Sorry, you need to enable JavaScript to visit this website.

കുരുങ്ങാതെ കുലുങ്ങാതെ കൊച്ചിയുടെ മെട്രോ ലാഭത്തിലേക്ക്

തിരുവനന്തപുരം- കൊച്ചി മെട്രൊയുടെ വരുമാനത്തില്‍ 145 ശതമാനം വര്‍ധനയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2022-23 സാമ്പത്തിക വര്‍ഷത്തിലാണ് കൊച്ചി മെ്‌ട്രോ വരുമാനം റെക്കോര്‍ഡ് വര്‍ധനവിലെത്തിയത്. 

കൊച്ചി മെട്രൊയുടെ പ്രവര്‍ത്തന വരുമാനം 2020-21 വര്‍ഷത്തിലെ 54.32 കോടി രൂപയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 134.04 കോടി രൂപയായാണ് വര്‍ധിച്ചത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന വരുമാനത്തില്‍ പ്രതിഫലിക്കുകയായിരുന്നു. 

2017ല്‍ മെട്രോയുടെ ആദ്യ വര്‍ഷത്തില്‍ 59,894 പേരാണ് യാത്ര ചെയ്തത്. കോവിഡ് കാലത്ത് യാത്രക്കാര്‍ തീരെ താഴേക്കു പോയെങ്കിലും പിന്നീട് ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ് സ്ഥാപനത്തെ ഉയരത്തിലെത്തിക്കുകയായിരുന്നു. 2023 ജനുവരിയില്‍ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടന്നു. പിന്നീട് ഒരുലക്ഷത്തിലേക്കാണ് യാത്രക്കാരുടെ എണ്ണമെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കൊച്ചി മെട്രോയുടെ പ്രവര്‍ത്തന ലാഭം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഏതൊരു നാടിന്റെയും വികസനമുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്ന കാര്യമാണ് അവിടത്തെ പൊതുഗതാഗത രംഗത്തിന്റെ വളര്‍ച്ചയെന്നത്. കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തിലുണ്ടായ 145 ശതമാനം വര്‍ധനവുവഴി പ്രവര്‍ത്തന ലാഭം നേടിയിരിക്കുന്നു. 2017 ജൂണില്‍ സര്‍വ്വീസ് ആരംഭിച്ച കൊച്ചി മെട്രോ കോവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് പ്രവര്‍ത്തന ലാഭം കൈവരിച്ചിരിക്കുന്നത്. 

കൊച്ചി മെട്രോയുടെ പ്രവര്‍ത്തന വരുമാനം 2020-21 വര്‍ഷത്തിലെ 54.32 കോടി രൂപയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 134.04 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ വന്ന വര്‍ധനവാണ് ഇതിനു കാരണം. കൊച്ചി മെട്രോ ആരംഭിച്ച 2017 ല്‍ 59,894 ആളുകളാണ് ഇതിലൂടെ യാത്ര ചെയ്തത്. കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (കെ. എം. ആര്‍. എല്‍)ന്റെ പരിശ്രമങ്ങളുടെ ഫലമായി പിന്നീട് കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാന്‍ സാധിച്ചു. ഇതിന്റെ ഭാഗമായി 2023 ജനുവരിയില്‍ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടക്കുകയും ഇത് ഒരു ലക്ഷത്തിലധികം എന്ന സംഖ്യയിലേക്കുമെത്തുകയുണ്ടായി. 

അത്യാധുനിക പശ്ചാത്തല സൗകര്യങ്ങള്‍ ഏതൊരു വികസിത സമൂഹത്തിനും അനിവാര്യമായ കാര്യമാണ്. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാര്‍ത്തെടുക്കാന്‍ വിവിധ നടപടികളുമായി മുന്നോട്ടുപോകുകയാണ് എല്‍. ഡി. എഫ് സര്‍ക്കാര്‍. കാര്യക്ഷമവും വികസിതവുമായ പൊതുഗതാഗത സംവിധാനങ്ങളൊരുക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നു. കേരളത്തിന്റെ അഭിമാന സംരംഭമായ കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭം കൈവരിച്ചിരിക്കുന്നുവെന്നത് നമ്മുടെ ഈ വികസനക്കുതിപ്പിന് ശക്തി പകരും.

Latest News