വെനീസ് - ടൂറിസ്റ്റ് ബസ് പാലത്തിൽനിന്ന് താഴേക്കു മറിഞ്ഞ് ഗ്യാസ് ടാങ്ക് പൊട്ടി തീ പടർന്ന് 21 മരണം. നിരവധി പേർക്ക് പരുക്കേറ്റ സംഭവത്തിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാത്രി വെനീസിലാണ് ദാരുണ സംഭവമുണ്ടായത്.
വിനോദ സഞ്ചാരികളുമായി പോകുന്നതിനിടെ ബസ് മെസ്‌ട്രേ എന്ന സ്ഥലത്തെ വെനീസുമായി ബന്ധിപ്പിക്കുന്ന പാലത്തിലെ ബാരിയറിൽ ഇടിച്ച് 50 അടി താഴ്ചയുള്ള റെയിൽവേ ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. മൂന്ന് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 21 പേരുടെ മരണം സ്ഥിരീകരിച്ചുവെന്നും ഇതിൽ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നുമാണ് റിപോർട്ട്.
അഞ്ച് യുക്രൈൻ സ്വദേശികൾ, ഒരു ജർമൻ സ്വദേശി, ഇറ്റലിക്കാരനായ ഡ്രൈവർ എന്നിവരെയാണ് തിരിച്ചറിഞ്ഞതെന്ന് വെനീസ് മേയർ പ്രതികരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് രക്ഷാപ്രവർത്തകർ അന്തർദേശീയ മാധ്യമങ്ങളോട് പറഞ്ഞു. 39 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇലക്ട്രിക് ബാറ്ററിയും മീഥേൻ ഗ്യാസും ഉപയോഗിച്ചുള്ള ഹൈബ്രിഡ് ടൂറിസ്റ്റ് വാഹനമാണ് അപകടത്തിൽപെട്ടത്. പാലത്തിൽ നിന്നുള്ള വീഴ്ചയിൽ ബസിന്റെ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചാണ് അഗ്‌നിബാധയുണ്ടായത്.