Sorry, you need to enable JavaScript to visit this website.

അശാസ്ത്രീയമായ ചികിത്സ പ്രമേഹം ഗുരുതരമാക്കും

കണ്ണൂർ - അശാസ്ത്രീയമായ ചികിത്സാ രീതികൾ പ്രമേഹ രോഗത്തെ ഗുരുതരവും വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പ്രമേഹ രോഗ വിദഗ്ധരുടെ രണ്ടാം പാദ സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു.
പ്രമേഹ രോഗത്തെക്കുറിച്ചും അതിന്റെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ശാസ്ത്രീയമായി ബോധവൽക്കരിക്കേണ്ടതുണ്ട്. രോഗികളുടെ അജ്ഞത ചൂഷണം ചെയ്തുകൊണ്ട് അശാസ്ത്രീയമായ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്ന രീതി അപകടകരമാണെന്ന് സമ്മേളനം വിലയിരുത്തി. റിസർച്ച് സൊസൈറ്റി ഫോർ സ്റ്റഡി ഓഫ് ഡയബറ്റിസ് എന്ന പ്രമേഹ വിദഗ്ധരുടെ സംഘടനയുടെ രണ്ടാം പാദ സംസ്ഥാന സമ്മേളനം വർധിച്ചു വരുന്ന പ്രമേഹത്തിന്റെ കാരണങ്ങളും അതിന്റെ ചികിത്സാരംഗത്തെ പ്രതിസന്ധികളെയും പറ്റി വിശദമായി ചർച്ച ചെയ്തു. 
രണ്ടായിരത്തി നാൽപത്തഞ്ചോടെ ലോകത്തെ രോഗികളുടെ എണ്ണം 745 ദശലക്ഷം കടക്കും എന്ന് ഇന്റർനാഷണൽ ഡയബറ്റിക് ഫെഡറേഷൻ കണക്കാക്കുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രമേഹ ബാധിതർ ഉള്ളത് കേരളത്തിലാണ്. 1970 കളിൽ 2.5 ശതമാനം മാത്രം ഉണ്ടായിരുന്ന പ്രമേഹ രോഗികളുടെ എണ്ണം സംസ്ഥാനത്തു 20 ശതമാനം ആയി വർധിച്ചു എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ചെയർമാൻ ഡോ. ജി. വിജയകുമാർ വ്യക്തമാക്കി .
വർധിച്ചു വരുന്ന വൃക്ക രോഗികളുടെ പ്രധാന കാരണം പ്രമേഹമാണ്. തുടക്കത്തിലേ മൂത്രത്തിലെ അൽബുമിൻ പോലുള്ള ലളിതമായ ടെസ്റ്റുകളിലൂടെ ഇത് കണ്ടെത്താവുന്നതാണ്. പ്രമേഹത്തിന്റെ ഏറ്റവും പ്രധാന സങ്കീർണതയിലൊന്ന് വൃക്ക രോഗമാണെന്നും വൃക്ക രോഗവിദഗ്ധൻ ഡോ. സാരംഗ് വിജയൻ പറഞ്ഞു.
ഗർഭകാലത്ത് സ്ത്രീകളിൽ കണ്ടുവരുന്ന പ്രമേഹത്തെപ്പറ്റി മംഗലാപുരം കെ.എസ് ഹെഗ്‌ഡെ മെഡിക്കൽ കോളേജിലെ ഡോ. അഖില ഭണ്ഡാർക്കർ പ്രബന്ധം അവതരിപ്പിച്ചു. സ്ത്രീകളിൽ ഗർഭ കാലത്തു പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും അടുത്ത കാലത്തായി ഇൻസുലിൻ കൂടാതെ ചില ഗുളിക രൂപത്തിലുള്ള മരുന്നുകളും ഫലപ്രദമാണെന്നും അവർ സൂചിപ്പിച്ചു. 
പ്രമേഹത്തിന്റെ കരണങ്ങളെപ്പറ്റിയും നൂതന ചികിത്സകളെ പറ്റിയും ജീവിത ശൈലീ മാറ്റങ്ങളെ പറ്റിയും പാനൽ ചർച്ചകളിൽ ഡോ. ജി വിജയകുമാർ, പ്രമേഹ രോഗവിദഗ്ധനും സൊസൈറ്റി സെക്രട്ടറിയും ഡോ പി. സുരേഷ് കുമാർ, എൻഡോക്രൈനോളജിസ്റ്റ് ഡോ പ്രശാന്ത് മാപ എന്നിവർ സംസാരിച്ചു .
പ്രമേഹ ചികിത്സയിലെ നൂതന മരുന്നുകളെ പറ്റിയും അതിന്റെ ഉപയോഗത്തെ പറ്റിയും എൻഡോക്രൈനോളജിസ്റ്റ് ഡോ.വിമൽ എം.വി. അഭിപ്രായപ്പെട്ടു. ഏറ്റവും പുതിയ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ മരുന്നുകൾ അതിസങ്കീർണമായ പ്രമേഹ രോഗത്തെ പോലും ചികിത്സിക്കാൻ പര്യാപ്തമാണെണെന്നും ഈ രംഗത്ത് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇൻസുലിന്റെ ഉപയോഗത്തിന്റെ വിവിധ വശങ്ങളെപ്പറ്റി കോഴിക്കോട് മെഡിക്കൽ കോളേജിലെ ജന. മെഡിസിൻ പ്രൊഫസർ ഡോ. ആർ. ചാന്ദിനി സംസാരിച്ചു 
പുതിയ കാലഘട്ടത്തിൽ നൂതന ടെക്‌നോളജികളുടെ ഉപയോഗം, പ്രമേഹം കണ്ടെത്തുന്നതിനും അതിന്റെ ചികിത്സയിലും ഉണ്ടാക്കുന്ന സ്വാധീനത്തെ പറ്റി തിരുവനന്തപുരം ജ്യോതി ദേവ് ഇൻസ്റ്റിറ്റിയൂട്ടിലെ ഡോ. അരുൺ ശങ്കർ, യുവാക്കളിലെ പ്രമേഹത്തിന്റെ പ്രശ്‌നങ്ങളും വകഭേദങ്ങളെ പറ്റി കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോ. സുനിൽ പ്രശോഭും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കേരളത്തിനകത്തും പുറത്തുമായി നിരവധി ഡോക്ടർമാർ ഡിജിറ്റൽ പ്ലാറ്റഫോമിൽ നടന്ന ചർച്ചകളിൽ പങ്കെടുത്തു. 
ഓർഗനൈസിംഗ് ചെയർമാൻ ഡോ. ബാലകൃഷ്ണൻ വള്ളിയോട്, സെക്രട്ടറി ഡോ.അർജുൻ. ആറ്, ഡോ .ജോ ജോർജ്, ഡോ. പ്രശാന്ത് മാപ്പ, മീഡിയ കൺവീനർ ഡോ. സുൽഫിക്കർ അലി തുടങ്ങിയവർ നേതൃത്വം നൽകി.

Latest News