തിരുവനന്തപുരം - പാവപ്പെട്ടവരെ ചികിത്സിച്ചതിന്റെ പണം ലഭിക്കാത്തതിനാല്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍. 300 കോടിയോളം രൂപ കുടിശ്ശികയുള്ളതില്‍ 104 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 300 കോടി ഇനിയും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്‌ബോര്‍ ഒന്ന് മുതല്‍ പിന്മാറാന്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ തീരുമാനമെടുത്തിരുന്നു. മിക്ക ആശുപത്രികള്‍ക്കും ഒരു വര്‍ഷം മുതല്‍ ആറ് മാസം വരെയുള്ള പണം കിട്ടാനുണ്ട്. അടുത്ത മാസം മുതല്‍ കാരുണ്യ ആരോഗ്യ നിധിയില്‍ നിന്ന് സഹായം ലഭ്യമാക്കില്ലെന്ന് അറിയിച്ച് സ്വകാര്യ ആശുപത്രികളില്‍ പലരും ബോര്‍ഡ് വെച്ചുകഴിഞ്ഞു. പക്ഷെ, കുടിശ്ശിക മുഴുവന്‍ തീര്‍ക്കാതെ തീരുമാനത്തില്‍ പുനരാലോചന ഇല്ലെന്ന് കെ പി എച്ച് എ വ്യക്തമാക്കി. സമയബന്ധിതമായി കുടിശ്ശിക തീര്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പലതവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആശുപത്രി മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ക്കും 200 കോടി രൂപ കുടിശ്ശികയുണ്ട്.