തീർച്ചയായും കാലം കരുതിവെച്ചത് ഗാന്ധിയോ അംബേദ്കറോ നെഹ്‌റുവോ വിഭാവനം ചെയ്തവയായിരുന്നില്ല. ആയിരുന്നെങ്കിൽ നെഹ്‌റു ഇരുന്ന കസേരയിൽ മോഡി ഇരിക്കുമായിരുന്നില്ലല്ലോ. ആ മാറ്റം തന്നെയാണ് സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളി. നിരവധി വൈരുധ്യങ്ങളുണ്ടെങ്കിലും ജനാധിപത്യത്തെയും മതേതരത്വത്തെയും സാമൂഹ്യ നീതിയെയും കുറിച്ചൊന്നും പറഞ്ഞില്ലെങ്കിലും പ്രവൃത്തിയിൽ അവയ്ക്കായി നിലകൊണ്ട, അതിനായി ജീവൻ ത്യജിച്ച ഒരാളെ കുറിച്ചോർക്കുമ്പോൾ നാമെടുക്കേണ്ട പ്രതിജ്ഞ അവ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്നാണ്.
പതിവുപോലെ ഗാന്ധി ജയന്തി ദിനത്തിൽ ഇക്കുറിയും ആ ചിത്രം കണ്ടു. പ്രധാനമന്ത്രി കൈയിൽ തോട്ടിയുമായി തെരുവിൽ ശുചീകരണം നടത്തുന്ന ചിത്രം. തീർച്ചയായും അതു നൽകുന്നത് നല്ല ഒരു സന്ദേശമാണെന്നു തോന്നാം. എന്നാലതിലൂടെ മറച്ചുവെക്കപ്പെടുന്ന മറ്റൊരു സന്ദേശവുമുണ്ട്. ഗാന്ധിയുടെ ശുചീകരണ യജ്ഞം തെരുവിലെ മാലിന്യങ്ങൾ വലിച്ചെറിയുന്നതിൽ ഒതുങ്ങുന്നതല്ല. അത് പ്രതീകാത്മകം മാത്രമാണ്.
ഗാന്ധിയുടെ ജീവിതം പൊതുജീവിതത്തിലെ, രാഷ്ട്രീയ മാലിന്യങ്ങൾ ഇല്ലാതാക്കാനുള്ള സമരമായിരുന്നു. ഇന്നത്തെ നമ്മുടെ പൊതുജീവിതത്തതിലെ ഏറ്റവും വലിയ മാലിന്യം ഏതെന്ന ചോദ്യത്തിന് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ആർക്കും സംശയമുണ്ടാകില്ല. അതു വർഗീയ ഫാസിസമല്ലാതെ മറ്റൊന്നല്ല. ആ വർഗീയ ഫാസിസമാണ് ഗാന്ധിയുടെ ജീവനെടുത്തതും രാജ്യത്തെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതും. ആ ഫാസിസ്റ്റ് ധാരയുടെ ഇന്നത്തെ പ്രധാന കണ്ണിയായ ഒരാൾ തോട്ടിയെടുത്ത് തെരുവിലെ മാലിന്യം വൃത്തിയാക്കുന്നത് അതുകൊണ്ടു തന്നെ അപഹാസ്യമാകുകയാണ്. ഗാന്ധിയുടെ കൈവശമുണ്ടായിരുന്ന തോട്ടിയല്ല ഇദ്ദേഹത്തിന്റെ കൈവശമുള്ളത്.
ഇന്ന് നാം പിന്തുടരുന്ന, പാശ്ചാത്യ മാതൃകയിലുള്ള ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കാതിരുന്ന ഒരാളായിരുന്നു ഗാന്ധി. താനൊരു സനാതന ഹിന്ദുവാണെന്ന് ഗാന്ധി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. രാമരാജ്യം എന്ന പദവും അദ്ദേഹം ഉപയോഗിച്ചു. എന്നിട്ടും ഗാന്ധിയെ ഇല്ലാതാക്കിയത് മറ്റു മതസ്ഥാരായിരുന്നില്ല. സനാതന ഹിന്ദുക്കൾ തന്നെയാണ് എന്നഭിമാനിക്കുന്നവരും അത്തരമൊരു സാമൂഹ്യ സംവിധാനം വീണ്ടും യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായവരുമായിരുന്നു. അതായിരുന്നു ഗാന്ധി. ഒരുപാട് വൈരുധ്യങ്ങളുണ്ടെന്നു തോന്നാമെങ്കിലും ആത്യന്തികമായി മനുഷ്യ സ്‌നേഹത്തിലും സാഹോദര്യത്തിലും വിശ്വസിച്ചിരുന്ന പോരാളി. ഇതെല്ലാം തിരിച്ചറിഞ്ഞു തന്നെയാണ് ഗാന്ധി ദിനത്തിൽ അതേ ശക്തികൾ തോട്ടിയെടുക്കുന്നത്. നേരിട്ട് യുദ്ധം ചെയ്ത് തോൽപിക്കാനാവില്ലെങ്കിലുള്ള മാർഗം ധൃതരാഷ്ട്രാലിംഗനമാണല്ലോ.
