Sorry, you need to enable JavaScript to visit this website.

രണ്ടാം വന്ദേഭാരത് ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും,  മറ്റു ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ആശങ്ക

തിരുവനന്തപുരം- കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്ളാഗ് ഓഫ് ഇന്ന് നടക്കും. കാസര്‍ക്കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും.ആദ്യ വന്ദേഭാരത് കേരളത്തില്‍ ഓടിത്തുടങ്ങിയപ്പോള്‍ നിലവിലെ ട്രെയിന്‍ സര്‍വീസുകള്‍ പലടേത്തും പിടിച്ചിട്ടത് ആക്ഷേപത്തിനിടയാക്കിയിരുന്നു. അതിനേക്കാളേറെ മറ്റു ട്രെയിനുകളെ ബാധിക്കുന്ന വിധത്തിലാണ് പുതിയതിന്റെ സമയക്രമം. രാവിലെ 9നടുത്ത് കോഴിക്കോടെത്തുമ്പോള്‍ പരശുരാം കടന്നു പോയി അര മണിക്കൂറാവില്ല. കോഴിക്കോട്-ഷൊര്‍ണൂര്‍ റൂട്ടില്‍ പരശു പശുവായി മാറുമെന്നാണ് ഒരു യാത്രക്കാരന്‍ പ്രതികരിച്ചത്. മുംബൈ കുര്‍ളയില്‍ നിന്ന് വരുന്ന നേത്രാവതി എക്‌സ്പ്രസും വഴിയില്‍ ഒതുങ്ങി നിന്നു വേണം വന്ദേഭാരതിന് കുതിക്കാന്‍. മടക്കയാത്രയില്‍ ഇത് എറണാകുളം സൗത്തിലെത്തുന്നത് വൈകുന്നേരം ആറരയ്ക്ക്. ആ സമയത്ത് എറണാകുളത്ത് ട്രെയിനുകളുടെ ബഹളമാണ്. തൃശൂര്‍, പാലക്കാട് വഴി ദല്‍ഹിക്ക് പോകുന്ന നിസാമുദ്ദീന്‍, ചെന്നൈ മെയില്‍, കോഴിക്കോട് വഴിയുള്ള കണ്ണൂര്‍ ജനശതാബ്ദി, ഷൊര്‍ണൂര്‍ മെമു. ഇതിന്റെയെല്ലാം താളം തെറ്റുമെന്നുറപ്പ്. രാത്രി 9.30ന് ഇത് കോഴിക്കോടെത്തുന്നത് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ സമയത്തും. എക്‌സിക്യൂട്ടീവിന്റെ കാര്യവും തീരുമാനമായെന്നുറപ്പ്. 
കന്നിയാത്രയോടനുബന്ധിച്ച് കാസര്‍ക്കോട് റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 11 മുതല്‍ ആഘോഷ പരിപാടികള്‍ ഉണ്ടാകും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, സംസ്ഥാന കായിക-റെയില്‍വെ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. രണ്ടാം വന്ദേ ഭാരതത്തിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. 8 കോച്ചുകളാണ് ഈ ട്രെയിനിന് ഉള്ളത്.
ക്ഷണിക്കപ്പെട്ടവര്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്ഘാടനയാത്രയില്‍ അവസരമുണ്ട്. സ്റ്റേഷനുകളില്‍ ട്രെയിനിന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. മന്ത്രിമാരെ ഉള്‍പ്പെടെ ഇതിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു.
അതിനിടെ, രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ റിസര്‍വേഷന്‍ തുടങ്ങി. തിരുവനന്തപുരം -കാസര്‍ക്കോട് 26 മുതലും തിരിച്ച് 27 മുതലുമാണ് സര്‍വീസ്. തൃശൂരില്‍ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഭക്ഷണമുള്‍പ്പടെയുള്ള യാത്രാനിരക്കുകള്‍; എക്‌സിക്യൂട്ടീവ് നിരക്ക് ബ്രാക്കറ്റില്‍. എറണാകുളം 440 (830), ആലപ്പുഴ  505 (970), കൊല്ലം 870 (1505), തിരുവനന്തപുരം 975 (1705), ഷൊര്‍ണൂര്‍ 380 (705), തിരൂര്‍ 645 (1060), കോഴിക്കോട് 685 (1145), കണ്ണൂര്‍ 855 (1475), കാസര്‍ക്കോട് 995 (1755). ഭക്ഷണം ഒഴിവാക്കിയും ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാവുന്നതാണ്.

Latest News