ടെല്‍ അവീവ്-ഇസ്രയലിലെ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. 1500ലേറെ പേര്‍ക്ക് പരിക്കേറ്റു. ഹമാസിനുനേരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രായില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 232 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 1790 പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. നുഴഞ്ഞുകയറിയവര പൂര്‍ണമായി കീഴടക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇസ്രയേലി സൈനിക കമാന്‍ഡര്‍ ഉള്‍പ്പടെ സൈനികരെയും നാട്ടുകാരെയും ഹമാസ് ബന്ദികളാക്കി. എല്ലാ പ്രതിരോധങ്ങളും മറികടന്നാണ് കരമാര്‍ഗവും കടല്‍മാര്‍ഗവും ഹമാസ് സേന ഇസ്രായിലിലേക്ക് ഇരച്ചുകയറിയത്. അത് മുന്‍കൂട്ടി അറിയുന്നതില്‍ സാരമായ വീഴ്ച ഇസ്രായിലിന്റെ രഹസ്യാന്വേഷണവിഭാഗങ്ങള്‍ക്ക് സംഭവിച്ചു. അതീവസുരക്ഷ ഉറപ്പാക്കുന്ന കമ്പിവേലികള്‍ ഏറെ മുമ്പു തന്നെ ഇസ്രായില്‍ ാസ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്നു. പഴുതുകളില്ലാതെ ആഴത്തില്‍ ഉറപ്പിച്ച ഈ കമ്പിവേലികളില്‍ സൂക്ഷ്മനിരീക്ഷണത്തിനായി ക്യാമറകളും സ്ഥാപിച്ചിരുന്നു. എന്നാല്‍, ബുള്‍ഡോസര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് വേലികള്‍ നിഷ്പ്രയാസം തകര്‍ത്താണ് ഹമാസ് അക്രമം അഴിച്ചുവിട്ടത്.
പ്രത്യാക്രമണത്തില്‍ ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായില്‍ അവകാശപ്പെട്ടു. ഗാസയിലെ വൈദ്യുതി ബന്ധം ഇസ്രായല്‍ സൈന്യം വിച്ഛേദിച്ചു. ഇന്ധനം, മറ്റ് സാധനങ്ങള്‍ എന്നിവയുടെ വിതരണം ഇസ്രായേല്‍ നിര്‍ത്തിവച്ചു.