Sorry, you need to enable JavaScript to visit this website.

എം.ബി.രാജേഷ് ലോക്സഭയിലേക്ക് മത്സരിക്കില്ല,  തൃത്താലയില്‍ റിസ്‌കെടുക്കാന്‍ പാര്‍ട്ടിക്കും താല്‍പര്യമില്ല 

പാലക്കാട്- മന്ത്രി എം.ബി.രാജേഷ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. രാജേഷിനെ പാലക്കാട് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന നടന്നിരുന്നെങ്കിലും അത് വേണ്ട എന്ന നിലപാടിലേക്ക് സിപിഎം എത്തിയിരിക്കുകയാണ്. മന്ത്രി എന്ന നിലയില്‍ രാജേഷ് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നുണ്ടെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ തുടരുന്നതാണ് നല്ലതെന്നും പാര്‍ട്ടി വിലയിരുത്തി. ലോക്സഭയിലേക്ക് മത്സരിക്കുന്നതിനോട് രാജേഷിനും താല്‍പര്യക്കുറവുണ്ട്.
പാലക്കാട് മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാജേഷ് 2019 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.കെ.ശ്രീകണ്ഠനോട് തോല്‍വി വഴങ്ങിയിരുന്നു. അതിനു ശേഷമാണ് രാജേഷ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും തൃത്താലയില്‍ നിന്ന് ജയിച്ച് രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗമായതും. തൃത്താലയില്‍ അതിശക്തമായ രാഷ്ട്രീയ പോരാട്ടം നടത്തിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.ടി.ബല്‍റാമിനെ രാജേഷ് തോല്‍പ്പിച്ചത്.
രാജേഷ് പാലക്കാട് ലോക്സഭ മണ്ഡലത്തില്‍ നിന്ന് ജയിച്ചാല്‍ തൃത്താലയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. രാജേഷിന്റെ വ്യക്തിപ്രാഭവം കൊണ്ട് കൂടി ജയിച്ച തൃത്താലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുകയും മറ്റൊരു സ്ഥാനാര്‍ഥി എത്തുകയും ചെയ്താല്‍ ഒരുപക്ഷേ ആ സീറ്റ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇക്കാരണം കൊണ്ടാണ് രാജേഷിനെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയിരിക്കുന്നത്.

Latest News