പ്രളയത്തില്‍ ഒഴുകിയെത്തിയ പെട്ടി തുറന്നപ്പോള്‍ പൊട്ടിത്തെറിച്ച് ഒരു മരണം; അഞ്ചുപേര്‍ക്ക് പരുക്ക്

ജല്‍പായ്ഗുരി- ടീസ്ത നദിയിലെ പ്രളയത്തില്‍ ഒഴുകിയെത്തിയ ലോഹപ്പെട്ടി തുറന്നതിന് പിന്നാലെ മോര്‍ട്ടാര്‍ ഷെല്‍ പൊട്ടിത്തെറിച്ച് പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ ഒരു ആണ്‍കുട്ടി മരിച്ചു. ഒരു ആണ്‍കുട്ടിയും സ്ത്രീയും ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരുക്കുണ്ട്. സൈന്യത്തിന്റെ ഷെല്ലാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. 

ടീസ്റ്റ തടത്തില്‍ നിന്ന് സ്ഫോടക വസ്തുക്കളോ വെടിക്കോപ്പുകളോ എടുക്കരുതെന്ന് സിക്കിം സര്‍ക്കാര്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി മണിക്കൂറുകള്‍ക്കകമാണ് സംഭവം നടന്നത്. ക്രാന്തി ബ്ലോക്കിലെ ചമ്പദംഗയില്‍ നബിയുല്‍ ഇസ്ലാം എന്ന കുട്ടിയാണു മരിച്ചതെന്നു പോലീസ് അറിയിച്ചു.

നദിയിലൂടെ ഒഴുകിയെത്തിയ ലോഹപ്പെട്ടി ആക്രി സാധനമെന്നു കരുതി വീട്ടില്‍ കൊണ്ടുപോയി തുറന്നുനോക്കവെയാണ് പൊട്ടിത്തെറിച്ചത്. പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.

Latest News