Sorry, you need to enable JavaScript to visit this website.

പാർലമെന്റിൽ മുസ്ലിം എം.പിയെ ഭീകരവാദി എന്ന് വിളിച്ച് ബി.ജെ.പി; തന്റെ പേര് വലിച്ചിഴക്കുന്നുവെന്ന് ഹർഷ് വർധൻ 

ന്യൂദൽഹി- ലോക്‌സഭയിൽ ബഹുജന്‍ സമാജ് വാദി പാർട്ടിയിലെ മുസ്ലിം എം.പിയെ ഭീകരവാദിയും തീവ്രവാദിയുമായി അധിക്ഷേപിക്കുകയും മുല്ല എന്നും സുന്നത്ത് കഴിച്ചവൻ എന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത ബി.ജെ.പി എം.പിയുടെ പ്രസംഗത്തിനിടെ പിന്നിലിരുന്ന് ചിരിച്ച മുൻ മന്ത്രി ഹർഷ് വർധൻ വിശദീകരണവുമായി രംഗത്തെത്തി. പാർലമെന്റിലെ ബഹളത്തിനിടെ തനിക്ക് രമേഷ് ബിധുരി നടത്തിയ പരാമർശം കേൾക്കാനായില്ലെന്നും താൻ ചിരിച്ചുവെന്ന് പറയുന്നത് തന്റെ ഇമേജ് തകർക്കാൻ വേണ്ടി മനപൂർവ്വം സൃഷ്ടിച്ച വ്യാജ പ്രചാരണങ്ങളാണെന്നും ഹർഷ് വർധൻ പറഞ്ഞു. 

ലോക്‌സഭയിൽ സൗത്ത് ദൽഹി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിധുരി, ചന്ദ്രയാൻ വിജയത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) ഡാനിഷ് അലിക്കെതിരെ ആവർത്തിച്ച് അധിക്ഷേപങ്ങളും ഇസ്‌ലാമോഫോബിക് അധിക്ഷേപങ്ങളും ഉന്നയിക്കുകയായിരുന്നു. ഇത്തരം പെരുമാറ്റം ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള മുന്നറിയിപ്പ് നൽകി. തൊട്ടുപിന്നാലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും സഭയിൽ ഖേദം പ്രകടിപ്പിച്ചു.

തന്റെ പ്രതിച്ഛായ തകർക്കാൻ കുപ്രസിദ്ധവും കെട്ടിച്ചമച്ചതുമായ കഥകൾ ചില 'നിക്ഷിപ്ത രാഷ്ട്രീയ ഘടകങ്ങൾ' ഉപയോഗിക്കുന്നുണ്ടെന്ന് വർധൻ പറഞ്ഞു. രണ്ട് എം.പിമാർ സഭയിൽ പരസ്പരം അൺപാർലമെന്ററി ഭാഷ ഉപയോഗിച്ച ഈ നിർഭാഗ്യകരമായ സംഭവത്തിലേക്ക് ആളുകൾ എന്നെ വലിച്ചിഴക്കുകയാണ്. ലോക്‌സഭയിലെ ബഹളം കാരണം എന്താണ് പറയുന്നതെന്ന് വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ല. നിക്ഷിപ്ത താൽപ്പര്യമുള്ള ചിലർ എന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചതിൽ എനിക്ക് സങ്കടവും അപമാനവും തോന്നുന്നു. പരസ്പരം എറിയുന്ന വാക്കുകൾക്ക് ഞാൻ സാക്ഷിയായിരുന്നു. എന്നാൽ എന്താണ് പറയുന്നതെന്ന് എനിക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ലെന്ന് ഹർഷ് വർധൻ പറഞ്ഞു. 

അതേസമയം, ന്യൂനപക്ഷ അംഗമെന്ന നിലയിൽ തനിക്ക് ഇത് ഹൃദയഭേദകമായ സംഭവമാണെന്ന് ചൂണ്ടിക്കാട്ടി ഡാനിഷ് അലി സ്പീക്കർക്ക് കത്തയച്ചു.
തിരഞ്ഞെടുക്കപ്പെട്ട ഒരു എം.പിക്ക് ഇത്തരത്തിൽ ഭീഷണിയും വിദ്വേഷ പ്രസംഗവും നേരിടേണ്ടി വരുന്നത് ഇതാദ്യമാണെന്നും തനിക്ക് രാത്രി മുഴുവൻ ഉറങ്ങാൻ കഴിയുന്നില്ലെന്നും അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജ്‌നാഥ് സിംഗിന്റെ മാപ്പ് മാത്രം പോരാ, ബിധുരിയെ സസ്‌പെൻഡ് ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ വേണമെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആവശ്യപ്പെട്ടു.
 

Latest News