ഇന്ത്യന്‍ പൗരന്മാരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ പദ്ധതി

ന്യൂദല്‍ഹി- ഇന്ത്യയിലെ മുഴുവന്‍ പൗരന്മാരുടെയും ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി സംവിധാനം ഏര്‍പ്പെടുത്തുന്നു. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ട് (എ. ബി. എച്ച്. എ) എന്ന സംവിധാനം വഴിയാണ് വിവരശേഖരണം. ആരോഗ്യസംബന്ധമായ എല്ലാ വിവരങ്ങളുടെയും കേന്ദ്രീകൃത ഡാറ്റാബേസ് സ്ഥാപിക്കാനാണിത്.

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ രജിസ്ട്രേഷന് നടപടികള്‍ തുടങ്ങി. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഇതിന് സഹായിക്കും.

ഹെല്‍ത്ത് അക്കൗണ്ട് ഉണ്ടാക്കുമ്പോള്‍ 14 അക്ക ഐ. ഡി. നമ്പര്‍ ലഭിക്കും. ഇതില്‍ ആരോഗ്യരേഖകള്‍ സ്വീകരിക്കാനും സംഭരിക്കാനും കഴിയും. ഹെല്‍ത്ത് ഐ. ഡി. എന്നത് എ. ബി. എച്ച്. എ. നമ്പര്‍, പേഴ്സണല്‍ ഹെല്‍ത്ത് റെക്കോഡ് ആപ്പ്, ഹെല്‍ത്ത് ലോക്കര്‍ എന്നിവയുടെ സംയോജനമാണ്.  സുരക്ഷിതവും സ്വകാര്യവുമായിരിക്കും വിവരങ്ങള്‍ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആരോഗ്യരേഖകള്‍ വ്യക്തിയുടെ അറിവോടെയും സമ്മതത്തോടെയും മാത്രമേ മറ്റൊരാള്‍ക്ക് കാണാനാവൂ. ഭാവിയില്‍ ഇ-ഹെല്‍ത്ത്, ടെലി ഹെല്‍ത്ത് എന്നീ ആവശ്യങ്ങള്‍ക്കൊക്കെ ഈ ഹെല്‍ത്ത് ഐ. ഡി ആവശ്യമായി വരും.

എല്ലാ മെഡിക്കല്‍ വിവരങ്ങളും ഒരിടത്ത് സംഭരിക്കാമെന്നതും അഡ്മിറ്റ് ചെയ്തതു മുതല്‍ ചികിത്സയും ഡിസ്ച്ചാര്‍ജും വരെയുള്ള വിവരങ്ങള്‍ക്ക് കടലാസില്‍ സൂക്ഷിക്കേണ്ടതോ ചികിത്സാരേഖകള്‍ കൊണ്ടുനടക്കേണ്ടതോ ഇല്ലെന്നത് ഇതിന്റെ ഗുണമായി അധികൃതര്‍ പറയുന്നു. 

എ. ബി. എച്ച്. എ. ഹെല്‍ത്ത് ഐ. ഡി. കാര്‍ഡ് ഉണ്ടാക്കാന്‍ https://abha.abdm.gov.in/register എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. എ. ബി. എച്ച്. എ. കാര്‍ഡ് ഡൗണ്‍ലോഡും ചെയ്യാം.

Latest News