കൊൽക്കത്ത - ഗാർഹിക പീഡനക്കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ജാമ്യം. ഭാര്യ ഹസിൻ ജഹാൻ നല്കിയ പരാതിയിലാണ് കൊൽക്കത്ത കോടതി ജാമ്യം അനുവദിച്ചത്. ഹസിൻ ജഹാന്റെ പരാതിയിൽ ഷമി 1,30000 രൂപ ജീവനാംശമായി നല്കണമെന്നും കോടതി ഉത്തരവിട്ടു.
2018 മാർച്ചിലാണ് ഹസിൻ ജഹാൻ മുഹമ്മദ് ഷമിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഗാർഹിക പീഡനക്കേസ് നല്കിയത്. ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്നും ഉപദ്രവിച്ചെന്നുമായിരുന്നു പരാതി. ഷമി കോഴ വാങ്ങാൻ ശ്രമിച്ചതായും ആരോപണം ഉന്നയിച്ചിരുന്നു. 2014-ലാണ് ഷമിയും ഹസിൻ ജഹാനും വിവാഹിതരായത്.
കേസിൽ ഷമിയ്ക്കും സഹോദരൻ മുഹമ്മദ് ഹസീബിനും പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, കേസിൽ കൊൽക്കത്ത ഹൈക്കോടതി താരത്തിന്റെ അറസ്റ്റിന് സ്റ്റേ നല്കിയിരുന്നു. തുടർന്ന് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.
ഷമിയും സഹോദരൻ മുഹമ്മദ് ഹസീബും കൊൽക്കത്ത കോടതിയിൽ നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്. ഏഷ്യാകപ്പിനുശേഷം ഏകദിന ലോകകപ്പിനുള്ള ഒരുക്കത്തിനിടെ ലഭിച്ച ജാമ്യം മുഹമ്മദ് ഷമിക്ക് വലിയൊരു ആശ്വാസമാണ്.