Sorry, you need to enable JavaScript to visit this website.

സൗദി വിമാന കമ്പനികളിൽനിന്ന് യാത്രക്കാർക്ക് 5.8 കോടി നഷ്ടപരിഹാരം

ജിദ്ദ - രണ്ടു വർഷത്തിനിടെ സൗദി വിമാന കമ്പനികൾ യാത്രക്കാർക്ക് 5.8 കോടി റിയാൽ നഷ്ടപരിഹാരമായി വിതരണം ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ലഗേജ് ലഭിക്കാൻ കാലതാമസം നേരിടൽ, ലഗേജ് കേടാകൽ, ലഗേജ് നഷ്ടപ്പെടൽ, സർവീസ് റദ്ദാക്കൽ, സർവീസിന് കാലതാമസം നേരിടൽ എന്നിവക്കാണ് യാത്രക്കാർക്ക് വിമാന കമ്പനികൾ ഇത്രയും തുക നഷ്ടപരിഹാരമായി വിതരണം ചെയ്തത്. വ്യോമഗതാഗത കരാർ പ്രകാരം യാത്രക്കാരുമായി ധാരണയിലെത്തിയ കാര്യങ്ങൾ പാലിക്കുന്നതിൽ വിമാന കമ്പനികൾ പരാജയപ്പെടുന്നതു മൂലം കഷ്ടനഷ്ടങ്ങൾ നേരിടുന്ന യാത്രക്കാരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുമെന്ന് അതോറിറ്റി പറഞ്ഞു.
വിമാന കമ്പനികൾക്കെതിരെ പരാതികൾ നൽകാനുള്ള നടപടിക്രമങ്ങൾ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എളുപ്പമാക്കുമെന്നും സുതാര്യത ഉറപ്പാക്കുമെന്നും പരാതികൾ പരിഹരിക്കുമെന്നും അതോറിറ്റി വൈസ് പ്രസിഡന്റ് എൻജിനീയർ അബ്ദുൽ അസീസ് അൽദഹ്മശ് പറഞ്ഞു. യാത്രക്കാരുടെ അവകാശങ്ങളെ കുറിച്ച അവബോധം പ്രചരിപ്പിക്കാനും അതോറിറ്റിയുമായി ആശയവിനിമം നടത്താൻ എളുപ്പാമാർന്ന ചാനലുകൾ ഏർപ്പെടുത്താനും നഷ്ടപരിഹാര നടപടികൾ എളുപ്പമാക്കാനും അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും എൻജിനീയർ അബ്ദുൽ അസീസ് അൽദഹ്മശ് പറഞ്ഞു.
യാത്രക്കാരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന, യാത്രക്കാർക്ക് കൂടുതൽ നഷ്ടപരിഹാരം ലഭ്യമാക്കുന്ന പുതിയ നിയമാവലി കഴിഞ്ഞ മാസം അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. നവംബർ 20 മുതൽ ഇത് നിലവിൽവരും. വിമാന സർവീസ് നേരത്തെയാക്കൽ, സർവീസിന് കാലതാമസമുണ്ടാകൽ, സർവീസ് റദ്ദാക്കൽ, ഓവർ ബുക്കിംഗ് കാരണം സീറ്റ് നിഷേധിക്കൽ, സീറ്റ് ക്ലാസ് താഴ്ത്തൽ എന്നിവ അടക്കമുള്ള സാഹചര്യങ്ങളിൽ പുതിയ നിയമാവലി പ്രകാരം ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം മുതൽ 200 ശതമാനം വരെ യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കും. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉന്നമിടുന്ന ദേശീയ വ്യോമയാന തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ നിയമാവലി അംഗീകരിച്ചിരിക്കുന്നത്. 2030 ഓടെ സൗദിയിൽ പ്രതിവർഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായി ഉയർത്താൻ ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യമിടുന്നു. 
