സില്‍ചാര്‍- 40 ലക്ഷത്തോളം ജനങ്ങളെ പുറത്താക്കി പ്രസിദ്ധീകരിച്ച അസമിലെ ദേശീയ പൗരത്വ രജിസറ്ററിനെതിരെ പ്രതിഷേധ പ്രചാരണം നടത്താന്‍ പോയ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും എം.പിമാരുമടങ്ങുന്ന സംഘത്തെ പോലീസ് സില്‍ചാര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചു. വ്യാഴാഴ്ച് ഉച്ചയ്ക്ക് 1.30ഓടെയാണ് എട്ടംഗ തൃണമൂല്‍ സംഘത്തെ തടഞ്ഞത്. ഇതു എയര്‍പോര്‍ട്ടില്‍ നാടകീയ രംഗങ്ങള്‍ക്കു കാരണമായി. വൈകുന്നേരത്തോടെ പോലീസ് ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി. വനിതാ നേതാവും തൃണമൂല്‍ എം.പിയുമായ മഹുവ മൊയിത്രയെ എയര്‍പോര്‍ട്ടിനുള്ളില്‍ പോലീസ് ഓടിച്ചിട്ട് പിടികൂടുകുയം ബന്ധിയാക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. അതേസമയം മൊയിത്ര ഒരു പോലീസ് കോണ്‍സ്റ്റബഌനെ തള്ളിമാറ്റി പരിക്കേല്‍പ്പിക്കുന്ന ദൃശ്യം പോലീസും പുറത്തു വിട്ടു. രാത്രിയിലും സംഘത്തെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവയ്ക്കുമെന്ന് പോലീസ് അറിയിച്ചു.
എട്ടംഗ സംഘത്തോട് വിമാനത്താവളത്തിന് പുറത്തു പോകേണ്ടെന്ന് പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അസമില്‍ അടിയന്തരാവസ്ഥയാണെന്നും ജനങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും നേതാക്കളെ വിലക്കിയിരിക്കുകയാണെന്നും മമത ആരോപിച്ചു. ഇത് ഒടുക്കത്തിന്റെ തുടക്കമാണെന്നും ബി.ജെ.പി രാഷ്ട്രീയ പിരിമുറുക്കത്തിലാണെന്നും അതു കൊണ്ടാണ് മസില്‍ പവര്‍ കാണിക്കുന്നതെന്നും മമത പറഞ്ഞു.
പൗരത്വ പട്ടികയ്‌ക്കെതിരെ സില്‍ചാറില്‍ തൃണമൂല്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എട്ടംഗ സംഘം. ഇവര്‍ എയര്‍പോര്‍ട്ടിലെത്തുന്നതിനു മുന്നോടിയായി പരിസരത്ത് വന്‍ പോലീസ്‌സന്നാഹത്തെ വിന്യസിച്ചിരുന്നു. ജില്ലാ അധികൃതരും തടയാനെത്തിയിരുന്നു. വലിയ പൊതുപരിപാടികള്‍ക്ക് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ തടഞ്ഞത്. ഇതോടെ അധികൃതരും തൃണമൂല്‍ സംഘവും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തങ്ങളെ മര്‍ദ്ദിച്ചതായി തൃണമൂല്‍ ജനപ്രതിധികള്‍ ആരോപിച്ചു. സംഘത്തിലുണ്ടായിരുന്ന ആരോഗ്യ പ്രശ്‌നങ്ങളുള്ള സുഖേന്ദു ശേഖര്‍ റോയ് എം.പിയെ പോലും അധികൃതര്‍ വെറുതെ വിട്ടില്ലെന്ന് പാര്‍ട്ടി ആരോപിച്ചു.
വിമാനത്താവളത്തിനു പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് അറൈവല്‍ ലോഞ്ചില്‍ നേതാക്കള്‍ കുത്തിയിരിപ്പു സമരം നടത്തുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം പോലീസ് ഇവരെ പിടിച്ചു മാറ്റുകയും വളയുകയും ചെയ്തു. ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടിനു പുറത്ത് പ്രതിഷേധവുമായി ഒരുമിച്ചു കൂടി. അനധികൃത ബംഗ്ലദേശി കുടിയേറ്റക്കാരെ തിരിച്ചറിയാനെന്ന പേരില്‍ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ലക്ഷക്കണക്കിനാളുകളെ പൗരത്വ പട്ടികയ്ക്കു പുറത്താക്കിയതിനു പിന്നില്‍ ബി.ജെ.പിയാണെന്നാണ് തൃണമൂല്‍ അടക്കമുള്ള പ്രതപക്ഷത്തിന്റെ ആരോപണം.