മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു

ഭോപ്പാല്‍- മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് എം.എല്‍.എ. ബി.ജെ.പി.യില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് എം.എല്‍.എ സച്ചിന്‍ ബിര്‍ളയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഈ വര്‍ഷം അവസാനത്തോടെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന് തിരിച്ചടിയായി സച്ചിന്‍ ബിര്‍ള മറുകണ്ടം ചാടിയത്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മയുടേയും സാന്നിധ്യത്തില്‍ ബി.ജെ.പി ഓഫീസില്‍ നടന്ന ചടങ്ങിലാണ് സച്ചിന്‍ ബിര്‍ള ബി.ജെ.പി. അംഗത്വമെടുത്തത്. 2021 ഒക്ടോബറില്‍ സച്ചിന്‍ ബിര്‍ള ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് സച്ചിനെ പുറത്താക്കിയിരുന്നില്ല.

ഖാര്‍ഗോണ്‍ ജില്ലയിലെ ബര്‍വാഹ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ സച്ചിന്‍ ബിര്‍ള ആദ്യമായാണ് എം.എല്‍.എയാകുന്നത്. 2018ല്‍ ഗുര്‍ജാര്‍ ഉള്‍പ്പടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയോടെയാണ് സച്ചിന്‍ ബിര്‍ള തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.

 

Latest News