേസെടുത്തിട്ടുണ്ടെന്നും അന്വേഷിച്ചുവരുകയാണെന്നും അവര്‍ വ്യക്തമാക്കി.
അങ്ങേയറ്റം സങ്കടകരവും ലജ്ജാകരവുമായ കുറ്റകൃത്യമെന്ന് പ്രതിപക്ഷ 'ഇന്ത്യ' സഖ്യം ആരോപിച്ചു. ''മോഡിജി അയല്‍രാജ്യത്തെ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു, പക്ഷേ, മണിപ്പുരിനെ രക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു.''- ഇന്ത്യ സഖ്യം സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു. മണിപ്പുരിലെ ഗുരുതരപ്രശ്നങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഇനിയും വേണ്ടവിധത്തില്‍ അഭിമുഖീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.
കറുത്ത ടിഷര്‍ട്ടും പാന്റും ധരിച്ച ഒരാളുടെ ദേഹം അനങ്ങാതെ മണ്ണില്‍ കിടക്കുന്നതാണ് വീഡിയോയില്‍ തെളിയുന്നത്. മുഖത്ത് മുറിവുകളേറ്റ് ചോരയൊലിക്കുന്ന നിലയിലാണ്. ശരീരം കത്തുന്നതും കാണാം. ഫോട്ടോകളോ വീഡിയോകളോ എടുക്കരുതെന്ന് കൂടിനില്‍ക്കുന്നവര്‍ നിര്‍ദേശിക്കുന്നുണ്ട്. ഇവരെയാരെയും ഏഴുസെക്കന്‍ഡുള്ള വീഡിയോയില്‍ കാണുന്നില്ല. പശ്ചാത്തലത്തില്‍ വെടിയൊച്ചകളും കേള്‍ക്കാം.
കുക്കിവിഭാഗക്കാരായ രണ്ടു സ്ത്രീകളെ ഒരുകൂട്ടം പുരുഷന്മാര്‍ നഗ്നരായി നടത്തിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞ ജൂലായില്‍ പുറത്തുവന്നിരുന്നു, ഇത് രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. ഈ കേസില്‍ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ജാഥകളും പൊതുയോഗങ്ങളും പ്രതിഷേധപ്രകടനങ്ങളും ആള്‍ക്കൂട്ടവും നിരോധിച്ചുകൊണ്ട് പോലീസ് ഉത്തരവിറക്കി. സംഘര്‍ഷസാധ്യത ഒഴിവാക്കാന്‍ വേണ്ടിയാണിതെന്നും വ്യക്തമാക്കി.

Latest News