Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫോണും കത്തിയും കണ്ടെടുക്കണം; അഭിമന്യു കൊലക്കേസ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി- മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ ആസൂത്രകനും കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് റിഫ, 26-ാം പ്രതി പള്ളുരുത്തി സ്വദേശി സനീഷ് എന്നിവരെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ ഉപയോഗിച്ച കത്തിയും മൊബൈല്‍ ഫോണും മറ്റും കണ്ടെടുക്കുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷയിലാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി(രണ്ട്)യുടെ ഉത്തരവ്.
മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കാളിയാണ് മുഹമ്മദ് റിഫയെന്ന് അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി. മഹാരാജാസില്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള കൊലയാളികളെ എത്തിച്ചത് റിഫയാണ്. കൊലപാതകം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി യോഗത്തിലും റിഫ പങ്കെടുത്തു. അഭിമന്യു, അര്‍ജുന്‍, വിനീത് എന്നിവരെ കുത്തി വീഴ്ത്തിയ ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായമൊരുക്കിയതും റിഫയായിരുന്നുവെന്ന് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി.
നിഷ്ഠൂരമായ കൊലക്ക് ശേഷം തെളിവു നശിപ്പിക്കാനും ഇയാള്‍ നേതൃത്വം നല്‍കിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന റിഫയെ കഴിഞ്ഞ 26 നാണ് പിടികൂടിയത്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ റിഫ പൂത്തോട്ടയിലെ സ്വകാര്യ കോളേജില്‍ നിയമ ബിരുദ വിദ്യാര്‍ഥിയാണ്. റിഫ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടതുണ്ടെന്നും കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായിട്ടുണ്ടോയെന്ന് കൃത്യത വരുത്താന്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്തേണ്ടതുണ്ടെന്നും പോലീസ് കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞു. എറണാകുളം നോര്‍ത്തിലെ കൊച്ചിന്‍ ഹൗസ് കേന്ദ്രീകരിച്ചായിരുന്നു കൊലപാതകം ആസൂത്രണം നടത്തിയത്.
സംഭവ ദിവസം മഹാരാജാസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ കത്തി വീശി ഭീഷണിപ്പെടുത്തിയത് പള്ളുരുത്തി സ്വദേശിയായ സനീഷായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ തൊഴിലാളി സംഘടനയുടെ പ്രവര്‍ത്തകനായ സനീഷിനെ അങ്കമാലിയില്‍ നിന്നാണ് പിടികൂടിയത്. ഗൂഢാലോചനയില്‍ പങ്കാളിയായ സനീഷ്, എസ്.എഫ്.ഐ പ്രവര്‍ത്തകരെ തടഞ്ഞ് നിര്‍ത്തി കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയെന്ന് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ചവരെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേസില്‍ ഇതുവരെ 15 പേരെയാണ് പിടികൂടിയത്.
 

Latest News