തൃശൂർ - ഗാനരചയിതാവും പ്രശസ്ത നാടൻപാട്ടു കലാകാരനുമായ എൻ.എസ് അറുമുഖൻ എന്ന അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. നാടൻ പാട്ടുകളുടെ മുടിചൂടാമന്നൻ എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം 350-ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കലാഭവൻ മണിയെ ജനപ്രിയനാക്കിയതിൽ ഇദ്ദേഹത്തിന്റെ രചനകളുടെ പങ്ക് വളരെ വലുതാണ്. ചാലക്കുടി ചന്തക്കു പോകുമ്പോൾ..., പകലു മുഴുവൻ പണിയെടുത്ത്..., മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ... തുടങ്ങിയ ഒത്തിരി ഹിറ്റ് പാട്ടുകൾ ഇദ്ദേഹത്തിന്റെ സംഭാവനയാണ്. യശ്ശശരീരനായ കലാഭവൻ മണിക്കായി ഇദ്ദേഹം 200-ഓളം പാട്ടുകൾ രചിച്ചിട്ടുണ്ട്.
സിനിമയ്ക്ക് വേണ്ടിയും പാട്ടുകൾ എഴുതിയിട്ടുണ്ട്. 1998-ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ കൊടുങ്ങല്ലൂരമ്പലത്തിൽ, മീശമാധവനിലെ ഈ എലവത്തൂർ കായലിന്റെ, ഉടയോൻ എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ എന്നിവയുടെ വരികളും ഇദ്ദേഹത്തിന്റേതാണ്. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്.
തൃശൂർ വെങ്കിടങ്ങ് സ്വദേശിയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് മുല്ലശ്ശേരി പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ: അമ്മിണി. മക്കൾ: സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ: വിജയൻ, ഷിമ, ഷാജി, അമ്പിളി, സതി, രമ്യ.