വിമാന സർവീസിന് ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന പക്ഷം യാത്രക്കാർക്ക് വിമാന കമ്പനികൾ 750 റിയാൽ തോതിൽ നഷ്ടപരിഹാരം നൽകണമെന്ന് പുതിയ നിയമാവലി അനുശാസിക്കുന്നു. ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന സർവീസുകളിലെ യാത്രക്കാർക്ക് ഭക്ഷണ, പാനീയങ്ങളും ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും വിമാന കമ്പനികൾ നൽകിയിരിക്കണം. ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന സർവീസുകളിലെ യാത്രക്കാർക്ക് ഭക്ഷണ, പാനീയങ്ങളും ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും പഴയ നിയമാവലിയും ഉറപ്പുനൽകിയിരുന്നു. ഇതിനു പുറമെ പുതിയ നിയമാവലിയിൽ 750 റിയാൽ നഷ്ടപരിഹാരം കൂടി വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പുതിയ നിയമാവലി പ്രകാരം സർവീസ് റദ്ദാക്കുന്ന പക്ഷം യാത്രക്കാരെ മുൻകൂട്ടി വിവരമറിയിക്കുന്ന കാലയളവിനുസരിച്ച് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും. പഴയ നിയമാവലിയിൽ ഇത്തരം സാഹചര്യങ്ങളിൽ ടിക്കറ്റ് നിരക്കിന് തുല്യമായ തുകയാണ് നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്നത്. ഓവർ ബുക്കിംഗ് അടക്കമുള്ള കാരണങ്ങളാൽ സീറ്റ് നിഷേധിക്കുകയോ സീറ്റ് ക്ലാസ് താഴ്ത്തുകയോ ചെയ്യുന്ന പക്ഷം ടിക്കറ്റ് നിരക്കിന് പുറമെ 100 ശതമാനം നഷ്ടപരിഹാരമാണ് പഴയ നിയമാവലിയിൽ അനുശാസിക്കുന്നത്. പുതിയ നിയമാവലി ഇത്തരം സാഹചര്യങ്ങളിൽ ടിക്കറ്റിന് നിരക്കിന് പുറമെ 200 ശതമാനം നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നു.
ബുക്കിംഗ് നടത്തുമ്പോൾ പ്രഖ്യാപിക്കാത്ത സ്റ്റോപ്പ്-ഓവർ പിന്നീട് ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ പുതുതായി ഉൾപ്പെടുത്തുന്ന ഓരോ സ്റ്റോപ്പ്-ഓവറിനും 500 റിയാൽ വരെ തോതിൽ നഷ്ടപരിഹാരം ലഭിക്കും. പഴയ നിയമാവലിയിൽ ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേക നഷ്ടപരിഹാരം നിർണയിച്ചിരുന്നില്ല. ബാഗേജുകൾ നഷ്ടപ്പെടുന്നതിനും ലഗേജ് കേടാകുന്നതിനും 1,750 റിയാൽ മുതൽ 5,655 റിയാൽ വരെയാണ് പഴയ നിയമാവലിയിൽ അനുശാസിക്കുന്ന നഷ്ടപരിഹാരം. പുതിയ നിയമാവലിയിൽ ഇത് 6,568 റിയാലായി ഉയർത്തിയിട്ടുണ്ട്. ലഗേജ് ലഭിക്കാൻ കാലതാമസം നേരിടുന്നതിന് ആദ്യ ദിവസത്തിന് 740 റിയാലും രണ്ടാം ദിവസം മുതൽ 300 റിയാലും തോതിൽ പരമാവധി 6,568 റിയാൽ വരെ പുതിയ നിയമാവലിയിൽ നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്നു. പഴയ നിയമാവലി പ്രകാരം ലഗേജ് ലഭിക്കാൻ വൈകുന്ന പക്ഷം ആഭ്യന്തര സർവീസുകളിൽ ദിവസത്തിന് 100 റിയാലും അന്താരാഷ്ട്ര സർവീസുകളിൽ ദിവസത്തിന് 200 റിയാലും തോതിൽ പരമാവധി അഞ്ചു ദിവസം വരെയാണ് നഷ്ടപരിഹാരം ലഭിക്കുക. 
ആഗമന, നിർഗമന സർവീസുകളിൽ റൺവേയിൽ വിമാനം വൈകുന്നതിന് പഴയ നിയമാവലിയിൽ പ്രത്യേക നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്നില്ല. പുതിയ നിയമാവലി പ്രകാരം റൺവേയിൽ മൂന്നു മണിക്കൂറിലേറെ വിമാനം വൈകുന്ന പക്ഷം വിമാനത്തിൽ നിന്ന് ഇറങ്ങാൻ യാത്രക്കാർക്ക് അവകാശമുണ്ട്. കൂടാതെ സർവീസ് റദ്ദാക്കൽ വകുപ്പുകൾ പ്രകാരം നഷ്ടപരിഹാരം ലഭിക്കാനും യാത്രക്കാർക്ക് അവകാശമുണ്ടെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു.
 

Latest News