Sorry, you need to enable JavaScript to visit this website.

അയോഗ്യത: മുന്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയിലേക്ക്  

ന്യൂദല്‍ഹി-രണ്ടാമതും അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയതില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കവുമായി മുന്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍. വധശ്രമക്കേസില്‍ കുറ്റക്കാരനാണെന്ന വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് മുഹമ്മദ് ഫൈസല്‍ ഒരുങ്ങുന്നത്. സുപ്രീം കോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചില്ലെങ്കില്‍ അയോഗ്യത തുടരും. കുറ്റക്കാരനാണെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് അപ്പീലില്‍ ആവശ്യപ്പെടുന്നത്. ഫൈസലിനുവേണ്ടി കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ഹാജരാകുമെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് കേരള ഹൈക്കോടതിയില്‍ നിന്ന് മുഹമ്മദ് ഫൈസലിന് തിരിച്ചടിയുണ്ടായത്. 2009ലെ വധശ്രമക്കേസിലെ പത്തു വര്‍ഷം കഠിന തടവ് ശിക്ഷ മരവിപ്പിച്ചെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി തയ്യാറായില്ല. കവരത്തി സെഷന്‍സ് കോടതിയുടെ വിധിക്കെതിരെയായിരുന്നു മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി കഴിഞ്ഞ ജനുവരി 25ന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നെങ്കിലും സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് വീണ്ടും വാദം കേട്ട് തീരുമാനമെടുക്കുകയായിരുന്നു. ജനുവരിയില്‍ അയോഗ്യനാക്കിയെങ്കിലും മാര്‍ച്ച് 29ന് എം.പി സ്ഥാനം തിരിച്ചു നല്‍കിയിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയില്‍ നിന്ന് പ്രതികൂല ഉത്തരവുണ്ടായത്.

Latest News