Sorry, you need to enable JavaScript to visit this website.

ഹൂത്തി ആക്രമണത്തെ അപലപിച്ച് യു.എന്‍ രക്ഷാ സമിതി

ജിദ്ദ - ദക്ഷിണ സൗദി അതിര്‍ത്തിയില്‍ ബഹ്‌റൈനി സൈനികരെ ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ യു.എന്‍ രക്ഷാ സമിതി രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. സൗദി അറേബ്യയുടെ ദക്ഷിണ അതിര്‍ത്തിയിലുള്ള നഗരങ്ങളില്‍ പശ്ചാത്തല സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ രക്ഷാ സമിതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മുഴുവന്‍ ഭീകരാക്രമണങ്ങളും നിര്‍ത്തിവെക്കണമെന്നും അന്താരാഷ്ട്ര നിയമം അനുസരിച്ച പ്രതിബദ്ധതകള്‍ മാനിക്കണമെന്നും ഹൂത്തികളോട് രക്ഷാ സമിതി ആവശ്യപ്പെട്ടു. ഡ്രോണുകള്‍ ഉപയോഗിച്ച് ഹൂത്തികള്‍ നടത്തിയ ആക്രമണം നാലു ബഹ്‌റൈനി സൈനികര്‍ കൊല്ലപ്പെടാനും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കി. ഇത് മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കും ഭീഷണിയാണെന്ന് രക്ഷാ സമിതി പറഞ്ഞു.
സംഘര്‍ഷം കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുന്ന നിലക്ക് നടത്തുന്ന ഏതൊരു ആക്രമണവും യെമന്‍ ജനതയുടെ ദുരിതം കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. സുസ്ഥിരമായ വെടിനിര്‍ത്തലിലേക്ക് നയിക്കുന്ന നിര്‍ണായകമായ നടപടികള്‍ ഹൂത്തികള്‍ കൈക്കൊള്ളണം. യെമന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരമുണ്ടാക്കാനും യെമന്‍ ജനതയുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തുന്ന എല്ലാ ശ്രമങ്ങളെയും ശക്തമായി പിന്തുണക്കുമെന്ന് രക്ഷാ സമിതി അംഗങ്ങള്‍ പറഞ്ഞു. രക്ഷാ സമിതി തീരുമാനങ്ങളുടെയും ഗള്‍ഫ് സമാധാന പദ്ധതിയുടെയും യെമന്‍ ദേശീയ സംവാദത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ യെമനികളുടെ നേതൃത്വത്തില്‍ യെമന്‍ സംഘര്‍ഷത്തിന് സമഗ്രമായ രാഷ്ട്രീയ പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് യെമനിലേക്കുള്ള യു.എന്‍ ദൂതന്‍ ഹാന്‍സ് ഗ്രുന്‍ഡ്‌ബെര്‍ഗ് നടത്തുന്ന ശ്രമങ്ങളെ ശക്തമായി പിന്തുണക്കുന്നതായും രക്ഷാ സമിതി പറഞ്ഞു.

 

Latest News