Sorry, you need to enable JavaScript to visit this website.

സി.പി.എമ്മിനെ പിടിച്ചുകുലുക്കി കോടിയേരിയുടെ  ഭാര്യ വിനോദിനിയുടെ വിവാദ വെളിപ്പെടുത്തല്‍

തലശേരി- കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് കൊണ്ടുവരണമെന്ന് മക്കളായ ബിനോയിയും ബിനീഷും ആവശ്യപ്പെട്ടിട്ടും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അത് ചെവിക്കൊണ്ടില്ലന്ന കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ വെളിപ്പെടുത്തലിനെതിരെ സി പി എമ്മിന് കടുത്ത അസംതൃപ്തി. ഒരു നേതാവ് പോലും ഇതിനെക്കുറിച്ച് പ്രതികരിച്ചു പോകരുതെന്ന കര്‍ശന നിര്‍ദേശമാണ് പിണറായിയും എം വി ഗോവിന്ദനും നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.
വിനോദിനിയുടെ ഈ വെളിപ്പെടുത്തല്‍ അസ്ഥാനത്തായി പോയി എന്നാണ് സി പി എം നേതൃത്വം കരുതുന്നത്. മുഖ്യമന്ത്രിയെ ഉന്നം വച്ചുകൊണ്ടാണ് മനോരമക്ക് നല്‍കിയ അഭിമുഖത്തല്‍ വിനോദിനി ഇക്കാര്യം പറഞ്ഞതെന്നും പാര്‍ട്ടി കരുതുന്നു. രണ്ട് തവണ സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന, സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന മരിക്കുമ്പോഴും പൊളിറ്റ് ബ്യുറോ അംഗമായിരുന്ന ഒരാളുടെ മൃതദേഹം പാര്‍ട്ടി ആസ്ഥാനമായ എ കെ ജെ സെന്ററില്‍ വക്കാതെ നേരെ കണ്ണൂര്‍ക്ക് കൊണ്ടുപോയത് പിണറായി വിജയന്റെയും കുടുംബത്തിന്റെയും വിദേശയാത്ര മുടങ്ങാതിരിക്കാനാണന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്നിരുന്നു. ഇതിനെ ശരിവയ്കുന്ന തരത്തിലാണ് വിനോദനിയുടെ വെളിപ്പെടുത്തലുണ്ടായതെന്നാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്.
കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് വയ്കാതെ നേരെ കണ്ണൂര്‍ക്ക് കൊണ്ടുപോയത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൂടി സമ്മതപ്രകാരമാണെന്നാണ് അന്ന് എം വി ഗോവിന്ദന്‍ അടക്കമുള്ള സി പി എം നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിയുടെ ഈ അവകാശവാദത്തെ പാടെ നിരാകരിക്കുകയാണ് വിനോദിനിയുടെ വെളിപ്പെടുത്തല്‍ . ഇതാണ് സി പി എമ്മിനെ പ്രതിരോധത്തിലാക്കുന്നത്.
മനോരമയുമായുള്ള അഭിമുഖത്തില്‍ വിനോദിനി ബാലകൃഷ്ണന്‍ ഈ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങിനെയാണ്'എനിക്കും ഉണ്ടല്ലോ, ആ വിഷമം. ആരോടു പറയാന്‍ കഴിയും? അന്ന് ഞാന്‍ ഓര്‍മയും ബോധവും നഷ്ടപ്പെട്ട നിലയിലാണ്. ബിനോയിയും ബിനീഷും അക്കാര്യം പറഞ്ഞിരുന്നു. സത്യം സത്യമായി പറയണമല്ലോ. മാഷേ അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്നു പറഞ്ഞു. അപ്പോള്‍, അതല്ല, എന്തു തിരിച്ചു പറഞ്ഞു എന്നൊന്നും എനിക്കറിയില്ല. എന്തായാലും തിരുവനന്തപുരത്തുകൊണ്ടുപോയില്ല. നടന്നില്ല, ഇനി സാരമില്ല, അതു കഴിഞ്ഞു. അതിന്റെ പേരില്‍ പുതിയ വിവാദം വേണ്ട'- വിനോദിനി പറഞ്ഞു.
ഈ വാക്കുകളാണ് സി പി എമ്മിനെ ഇപ്പോള്‍ പിടിച്ചുകുലുക്കിയിരിക്കുന്നത്. കോടിയേരിയുടെ കുടുംബം അപേക്ഷിച്ചിട്ടും അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവരാനോ എ കെ ജി സെന്ററില്‍ പൊതു ദര്‍ശനത്തിന് വക്കാനോ പാര്‍ട്ടി തെയ്യാറായില്ലന്ന വിനോദിനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍ അക്ഷരാര്‍ത്ഥത്തില്‍ സി പിഎമ്മിന്റ ഉത്തരം മുട്ടിച്ചിരിക്കുകയാണ്. പിണറായിയുടെ വിദേശയാത്ര നീണ്ടുപോകാതിരിക്കാന്‍ തിടുക്കത്തില്‍ കോടിയേരിയുടെ സംസ്‌കാരം കണ്ണൂരില്‍ നടത്തുകയായിരുന്നുവെന്നാണ് അന്നുയര്‍ന്ന ആരോപണം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News