Sorry, you need to enable JavaScript to visit this website.

ലെബനോന്‍ ബാങ്കുകളിലെ സദ്ദാമിന്റെ രഹസ്യ നിക്ഷേപം തട്ടാന്‍ ഇറാഖി സംഘങ്ങള്‍

ബെയ്‌റൂത്ത്- മുന്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന്റെ സര്‍ക്കാര്‍ ലബനോനിലെ ബാങ്കുകളില്‍ രഹസ്യമായി നിക്ഷേപിച്ച ദശലക്ഷക്കണക്കിന് ഡോളറുകളുടെ നിക്ഷേപം തട്ടാന്‍ ഇറാഖി സംഘങ്ങള്‍ രംഗത്ത്. മരണപ്പെട്ടവരുടേയും അജ്ഞാതരുടേയും പേരു വെളിപ്പെടുത്താന്‍ ധൈര്യപ്പെടാത്തവരുടേയും പേരില്‍ സദ്ദാം സര്‍ക്കാര്‍ നിക്ഷേപിച്ച കോടിക്കണക്കിന് ഡോളറുകളില്‍ കണ്ണുവച്ച സംഘങ്ങള്‍ സാധാരണക്കാരെ പറഞ്ഞു പറ്റിച്ചാണ് പണം തട്ടാന്‍ ശ്രമിക്കുന്നത്. ഇറാഖിലെ കിര്‍കുര്‍ക്കില്‍ സാധാരണ ജീവിതം നയിക്കുന്ന മെഹര്‍ റാശിദ് ഇവരുടെ കെണിയില്‍പ്പെട്ടു ലബനോനില്‍ അറസ്റ്റിലായതോടെയാണ് ഈ ഇറാഖി സംഘങ്ങളെ കുറിച്ച് വിവരം ലഭിക്കുന്നത്. ലെബനോനിലെ ഓഡി ബാങ്കില്‍ റാശിദിന്റെ പേരില്‍ 800 മില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇദ്ദേഹത്തെ സംഘം വലയിലാക്കിയത്. 

ബാങ്കില്‍ നിന്നും ഈ വന്‍ നിക്ഷേപം പിന്‍വലിക്കാന്‍ സഹായിച്ചാല്‍ ഇതില്‍ വലിയൊരു ഓഹരി നല്‍കാമെന്നും സംഘം റാശിദിനെ വിശ്വസിപ്പിച്ചു. സംഘം നല്‍കിയ രേഖകളുമായി ലബനോനില്‍ പോയ റാശിദ് ബെയ്‌റൂത്തില്‍ വച്ച് അറസ്റ്റിലാകുകയും നാലു മാസം തടവില്‍ കിടക്കുകയും ചെയ്തതോടെയാണ് സംഘത്തിന്റെ തട്ടിപ്പ് വ്യക്തമായത്. റാശിദിന് സംഘം നല്‍കിയ രേഖകളെല്ലാം വ്യാജമായിരുന്നു.

റാശിദിന്റെ അറസ്റ്റിനെ തുടര്‍ന്ന് ലബനീസ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഈ ഇറാഖ് സംഘങ്ങള്‍ രാജ്യത്ത് മറ്റു ബാങ്കുകളിലും സമാന തട്ടിപ്പിന് ശ്രമിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. ലബനീസ് ബാങ്കില്‍ 400 മില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ടെന്നും അതു പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു സംഘവും എത്തിയിരുന്നതായി ലബനീസ് അധികൃതര്‍ പറഞ്ഞതായി അശ്ശര്‍ഖ് അല്‍ ഔസത് ദിനപത്രം റിപോര്‍ട്ട് ചെയ്യുന്നു. 

ഇവര്‍ ഒരു ലബനീസ് അഭിഭാഷകനെ നിയമിക്കാനും ശ്രമിച്ചു. ഈ തുക 1999ല്‍ രണ്ടു ബാങ്കുകളിലായി നിക്ഷേപിച്ചതാണെന്നായിരുന്നു സംഘത്തിന്റെ അവകാശവാദം. എന്നാല്‍ ഇറാഖില്‍ വച്ച് പ്രമുഖ തട്ടിപ്പു സംഘത്തെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത വന്നതോടെ ഇവര്‍ അപ്രത്യക്ഷരാകുകയായിരുന്നു. ഇവര്‍ ഇപ്പോഴും ലബനോനില്‍ തന്നെ ഉണ്ടോ എന്ന് അന്വേഷിച്ചുവരികയാണ് അധികൃതര്‍. ഈ സംഘങ്ങള്‍ ലബനോനില്‍ പല ബാങ്കുകളില്‍ നിന്നായി നാലിലേറെ തവണ പണം പിന്‍വലിക്കാന്‍ ശ്രമം നടത്തിയതായും വ്യക്തമായിട്ടുണ്ട്. ബാങ്കിനെ ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിക്കാനും ശ്രമം നടന്നിട്ടുണ്ട്. ലബനീസ് ജനറല്‍ സെക്യുറ്റി അധികൃതരും ഇറാഖ് നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സിയും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് തട്ടിപ്പു സംഘങ്ങളില്‍ ഒന്നിനെ പിടികൂടിയത്.
 

Latest News