മഞ്ചേരി- കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ മഞ്ചേരി മോട്ടോർ ആക്‌സിഡൻറ്് ക്ലൈം ട്രിബ്യൂണൽ വിധിച്ച നഷ്ടപരിഹാരത്തുക ആർസി ഉടമയിൽ നിന്ന് ഈടാക്കാൻ ഇൻഷുറൻസ് കമ്പനിക്ക് കോടതി അനുമതി നൽകി. അപകടത്തിൽപെട്ട കാർ ഓടിച്ചയാൾക്ക് ലൈസൻസില്ലാത്തതിനാലാണ് നഷ്ടപരിഹാരത്തുകയായി കോടതി വിധിച്ച 35 ലക്ഷം രൂപ ആർ.സി ഉടമ നൽകേണ്ടത്. വള്ളുവങ്ങാട് സ്വദേശി കാരക്കാടൻ അബ്ദുൽ കലാം ആസാദാണ് ആർ.സി ഉടമ. കാരക്കാടൻ മുഹമ്മദ് ഫവാസാണ് കാർ ഓടിച്ചിരുന്നത്. 2015 ജനുവരി ഒന്നിന് പാണ്ടിക്കാട് തമ്പാനങ്ങാടിയിലായിരുന്നു അപകടം. വെട്ടിക്കാട്ടിരി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന മുഹമ്മദ് ഫൈസൽ (24) ആണ് അപകടത്തിൽ മരിച്ചത്. ഫൈസൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. നാഷണൽ ഇൻഷൂറൻസ് കമ്പനി 35 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച ജഡ്ജി വിൻസെൻറ് ചാർളി പ്രസ്തുത തുക ആർ.സി ഉടമയിൽ നിന്നും ഈടാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് അനുമതി നൽകി. ഹർജിക്കാർക്ക് വേണ്ടി അഡ്വ. എൻ.സി.ഫൈസൽ ഹാജരായി.