തൊഴിലില്ലായ്മയും തൊഴിൽ മേളകളിലെ രാഷ്ട്രീയവും

റെയിൽവേ, ബാങ്കിങ്, നീതിന്യായ വിഭാഗം തുടങ്ങി വിവിധ മേഖലകളിലായി ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതെ തസ്തികകൾ ഇല്ലാതാക്കുന്ന രീതിയാണ് കുറെ വർഷമായി കേന്ദ്രം സ്വീകരിച്ചുവരുന്നത്. പ്രതിവർഷം രണ്ട് കോടി തൊഴിൽ വാഗ്ദാനം ചെയ്താണ് മോഡി അധികാരത്തിൽ എത്തിയത്. എന്നാൽ അതിന്റെ പത്തിലൊന്ന് പോലും നൽകിയില്ല. രണ്ടുമൂന്ന് വർഷം ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ റദ്ദാക്കുമെന്ന് സർക്കാർ പാർലമെന്റിൽ അറിയിച്ചിട്ടുമുണ്ട്.

 

തൊഴിൽ മേളകളെന്ന പേരിൽ കൊട്ടിഘോഷിച്ചു നടത്തുന്ന പരിപാടികളിൽ പോലും കേന്ദ്ര ഗവൺമെന്റിന്റെ രാഷ്ട്രീയ അജണ്ടകളാണ് പ്രവർത്തിക്കുന്നതെന്ന് കാണാം. 
ഇന്ത്യൻ ജനതയിൽ 55 ശതമാനത്തോളം പേർ 25 വയസ്സിൽ താഴെയുള്ളവരാണ്. കൃത്യമായ ആസൂത്രണവും വിവിധ ഉൽപാദന, സേവന മേഖലകളുടെ വളർച്ചക്ക് സഹായകമായ ശാസ്ത്രീയ നടപടികളും ഉണ്ടെങ്കിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യയെ സഹായിക്കുന്ന സമ്പത്താണ് ഇവർ. എന്നാൽ കൃഷിയടക്കമുള്ള മേഖലകളിൽ പോലും ആധിപത്യം സ്ഥാപിക്കാനൊരുങ്ങുന്ന മുതലാളിത്ത, കോർപറേറ്റ് ഭീമന്മാർക്ക് പാദസേവ ചെയ്ത് അവരുടെ കൊള്ളലാഭത്തിന്റെ ഓഹരി പറ്റി രാഷ്ട്രീയാധികാരത്തിൽ ശാശ്വതമായി തുടരാമെന്നു കരുതുന്ന കേന്ദ്ര സർക്കാരിന് അതിൽ താൽപര്യമില്ല. 
അതുകൊണ്ടാണ് നമ്മുടെ മാനവശേഷി ഫലപ്രദമായി ഉപയോഗിക്കപ്പെടാത്തതും തൊഴിലില്ലായ്മ ഒരു ഭീകരപ്രശ്നമായി തുടരുന്നതും. ഇതുണ്ടാക്കുന്ന അസംതൃപ്തിയെ സങ്കുചിത വർഗീയ, വംശീയ വികാരങ്ങളിലേക്ക് വഴി തിരിച്ചുവിടാനും തൊഴിലില്ലായ്മ പരിഹരിക്കാൻ എന്തൊക്കെയോ ചെയ്യുന്നുവെന്ന തെറ്റിദ്ധാരണയുണ്ടാക്കാനുമാണ് മോഡി സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് കോടിക്കണക്കിനു രൂപ ചെലവഴിച്ച് വൻ പ്രചാരണ കോലാഹലത്തോടെ 'തൊഴിൽ'മേളകൾ സംഘടിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മോഡി സർക്കാർ ആരംഭിച്ച റോസ്ഗാർ മേളകളിൽ ഒമ്പതാമത്തേതാണ് കഴിഞ്ഞയാഴ്ച നടന്നത്. രാജ്യത്താകെ 51,000 പേർക്ക് ഈ ദിനത്തിൽ നിയമന ഉത്തരവ് നൽകിയെന്നാണ് പ്രഖ്യാപനം. സ്റ്റാഫ് സെലക്ഷൻ കമ്മീഷനടക്കം വിവിധ ഏജൻസികൾ നടത്തിവന്ന നിയമനങ്ങൾ ഒന്നിച്ചാക്കി നടത്തുന്ന നാടകമാണ് ഇതെന്ന് പ്രധാനമന്ത്രി കാര്യാലയത്തിലെ സഹമന്ത്രി രാജ്യസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാണ്. നേരത്തേ ലഭിക്കേണ്ടിയിരുന്ന നിയമനങ്ങൾ പ്രധാനമന്ത്രിയുടെ ദാനമാണെന്ന് വരുത്താൻ വൈകിക്കുകയാണ് യഥാർഥത്തിൽ ചെയ്യുന്നത്. റെയിൽവേ, ബാങ്കിങ്, നീതിന്യായ വിഭാഗം തുടങ്ങി വിവിധ മേഖലകളിലായി ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതെ തസ്തികകൾ ഇല്ലാതാക്കുന്ന രീതിയാണ് കുറെ വർഷമായി കേന്ദ്രം സ്വീകരിച്ചുവരുന്നത്. പ്രതിവർഷം രണ്ട് കോടി തൊഴിൽ വാഗ്ദാനം ചെയ്താണ് മോഡി അധികാരത്തിൽ എത്തിയത്. എന്നാൽ അതിന്റെ പത്തിലൊന്ന് പോലും നൽകിയില്ല. രണ്ടുമൂന്ന് വർഷം ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ റദ്ദാക്കുമെന്ന് സർക്കാർ പാർലമെന്റിൽ അറിയിച്ചിട്ടുമുണ്ട്.

