കണ്ണൂരിലും മലപ്പുറത്തും ഇ.ഡിയെത്തും, തീനാളത്തിന്റെ തുടക്കമാണ് കരുവന്നൂരില്‍- സുരേഷ് ഗോപി

തൃശൂര്‍- സഹകരണ പ്രസ്ഥാനത്തെ രക്ഷിക്കാന്‍ ഇപ്പോള്‍ കരുവന്നൂരില്‍ പരിശോധന നടത്തുന്ന ഇ.ഡി ഇനി അങ്ങ് കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും എത്തുമെന്ന് സുരേഷ് ഗോപി. കരുവന്നൂര്‍ ബാങ്കില്‍ തുടരുന്ന ഇ.ഡി. നടപടികള്‍ സഹകരണപ്രസ്ഥാനങ്ങളെ നശിപ്പിക്കാന്‍ വേണ്ടിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂരില്‍നിന്നു തൃശൂരിലേക്കുള്ള പദയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് പദയാത്രക്ക് തുടക്കംകുറിച്ചത്.
ഒട്ടും ആവേശഭരിതനായല്ല താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത്. മനുഷ്യനാകണം എന്ന ആപ്തവാക്യം ആര്‍ക്കും ഈ ഭാരതമാതാവ് തീറെഴുതിക്കൊടുത്തില്ല. ആ പരിഗണനയില്‍ മാത്രമാണ് താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഈ തട്ടിപ്പിന് ഇരയായവര്‍ ഇപ്പോള്‍ വേദിയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'2016 നവംബറിലാണ് നോട്ടുമാറ്റം നിലവില്‍ വരുന്നത്. അന്ന് തുടങ്ങിയതാണ് കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളുടെ പ്രശ്‌നം. അക്കാലത്ത് ഇത് ഒത്തുതീര്‍ക്കുന്നതിനായി അരുണ്‍ ജെയ്റ്റ്‌ലിയുടെയടുത്ത് പിണറായിയും സംഘവും എത്തിയതാണ്. അന്ന് ഞാന്‍ ആ ഓഫീസിലുണ്ട്. അന്ന് ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ചയാണിവിടെ നടക്കുന്നത്, സുരേഷ് ഗോപി പറഞ്ഞു.
തുടക്കം കുറിച്ചിരിക്കുന്ന തീനാളമാണിത്. അല്ലാതെ, കനല്‍ത്തരിയല്ല. ആ കനല്‍ത്തരി എന്നേ ചാരം പോലുമല്ലാതായിത്തീര്‍ന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

 

Latest News