ജോ ബൈഡന്റെ നായയുടെ കടിയേറ്റ് ഉദ്യോഗസ്ഥന് പരിക്ക്, നായക്ക് മാനസിക സമ്മര്‍ദമെന്ന് വിശദീകരണം

വാഷിംഗ്ടണ്‍ - അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നായയുടെ കടിയേറ്റ് രഹസ്യാന്വേഷണ വിഭാഗം സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ബൈഡന്റെ കമാന്‍ഡര്‍ എന്ന രണ്ട് വയസ്സുള്ള ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായയാണ് അദ്ദേഹത്തിന്റെ തന്നെ സുരക്ഷാ ഉദ്യാഗസ്ഥനെ ആക്രമിച്ചത്. ഇത് പതിനൊന്നാം തവണയാണ് വൈറ്റ് ഹൗസിലെയോ ബൈഡന്‍ കുടുംബത്തിലെയോ ഗാര്‍ഡിനെ നായ കടിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് ആക്രമണമുണ്ടായതെന്നും ഉദ്യോഗസ്ഥന് സംഭവസ്ഥലത്ത് തന്നെ ചികിത്സ നല്‍കിയതായും രഹസ്യാന്വേഷണ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

വൈറ്റ് ഹൗസില്‍ പാര്‍പ്പിക്കുന്നതിന്റെ സമ്മര്‍ദ്ദം കാരണമാണ് നായ അക്രമാസക്തമാകുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി നേരത്തെ ആരോപിച്ചിരുന്നു. 'നമ്മള്‍ മനുഷ്യര്‍ക്ക് തന്നെ സമ്മര്‍ദ്ദമുണ്ടാകാറുണ്ട്. അപ്പോള്‍ ഒരു മൃഗത്തിന്റെ അവസ്ഥ മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ'- കഴിഞ്ഞ ജൂലൈയില്‍ അവര്‍ പറഞ്ഞു.

ബൈഡന്‍ കുടുംബത്തിലെ രണ്ട് ജര്‍മ്മന്‍ നായ്ക്കളില്‍ ഇളയവനാണ് കമാന്‍ഡര്‍. ഡെല്‍വെയറിലെ പ്രസിഡന്റിന്റെയും പ്രഥമ വനിതയുടെയും വീട്ടിലാണ് മറ്റ് കടിയേറ്റ സംഭവങ്ങള്‍ നടന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ കിംബര്‍ലി ചീറ്റിലുമായി സംസാരിച്ചുവെന്നും സുഖമായിരിക്കുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം വക്താവ് ആന്റണി ഗഗ്ലേല്‍മി പറഞ്ഞു.

 

Latest News