സൗദി പ്രതിനിധി സംഘം വെസ്റ്റ് ബാങ്ക് സന്ദര്‍ശിക്കുന്നു, മഹ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തും

റാമല്ല- ഫലസ്തീനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇസ്രായില്‍- സൗദി കരാറിനായുള്ള  നയതന്ത്ര ശ്രമങ്ങള്‍ക്കിടയില്‍ സൗദി പ്രതിനിധി സംഘം ഈയാഴ്ച ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ റാമല്ലയില്‍ സന്ദര്‍ശിക്കുമെന്ന് ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ മാസം നിയമിച്ച ഫലസ്തീനിലെ പ്രവാസി സൗദി പ്രതിനിധിയാണ് സംഘത്തെ നയിക്കുകയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പറഞ്ഞതിന് പിന്നാലെയാണ് സന്ദര്‍ശനം.

വാഷിംഗ്ടണുമായുള്ള പ്രതിരോധ കരാറും സൗദി അറേബ്യയ്ക്കായി ഒരു സിവിലിയന്‍ ആണവ പദ്ധതിയും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായിരിക്കും കരാറെന്ന്  ഉദ്യോഗസ്ഥര്‍ സൂചപ്പിച്ചിരുന്നു.
പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളില്‍ ഫലസ്തീന്‍ പ്രശ്‌നവും ഉള്‍പ്പെടുന്നു. ഇസ്രായിലിനൊപ്പം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്ന ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് നയിക്കുന്ന സമാധാന പ്രക്രിയയുടെ പുനരുജ്ജീവിപ്പിക്കാനാണ് ആഹ്വാനം.
ഇസ്രയിലും ഫലസ്തീനും തമ്മിലുള്ള അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ചര്‍ച്ചകള്‍ 2014ല്‍ അവസാനിച്ചിരുന്നു. അക്രമം രൂക്ഷമായതിനെ തുടര്‍ന്ന് ഇരുപക്ഷവും തമ്മിലുള്ള ബന്ധം വഷളായി.
ഫലസ്തീനികള്‍ക്ക് പൂര്‍ണ അവകാശങ്ങള്‍ ലഭിക്കുന്നതുവരെ മിഡില്‍ ഈസ്റ്റ് സമാധാന ഉടമ്പടി കൈവരിക്കാനാകില്ലെന്ന് കഴിഞ്ഞയാഴ്ച മഹ് മൂദ് അബ്ബാസ് പറഞ്ഞിരുന്നു. ഫലസ്തീന്‍ രാഷ്ട്മാണ് പരിഹാരമെന്ന് ചൂണ്ടിക്കാട്ടി  സൗദി വിദേശകാര്യ മന്ത്രിയും ദ്വിരാഷ്ട്ര ചര്‍ച്ച പുനരുജ്ജീവിപ്പിക്കാന്‍ ആഹ്വാനം ചെയ്തു.

 

Latest News