ഒഴിവുകൾ നികത്താത്തത് മൂലം വിവിധ മേഖലകളിലെ ഉദ്യോഗസ്ഥർ ജോലിഭാരവും കടുത്ത മാനസിക സമ്മർദവും അനുഭവിക്കുന്നതായി ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിൽ ഒരു പൊതുമേഖല ബാങ്കിലെ വനിത മാനേജർ സമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്തിട്ട് അധിക കാലമായിട്ടില്ല. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 5000 ക്ലെറിക്കൽ തസ്തികയിൽ തുഛവേതനത്തിന് അപ്രന്റിസുമാരെ നിയമിക്കുന്നതായി കഴിഞ്ഞ ദിവസം പരസ്യമുണ്ടായിരുന്നു. ബാങ്കുകളിൽ യഥാസമയം നിയമനം നടത്താത്തത് മൂലമുള്ള ഒഴിവുകളെക്കുറിച്ച് ഏകദേശ ധാരണ നൽകുന്നതാണ് ആ പരസ്യം. 12 പൊതുമേഖല ബാങ്കുകളിൽ താരതമ്യേന ചെറിയതാണ് സെൻട്രൽ ബാങ്ക്. അപ്പോൾ എസ്.ബി.ഐ പോലുള്ള ബാങ്കുകളിലെ സ്ഥിതി ഊഹിക്കാവുന്നതാണ്. അഞ്ച് ലക്ഷത്തിലേറെ ഒഴിവ് പൊതുമേഖല ബാങ്കുകളിൽ ഉണ്ടെന്നാണ് വിവരം. രണ്ടു ലക്ഷത്തിലധികം ദിവസക്കൂലിക്കാർ പൊതുമേഖല ബാങ്കുകളിലുണ്ട്. അവിടങ്ങളിലെ ഒഴിവുകൾ നികത്താൻ തീരുമാനിച്ചാൽ തന്നെ ഖജനാവിൽനിന്ന് അഞ്ച് പൈസ പോലും നൽകാതെ തന്നെ എത്ര ലക്ഷം പേർക്ക് ജോലി ലഭിക്കുമായിരുന്നു. എന്നാൽ, അതിലല്ല പ്രധാനമന്ത്രിക്ക് താൽപര്യം.

റെയിൽവേ പോലെ അതീവ സുരക്ഷ ആവശ്യമായ മേഖലകളിലും ഇതാണ് സ്ഥിതി. റെയിൽവേയിൽ നോൺ ഗസറ്റഡ് വിഭാഗത്തിൽ മാത്രം 2,61,233 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായാണ് മന്ത്രി രാജ്യസഭയിൽ അറിയിച്ചത്. ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതിനാലടക്കം റെയിൽ അപകടം ആവർത്തിക്കുമ്പോഴാണ് ഇത്രയധികം ഒഴിവുകൾ നികത്താതെയിട്ടിരിക്കുന്നത് എന്നോർക്കണം. ഈ സാഹചര്യത്തിലാണ് കോടതികളിലെ ഒഴിവുകൾ നികത്താത്ത കേന്ദ്ര സർക്കാരിന്റെ അലംഭാവത്തെ റോസ്ഗാർമേള ദിനത്തിൽ തന്നെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്. ഹൈക്കോടതികളിൽ എൺപതോളം ജഡ്ജിമാരുടെ നിയമനം വൈകുന്ന സാഹചര്യത്തിലാണ് പരമോന്നത നീതിപീഠത്തിന്റെ ശകാരം. ജഡ്ജി നിയമനം തടസ്സപ്പെടുത്തുന്നതിലൂടെ പൗരന്മർക്ക് നീതി നിഷേധിക്കുകയാണ് മോഡി സർക്കാർ. കലാപബാധിത സംസ്ഥാനമായ മണിപ്പൂരിൽ ചീഫ് ജസ്റ്റിസ് പോലുമില്ല.

ബദൽ നയമുള്ള കേരളം തൊഴിൽ നൽകുന്നതിൽ കാണിക്കുന്ന മാതൃകയും ഈയവസരത്തിൽ ശ്രദ്ധിക്കേണ്ടതാണ്. ചെറിയ സംസ്ഥാനമാണെങ്കിലും കഴിഞ്ഞ ഏഴര വർഷത്തിനിടെ രണ്ടേകാൽ ലക്ഷത്തോളം പേർക്കാണ് കേരളം സർക്കാർ മേഖലയിൽ തൊഴിൽ നൽകിയത്. പ്രതിവർഷം മുപ്പതിനായിരത്തിലധികം പേർക്ക് സംസ്ഥാനത്ത് സർക്കാർ ജോലി ലഭിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ പതിനായിരത്തിൽ താഴെ മാത്രമാണ് നിയമനം. കേരളത്തിന്റെ ഏഴു മടങ്ങ് ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ അഞ്ചു വർഷത്തിനിടെ 58,186 നിയമനങ്ങൾ മാത്രമാണ് ഉണ്ടായത്. ബി.ജെ.പിയുടെ ഇരട്ടത്താപ്പ് തിരിച്ചറിയാനും ഈ താരതമ്യം സഹായിക്കും.

Latest News