കോഴിക്കോട് - കോഴിക്കോട് ജില്ലയിലെ രണ്ട് സ്ഥലങ്ങളിൽ നിന്ന് കാണാതായ രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ ബാലുശ്ശേരി പൂക്കാട് സ്വദേശി സുരേഷിനെയും ഇന്നലെ കാണാതായ താമരശ്ശേരി കാരാടി സ്വദേശി സത്യപ്രകാശിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബാലുശ്ശേരി നന്മണ്ടയിൽ കരിപ്പാല മുക്കിന് സമീപത്ത് നിന്നാണ് പൂക്കാട് സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കരാട്ടെ അധ്യാപകനായ സുരേഷ് കുമാറിനെ കാണാനില്ലെന്ന് മകൻ ബാലുശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം നടക്കവെയാണ് സുരേഷ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
താമരശ്ശേരിയിൽ നിന്നാണ് കാരാടി സ്വദേശി സത്യപ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് സത്യപ്രകാശിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് താമരശ്ശേരിക്ക് സമീപത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സത്യപ്രകാശിനെ കണ്ടെത്തിയത്. ഇരു മൃതദേഹത്തിലും തുടർ നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.