ഒരാളും പൂർണനോ വിമർശനാതീതനോ അല്ല എന്നത് പോലെ ഗാന്ധിയും അങ്ങനെയല്ല. ഒരുപാട് വൈരുധ്യങ്ങളും ഗാന്ധിയിൽ അന്തർലീനമായിരുന്നു. ദക്ഷിണാഫ്രിക്കയിൽ വർണ വിവേചനത്തോട് എതിരിടുമ്പോഴും അന്നത്തെ ആധുനിക ജീവിതം തന്നെയായിരുന്നു ഗാന്ധി നയിച്ചത്. അതേ ഗാന്ധിയായിരുന്നു പിന്നീട് ഇന്ത്യയിലെത്തി പാന്റ്‌സും സ്യൂട്ടും വലിച്ചറിഞ്ഞ് അർധനഗ്നനായത്. പിന്നാലെ ഭഗവത് ഗീതയുടെ ഉപാസകനുമായി അദ്ദേഹം മാറുന്നു. രാജ്യം മുഴുവൻ യാത്ര ചെയ്ത് ജനങ്ങളെ നേരിൽ കണ്ട് അവരുടെ ജീവിതം മനസ്സിലാക്കിയാണ് അദ്ദേഹം സ്വാതന്ത്ര്യ സമരത്തിന്റെയും കോൺ്ര്രഗസിന്റെയും നേതൃത്വത്തിലെത്തുന്നത്. അങ്ങനെയാണ് ഇന്ത്യൻ രാഷ്ട്രീയത്തെ ഇപ്പോഴും നിയന്ത്രിക്കുന്ന, പിടിച്ചുകുലുക്കുന്ന പല സുപ്രധാന സംഭവങ്ങൾക്കും തുടക്കമാകുന്നത്. ഒരു ഹൈന്ദവ സംഘടനയായി മാറുമായിരുന്ന കോൺഗ്രസിന്റെ മാറ്റവും മറുവശത്ത് ആർ എസ് എസ് രൂപം കൊള്ളുന്നതുമായിരുന്നു അത്. താനൊരു സനാതന ഹിന്ദുവാണെന്ന് പ്രഖ്യാപിച്ച് തന്നെയായിരുന്നു അദ്ദേഹം കോൺഗ്രസിനെ ഹിന്ദുത്വ പാർട്ടിയായി മാറ്റാനുള്ള ശ്രമങ്ങൾക്ക് തടയിട്ടത്. അങ്ങനെ രൂപം കൊണ്ട സംഘപരിവാർ ശക്തികളാണ് ഇത്രയും കാലത്തിന് ശേഷവും ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയായിരിക്കുന്നത്.
ഇതര മതസ്ഥനെ നെഞ്ചോടു ചേർക്കുന്ന ഒന്നായിരുന്നു ഗാന്ധിയുടെ ഹിന്ദുമതം. ഹിന്ദുവാണെന്നു പ്രഖ്യാപിച്ച് തന്നെ, രാമമന്ത്രമുരുവിട്ട് തന്നെ ഇതര മതസ്ഥരെ സ്‌നേഹിക്കുന്ന ഒരാൾ ജീവിച്ചിരിക്കുന്നതാണ് സ്വതന്ത്ര ഇന്ത്യയിൽ തങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് ഹിന്ദുത്വ വാദികൾ അന്നേ തിരിച്ചറിഞ്ഞിരുന്നു. താൻ ഹിന്ദുവാണെങ്കിലും പാക്കിസ്ഥാൻ രൂപം കൊണ്ടാലും ഈ രാഷ്ട്രം ഹിന്ദുവാകരുത് എന്ന ഗാന്ധിയുടെ നിലപാട് അവർക്ക് അംഗീകരിക്കാവുന്നതിൽ നിന്ന് ഏറെ അകലെയായിരുന്നു. രാമനൊപ്പം റഹീം എന്ന് കൂടി പറയുന്ന ഒരാൾ ഇന്ത്യയിൽ ജീവിക്കേണ്ട എന്നവർ തീരുമാനിക്കുകയായിരുന്നു. അത് മറ്റൊരു തുടക്കമായിരുന്നു. ഏറെക്കാലം തിരശ്ശീലക്ക് പിറകിൽ നിൽക്കേണ്ടിവന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് കിട്ടിയ അവസരം ഭംഗിയായി ഉപയോഗിക്കാൻ അവർക്കായി. പിന്നീട് ബാബ്‌രി മസ്ജിദ്, ഗുജറാത്ത് മുതൽ മണിപ്പൂർ വരെയുള്ള വംശീയ ഹത്യകൾ, ഭീകര നിയമങ്ങൾ, കൊലപാതകങ്ങൾ, ചരിത്രം തന്നെ തിരുത്തിയെഴുതൽ, ബഹുസ്വരതയെ തകർത്ത് എല്ലാം ഒന്നാക്കൽ തുടങ്ങി രാജ്യത്തിന്റെ പേര് മാറ്റലും ഭരണഘടന തിരുത്തലും വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ. അടുത്ത വർഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പോടെ തങ്ങൾ ലക്ഷ്യം വെക്കുന്ന അധ്യായം പൂർത്തിയാകുമെന്നുമവർ കരുതുന്നു. ഗാന്ധിക്ക് പകരം സവർക്കർ പ്രതിഷ്ഠിക്കപ്പെടുന്ന കാലത്തിനു തുടക്കമാകും അതെന്നും അവർ കരുതുന്നു. ഈ പശ്ചാത്തലത്തിലാണ് ആ ശക്തികൾക്ക് നേതൃത്വം നൽകുന്ന ഒരാൾ ഗാന്ധിയെ സ്മരിച്ച് തോട്ടിയുമായി തെരുവ് വൃത്തിയാക്കുന്നത് എന്നതാണ് തമാശ.
