Sorry, you need to enable JavaScript to visit this website.

റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

തിരുവനന്തപുരം - റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര വൈദ്യുതി നിയമത്തിലെ 108ാം വകുപ്പ് പ്രകാരമാണ് കരാറുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനം. കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നതാണ് വൈദ്യുതി നിയമത്തിലെ 108ാം വകുപ്പ്. കരാറുകള്‍ പുനരുജ്ജീവിപ്പിച്ചില്ലെങ്കില്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കില്ലെന്നും ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗ തീരുമാനം. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാറിലെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് റഗുലേറ്ററി കമീഷന്‍ കരാര്‍ റദ്ദാക്കിയത്. ഇതോടെ സര്‍ക്കാരുമായി ദീര്‍ഘകാല കരാറിലേര്‍പ്പെട്ടിരുന്ന മൂന്ന് കമ്പനികള്‍ കേരളത്തിന് വൈദ്യുതി നല്‍കാനാവില്ലെന്ന് നിലപാടെടുത്തു. പുതിയ കരാറിന് കെ എസ് ഇ ബി ടെന്‍ഡര്‍ വിളിച്ചിരുന്നു. എന്നാല്‍, ഏഴര രൂപയ്ക്ക് മുകളിലാണ് ഒരു യൂണിറ്റിന് കമ്പനികള്‍ ആവശ്യപ്പെട്ടത്. നേരത്തെ യൂണിറ്റിന് 4.26 രൂപ പ്രകാരം 465 മെഗാവാട്ട് വൈദ്യുതിയാണ് ലഭിച്ചിരുന്നത്. പുതിയ ടെന്‍ഡര്‍ വിളിച്ച് കരാറിലേര്‍പ്പെടുന്നത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

 

Latest News