Sorry, you need to enable JavaScript to visit this website.

കോടതിയില്‍ പോകട്ടെ, അപ്പോള്‍ ആശയക്കുഴപ്പം മാറിക്കോളും: മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണര്‍

തിരുവനന്തപുരം- ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോടതിയില്‍ പോകുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ആശയകുഴപ്പം മാറുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമോപദേശത്തിന് മാത്രമായി സര്‍ക്കാര്‍ 40 ലക്ഷം രൂപ ചെലവഴിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍പോലും പണം ഇല്ലാത്തപ്പോള്‍ ആണ് ഇത്രയധികം പണം ചെലവഴിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ക്ക് ബില്ലുകള്‍ തടഞ്ഞുവെക്കാന്‍ അധികാരമുണ്ടോയെന്നത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് രിമാന്റെ അഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നു. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലിനെ സമീപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഗവര്‍ണര്‍ ഒപ്പിടേണ്ട 8 ബില്ലുകള്‍ ഒപ്പ് കാത്ത് കിടക്കുന്നുണ്ട്. മൂന്ന് ബില്ലുകള്‍ 1 വര്‍ഷം 10 മാസവും കടന്നു. മറ്റ് മൂന്നെണ്ണം ഒരു വര്‍ഷത്തിലേറെയായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ സഹകരണ മേഖല ചിലരുടെ ഉറക്കം കെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണമേഖല. സഹകരണ മേഖലയെ തകര്‍ക്കാനാണ് ചിലരുടെ ശ്രമം. ഇപ്പോള്‍ കരുവന്നൂരില്‍ കാണുന്നത് രാഷ്ട്രീയലക്ഷ്യം വച്ചുള്ള നീക്കമാണ്. ഇ.ഡി നീക്കം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചോറിലൊരു കറുത്ത വറ്റുണ്ടെങ്കില്‍ ആകെ മോശമെന്ന് പറയരുതെന്നും തെറ്റ് ചെയ്തവരുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest News