പി എം എ സലാമിന് ജിഫ്രി മുത്തുക്കോയ തങ്ങളുടെ മറുപടി, ആവശ്യമെങ്കില്‍ സര്‍ക്കാറിനെ ബന്ധപ്പെടും

കൊച്ചി - സമസ്ത നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച മുസ്‌ലീം ലീഗ്  സംസ്ഥാന സെക്രട്ടറി പി എം എ സലാമിന് മറുപടിയുമായി സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. വഖഫ് പ്രക്ഷോഭത്തില്‍ സമസ്ത പുറകോട്ട് പോയതിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടുള്ള പി എം എ സലാമിന്റെ പരാമര്‍ശത്തെയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തള്ളിയത്. ഭരണകര്‍ത്താക്കളുമായി സംസാരിക്കുന്നതിനെ ആക്ഷേപിക്കുന്നത് മാന്യതയ്ക്ക് യോജിച്ചതല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സര്‍ക്കാരുകളോട് ആവശ്യമാവുന്ന ഘട്ടത്തില്‍ ബന്ധപ്പെടുക എന്നത് സമസ്തയുടെ ഭരണഘടനയില്‍ ഉള്ളതാണ്. ആവശ്യങ്ങള്‍ ഫോണിലൂടെയും നേരിട്ടും പറയും. അതിനെ വിമര്‍ശിച്ചിട്ട് കാര്യമില്ലെന്ന് സമസ്ത എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മദ്ഹ് റസൂല്‍ സംഗമത്തില്‍ ജിഫ്രി തങ്ങള്‍ പറഞ്ഞു. 
ഈ വിഷയത്തില്‍ പി എം എ സലാമിനെതിരെ സമസ്ത ലീഗ് നേതൃത്വത്തിന് പരാതിയും നല്‍കിയിട്ടുണ്ട്. നേതാക്കള്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് സാദിഖലി തങ്ങള്‍ക്കും പികെ കുഞ്ഞാലിക്കുട്ടിക്കുമാണ് സമസ്ത കത്ത് നല്‍കിയത്. സമസ്തയുടെ വിവിധ ഭാരവാഹിത്വങ്ങള്‍ വഹിക്കുന്ന 21 നേതാക്കള്‍ ഒപ്പിട്ട കത്താണ് നല്‍കിയത്.

 

Latest News