തൊടുപുഴയില്‍ കാണാതായ നാലംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ വീട്ടു പറമ്പില്‍ കുഴിച്ചിട്ട നിലയില്‍

തൊടുപുഴ- മൂന്ന് ദിവസമായി കാണാതായ നാലംഗ കുടുംബത്തിലെ മുഴുവന്‍ പേരുടേയും മൃതദേഹങ്ങള്‍ വീട്ടു പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തൊടുപുഴ മുണ്ടന്‍മുടിയിലാണു സംഭവം. കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50), മകള്‍ ആശാ കൃഷ്ണന്‍ (21), മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച മുതലാണ് ഇവരെ കാണാതായത്. വീട്ടില്‍ ആളനക്കം ഇല്ലാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ നടത്തിയ തിരച്ചിലില്‍ വീടിന്റെ ചുമരിലും തറയിലുമായി രക്തക്കറ കണ്ടിരുന്നു. വീട്ടുപറമ്പില്‍ അസ്വാഭാവികമായി കുഴിവെട്ടിയതായും കണ്ടെതോടെ നാട്ടുകാര്‍ പോലീസിനേയും റെവന്യു അധികൃതരേയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി തൊടുപുഴ തഹസില്‍ദാരുടെ നേതൃത്വത്തില്‍ കുഴി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഒന്നിനു മുകളില്‍ മറ്റൊന്നായി മറവു ചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍.

അയല്‍ക്കാരുമായി ഇവര്‍ക്ക് വലിയ അടുപ്പം ഉണ്ടായിരുന്നില്ല. കൃഷ്ണന്‍ ആഭിജാരക്രികളും മറ്റും വീട്ടില്‍ വച്ച് നടത്താറുണ്ടായിരുന്നെന്നും അയല്‍ക്കാര്‍ പറയുന്നു. ഇക്കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.
 

Latest News