ഖത്തറില്‍ വന്‍മയക്കുമരുന്ന് വേട്ട, കൊണ്ടുവന്നത് മൃഗങ്ങളുടെ തീറ്റയിൽ ഒളിപ്പിച്ച്

ദോഹ- ഖത്തറില്‍ 87.54 കിലോഗ്രാം ഹാഷിഷ് കസ്റ്റംസ് പിടികൂടി. ഹമദ് തുറമുഖത്തെ കസ്റ്റംസ് അധികൃതരാണ് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയത്. മൃഗങ്ങളുടെ തീറ്റ എന്ന് ലേബല്‍ ചെയ്ത കണ്ടെയ്‌നറിനുള്ളിലാണ് മയക്കുമരുന്ന്  ഒളിപ്പിച്ചിരുന്നതെന്ന് ഖത്തര്‍ കസ്റ്റംസ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ പറഞ്ഞു.

കസ്റ്റംസ് കുറ്റകൃത്യങ്ങളും ലംഘനങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ കാമ്പെയ്‌നായ 'കാഫിഹ്' ല്‍ പങ്കെടുക്കാന്‍ ജനറല്‍ കസ്റ്റംസ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിരോധിതമോ നിയന്ത്രിതമോ ആയ വസ്തുക്കളുടെ കള്ളക്കടത്ത്, കസ്റ്റംസ് രേഖകളിലും ഇന്‍വോയ്‌സുകളിലും കൃത്രിമം കാണിക്കല്‍, മറ്റ് അനുബന്ധ ലംഘനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെയും വകുപ്പ് മുന്നറിയിപ്പ് നല്‍കി. അത്യാധുനിക ഉപകരണങ്ങള്‍ക്കു പുറമെ, യാത്രക്കാരുടെ ശരീരഭാഷ വായിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.  
കള്ളക്കടത്തുകാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക്  തുടര്‍ച്ചയായ പരിശീലനം നല്‍കുന്നുണ്ട്. പിടിക്കപ്പെട്ടാല്‍ ആജീവനാന്തം ശിക്ഷയനുഭവിക്കേണ്ടിവരുമെന്നും വകുപ്പ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.

 

Latest News