Sorry, you need to enable JavaScript to visit this website.

രാമക്ഷേത്രം പൂര്‍ത്തിയായി, അയോധ്യയിലെ മസ്ജിദ് എങ്ങുമെത്തിയില്ല... പണമില്ലെന്ന് വിശദീകരണം

ലഖ്‌നൗ- അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും മസ്ജിദ് നിര്‍മിക്കാനായി വിട്ടുനല്‍കിയ ഭൂമിയില്‍ ഇതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ഫണ്ടില്ലാത്തതിനാലാണ് മസ്ജിദിന്റെ നിര്‍മ്മാണം ആരംഭിക്കാത്തതെന്ന് ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സെക്രട്ടറി വ്യക്തമാക്കി. ഇവിടെ മസ്ജിദ്, ആശുപത്രി, കമ്മ്യൂണിറ്റി കിച്ചണ്‍ എന്നിവയെല്ലാം ചേര്‍ന്ന ഒരു സമുഛയം നിര്‍മ്മിക്കാന്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. ഈ പദ്ധതിക്ക് ഏകദേശം 300 കോടി രൂപ ആവശ്യമാണെന്നും നിലവില്‍ അത്രയും ഫണ്ട് ഇല്ലെന്നുമാണ് ഫൗണ്ടേഷന്‍ സെക്രട്ടറിയായ അത്തര്‍ ഹുസൈന്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

അയോധ്യ പ്രശ്‌നവുമായി ബന്ധപ്പെട്ട 2019 നവംബറിലെ സുപ്രീം കോടതി വിധിയില്‍ യു.പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് മസ്ജിദ് നിര്‍മാണത്തിനായി 5 ഏക്കര്‍ ഭൂമി വിട്ടുനല്‍കിയിരുന്നു. എന്നാല്‍ ഫണ്ടിന്റെ അഭാവം കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെയും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. അയോധ്യയിലെ മസ്ജിദ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും ഫണ്ട് ശേഖരിക്കുന്നതിനുമായി യു.പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡാണ് ഇന്തോഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചത്.

2023 ഫെബ്രുവരിയില്‍ ട്രസ്റ്റ് മസ്ജിദിന്റെ നിര്‍മ്മാണ സ്ഥലത്തിന്റെ ലേഔട്ട് സമര്‍പ്പിക്കുകയും അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് ട്രസ്റ്റിന് മസ്ജിദ് നിര്‍മ്മിക്കാന്‍ ആവശ്യമായ ബജറ്റിനെക്കുറിച്ച് ധാരണ ലഭിച്ചത്. നിലവിലെ രൂപരേഖ അനുസരിച്ച് 300 കോടി രൂപയാണ് ഇതിനായി ആവശ്യമുള്ളത്.

 

Latest News