Sorry, you need to enable JavaScript to visit this website.

ആണവ മുങ്ങിക്കപ്പല്‍ ദുരന്തത്തില്‍ 55 ചൈനീസ് നാവികര്‍ കൊല്ലപ്പെട്ടു

ലണ്ടന്‍- യെല്ലോ സീയിലുണ്ടായ ആണവ മുങ്ങിക്കപ്പല്‍ അപകടത്തില്‍ 55 ചൈനീസ് നാവികര്‍ കൊല്ലപ്പെട്ടതായി സംശയം. ബ്രിട്ടീഷ് അധികൃതരാണ് അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മുങ്ങിക്കപ്പലിനുള്ളിലെ ഓക്‌സിജന്‍ സംവിധാനം തകരാറിലായതാണ് അപകടത്തിനു കാരണമായതെന്നാണ് സൂചന. ഓക്‌സിജന്‍ സംവിധാനം തകരാറിലായതോടെ  കപ്പലിനുള്ളില്‍ വിഷവാതകം നിറയുകയും നാവികര്‍ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു.

ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കീഴിലുള്ള '093-417' എന്ന നാവിക മുങ്ങിക്കപ്പലിന്റെ  ക്യാപ്റ്റനായിരുന്ന കേണല്‍ സു യോങ്-പെങ് അടക്കം 22 മുതിര്‍ന്ന ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

യു. എസിന്റെയും സഖ്യകക്ഷികളുടെയും മുങ്ങിക്കലുകള്‍ തങ്ങളുടെ സമുദ്ര മേഖലയില്‍ പ്രവേശിക്കാതിരിക്കാന്‍ സ്ഥാപിച്ചിരുന്ന തടസങ്ങളില്‍ ചൈനയുടെ സ്വന്തം മുങ്ങിക്കപ്പല്‍ തട്ടിയതോടെയാണ് തകരാര്‍ ആരംഭിച്ചതെന്നും വിവരമുണ്ട്..

എന്നാല്‍ റിപ്പോര്‍ട്ട് ചൈന സ്ഥിരീകരിച്ചിട്ടില്ല. ചൈനയുടെ 093 ടൈപ്പ് മുങ്ങിക്കപ്പലുകള്‍ 15 വര്‍ഷമായി ഉപയോഗത്തിലുള്ളതാണ്. ചൈനീസ് സൈന്യത്തിലെ ഏറ്റവും ആധുനികമായവയില്‍ ഉള്‍പ്പെടുന്നതാണിവ. 351 അടി നീളമുള്ള ഇത്തരം മുങ്ങിക്കപ്പലുകള്‍ക്ക് കടലിനടിയില്‍നിന്ന് ടോര്‍പ്പിഡോകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനും ശേഷിയുണ്ട്.

Latest News