Sorry, you need to enable JavaScript to visit this website.

ഓൺലൈൻ ലോട്ടറി തട്ടിപ്പ്: കൊച്ചിയിൽ വീട്ടമ്മയെ കബളിപ്പിച്ച് 1.12 കോടി  തട്ടിയെടുത്ത നാല് ഉത്തരേന്ത്യക്കാർ പിടിയിൽ

ഓൺലൈൻ ലോട്ടറി തട്ടിപ്പിലൂടെ വീട്ടമ്മയെ പറ്റിച്ച് 1.12 കോടി രൂപ തട്ടിയെടുത്ത കേസിൽ റാഞ്ചിയിൽ കേരള പോലീസിന്റെ പിടിയിലായ പ്രതികളിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണുകൾ, ബാങ്ക് പാസ് ബുക്കുകൾ, ക്രെഡിറ്റ് കാർഡുകൾ, കറൻസി എന്നിവ.

കൊച്ചി- എറണാകുളം സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് ഓൺലൈൻ ലോട്ടറിയുടെ പേരിൽ 1.12 കോടി രൂപ തട്ടിയെടുത്ത ഉത്തരേന്ത്യക്കാരായ നാലു പേരെ സംസ്ഥാന ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൻറെ പ്രത്യേക അന്വേഷണസംഘം റാഞ്ചിയിൽനിന്ന് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ ജ്യോതിഷ് കുമാർ, മോഹൻകുമാർ, അജിത് കുമാർ, റാഞ്ചി സ്വദേശിയായ നീരജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 28 മൊബൈൽ ഫോണുകൾ, 85 എടിഎം കാർഡുകൾ, 8 സിം കാർഡുകൾ, ലാപ്‌ടോപ്പ്, വിവിധ ബാങ്കുകളുടെ ചെക്കുകളും പാസ് ബുക്കുകളും എന്നിവ കൂടാതെ 1.25 ലക്ഷം രൂപയും കണ്ടെടുത്തു. പ്രതികളെ റാഞ്ചി കോടതിയിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കി എറണാകുളം കോടതിയിൽ എത്തിക്കും. 
     
സ്‌നാപ്ഡീലിന്റെ  ഉപഭോക്താക്കൾക്കായി സ്‌നാപ്ഡീൽ ലക്കി ഡ്രോ എന്ന പേരിൽ നടത്തിയ നറുക്കെടുപ്പിൽ ഒന്നരക്കോടി രൂപ സമ്മാനം ലഭിച്ചതായി വീട്ടമ്മയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സമ്മാനത്തുക ലഭിക്കുന്നതിനായി സർവീസ് ചാർജ് എന്നപേരിൽ പലപ്പോഴായി പ്രതികൾ വീട്ടമ്മയിൽ നിന്ന് ഒരുകോടി 12 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലൂടെ തട്ടിയെടുക്കുകയായിരുന്നു. ഇങ്ങനെ ലഭിക്കുന്ന പണം ഉടൻ തന്നെ മറ്റു അക്കൗണ്ടുകളിലൂടെ  എടിഎം കാർഡ് വഴി പിൻവലിക്കുകയും ക്രിപ്‌റ്റോകറൻസി ആക്കി മാറ്റുകയുമാണ് തട്ടിപ്പ് രീതി.
    
പ്രതികൾ ഇന്ത്യയിൽ ഉടനീളം തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇൻറർനെറ്റ് ബാങ്കിംഗിൻറെ പാസ് വേഡ് കൈക്കലാക്കുന്ന പ്രതികൾ യഥാർത്ഥ അക്കൗണ്ട് ഉടമകളുടെ ഫോൺ നമ്പറുകൾക്ക് പകരം സ്വന്തം ഫോൺ നമ്പർ, അക്കൗണ്ടിൽ ബന്ധിപ്പിക്കുന്നു. അതിനാൽ അക്കൗണ്ട് ഉടമ തട്ടിപ്പ് അറിയുന്നില്ല. ഇങ്ങനെ ലഭിക്കുന്ന പണം ആഡംബരജീവിതം നയിക്കുന്നതിനും വിലയേറിയ ഫോണുകളും വാഹനങ്ങളും വാങ്ങുന്നതിനുമാണ് ചെലവഴിച്ചത്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ  എറണാകുളം യൂണിറ്റ് ആയിരത്തോളം ഫോൺ നമ്പറുകളും അഞ്ഞൂറോളം മൊബൈൽ ഫോൺ രേഖകളും 250 ഓളം ബാങ്ക് അക്കൗണ്ട് രേഖകളും പരിശോധിച്ചാണ് പ്രതികൾ റാഞ്ചിയിൽ ഉണ്ടെന്ന് മനസ്സിലാക്കിയത്. റാഞ്ചിയിലെ ഉൾപ്രദേശത്തെ ഒളിത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.
    
കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ വീട്ടമ്മ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചിൻറെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസ് കൈമാറുകയായിരുന്നു. 
    
സംസ്ഥാന ക്രൈംബ്രാഞ്ച്  മേധാവി എഡിജിപി  എച്ച് വെങ്കിടേഷിന്റെ  നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിഐജി ജെ ജയനാഥിൻറെ മേൽനോട്ടത്തിൽ എസ്.പി എം ജെ സോജൻ, ഡിവൈഎസ്പി വി.റോയ്  എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എറണാകുളം യൂണിറ്റിലെ ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ സൈജു കെ പോൾ, ഡിറ്റക്റ്റീവ്  സബ് ഇൻസ്‌പെക്ടർമാരായ ടി ഡി മനോജ്കുമാർ, ജിജോമോൻ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ യു സൗരഭ്, കൊച്ചി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി അജിത്,  ആർ അരുൺ എന്നിവരാണ് റാഞ്ചിയിൽ നിന്ന് പ്രതികളെ പിടികൂടിയത്. 

ഓൺലൈൻ സാമ്പത്തികത്തതട്ടിപ്പിന് ഇരയായാൽ എത്രയും വേഗം 1930 എന്ന സൈബർ പോലീസ് ഹെൽപ്പ് ലൈൻ നമ്പറിൽ അറിയിക്കണമെന്ന് കേരള പോലീസ് അഭ്യർത്ഥിച്ചു.

Latest News