ഇതര മതസ്ഥരോടുള്ള ഗാന്ധിയുടെ നിലപാട് ഇത്തരത്തിലായിരിക്കുമ്പോഴും ജാതിവ്യവസ്ഥയോടുള്ള അദ്ദേഹത്തിന്റെ നിലപാട് ഇന്നേറെ വിമർശിക്കപ്പെടുന്നു എന്നത് സ്വാഭാവികം മാത്രം. ഈ വിഷയത്തിൽ ഗാന്ധിയും അംബേദ്കറുമായി നടന്ന സംവാദങ്ങളിൽ അംബേദ്കറായിരുന്നു പൊതുവിൽ ശരിയെന്നു നിസ്സംശയം പറയാം. സാമൂഹ്യ നീതിയോ സാമൂഹ്യ ജനാധിപത്യമോ ഇല്ലാതെ സ്വാതന്ത്ര്യമോ ജനാധിപത്യമോ ഉണ്ടായിട്ടും ഒരു കാര്യവുമില്ലെന്ന അംബേദ്കർ നിലപാടുകൾ ഗാന്ധിക്ക് ഉൾക്കൊള്ളാനായില്ല. പുെന പാക്ട് വിഷയത്തിലും മറ്റും കണ്ടത് അതാണ്.
കാര്യങ്ങൾ അങ്ങനെയായിരിക്കുമ്പോഴും ഇന്ത്യൻ ഭരണഘടന നിർമിക്കുന്നതിന്റെ സാരഥ്യം അംബേദ്കറെ ഏൽപിക്കുന്നതിൽ ഗാന്ധിക്ക് ഒരെതിർപ്പുമുണ്ടായിരുന്നില്ല. അതായിരുന്നു ഗാന്ധി. മറുവശത്ത് നോക്കൂ. ഗാന്ധിയുടെ സാമ്പത്തിക വീക്ഷണങ്ങളോടും സ്വാശ്രയ സ്വരാജ് രാഷ്ട്ര സങ്കൽപത്തോടും വിയോജിപ്പുണ്ടായിരുന്ന, ആധുനിക ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിച്ചിരുന്ന നെഹ്‌റുവിനെ പ്രധാനമന്ത്രിയാക്കണമെന്നായിരുന്നു ഗാന്ധി ആവശ്യപ്പെട്ടത്. പട്ടേലടക്കമുള്ളവരെയായിരുന്നില്ല ഗാന്ധി പിന്തുണച്ചത്. ഗാന്ധിയുടെ ഈ രണ്ടു തീരുമാനങ്ങളും ഇന്നും പലർക്കും മനസ്സിലാകാത്തവയാണ്. എന്നാൽ അവയായിരുന്നു ശരി എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ വ്യക്തമാണല്ലോ.
തീർച്ചയായും കാലം കരുതിവെച്ചത് ഗാന്ധിയോ അംബേദ്കറോ നെഹ്‌റുവോ വിഭാവനം ചെയ്തവയായിരുന്നില്ല. ആയിരുന്നെങ്കിൽ നെഹ്‌റു ഇരുന്ന കസേരയിൽ മോഡി ഇരിക്കുമായിരുന്നില്ലല്ലോ. ആ മാറ്റം തന്നെയാണ് സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളി. നിരവധി വൈരുധ്യങ്ങളുണ്ടെങ്കിലും ജനാധിപത്യത്തെയും മതേതരത്വത്തെയും സാമൂഹ്യ നീതിയെയും കുറിച്ചൊന്നും പറഞ്ഞില്ലെങ്കിലും പ്രവൃത്തിയിൽ അവയ്ക്കായി നിലകൊണ്ട, അതിനായി ജീവൻ ത്യജിച്ച ഒരാളെ കുറിച്ചോർക്കുമ്പോൾ നാമെടുക്കേണ്ട പ്രതിജ്ഞ അവ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്നാണ്. എന്നാൽ ഗാന്ധി പോലും ഹൈജാക് ചെയ്യപ്പെടുന്ന കാഴ്ചയാണ് തോട്ടി കൈയിലേന്തിയ മോഡിയുടെ ചിത്രം വെളിവാക്കുന്നത്. ആ തോട്ടി ഗാന്ധി കൈയിലേന്തിയ തോട്ടിയല്ല എന്ന തിരിച്ചറിവാണ് കാലം ആവശ്യപ്പെടുന്നത്.






