Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വാതത്തിനുള്ള  മരുന്നിനു പകരം ഹൃദ്രോഗത്തിനുള്ള മരുന്ന്

തിരുവനന്തപുരം- മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ രോഗിക്ക് മരുന്ന് മാറി നല്‍കി. വാതത്തിനുള്ള മരുന്നിനു പകരം ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നാണ് നല്‍കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വാതരോഗത്തിന് ചികിത്സ തേടിയത്. ഓഗസ്റ്റ് 22ന് ഒപിയില്‍ ഡോക്ടറെ കാണുകയുടെ ചെയ്തിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ നല്‍കിയ മരുന്നിന് പകരം ഫാര്‍മസിയില്‍ നിന്ന് നല്‍കിയത് ഹൃദ്രോഗത്തിനുള്ള മരുന്നായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായപ്പോഴായിരുന്നു മരുന്നു മാറിയെന്ന് അറിയുന്നത്. 18 വയസുള്ള പെണ്‍കുട്ടി എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. 45 ദിവസത്തോളമാണ് ഫാര്‍മസിയില്‍ നിന്ന് നല്‍കിയ മരുന്ന് പെണ്‍കുട്ടി കഴിച്ചത്.ഗുരുതരമായി സന്ധിവേദനയും ഛര്‍ദില്‍ അടക്കം ഉണ്ടാവുകയും ചെയ്തു. ഞരമ്പുകളില്‍ നിന്നടക്കം രക്തം പൊട്ടിയൊലിക്കുന്ന അവസ്ഥയുണ്ടായി. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. വിവരം അറിയിച്ചയുടനെ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അടിയന്തരമായ ഇടപെടല്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.

 

Latest News