Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.പി.എം നിലപാടിനെ മാനിക്കുന്നു; ഇന്ത്യ മുന്നണിയിൽ വിള്ളലില്ലെന്ന് കെ.സി വേണുഗോപാൽ  

ന്യൂഡൽഹി - ഇന്ത്യ മുന്നണിയിൽ ഭിന്നതയില്ലെന്നും ഏകോപന സമിതിയിൽ ഉണ്ടാകില്ലെന്ന സി.പി.എം നിലപാടിനെ മാനിക്കുന്നുവെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ഇന്ത്യ മുന്നണിക്ക് ഏകാധിപത്യ സ്വഭാവമില്ല. പാർട്ടിയുടെ ആദർശം മാറ്റിവെച്ച് മുന്നണിയിൽ ചേരണമെന്ന് പറഞ്ഞിട്ടില്ല. ബി.ജെ.പിയെ പരാജയപ്പെടുത്തി മോഡി സർക്കാരിനെ താഴെയിറക്കുകയാണ് മുന്നണിയുടെ ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
 ഇന്ത്യ മുന്നണിയുടെ അന്തസത്തയോടും അതിന്റെ സ്പിരിറ്റിനോടും യോജിപ്പാണെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ഏകോപന സമിതിയുടെ ഭാഗമാകാൻ അവർക്ക് ബുദ്ധിമുട്ടുണ്ട്. അത് ആ പാർട്ടിയുടെ തീരുമാനമാണ്. ആ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. അതൊന്നും ഇന്ത്യ മുന്നണിയുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കില്ല. സി.പി.എമ്മുമായി കേരളത്തിൽ പല കാര്യങ്ങളിലും കോൺഗ്രസിന് എതിർപ്പുണ്ട്. തിരിച്ചുമുണ്ട്. പല കാര്യങ്ങളിലും ഞങ്ങൾ പോരാടുന്നവരാണ്. ആം ആദ്മിയുമായി ഡൽഹിയിലും സമാന സാഹചര്യമുണ്ട്. അങ്ങനെയുള്ള വൈരുധ്യങ്ങൾ ഇതിലുണ്ട്. ഇതെല്ലാം പരിഹരിച്ചിട്ടല്ല ഇന്ത്യ മുന്നണി രൂപീകരിച്ചത്. സി.പി.എം പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു ഏകോപന സമിതിയിൽ വേണ്ട എന്ന്. അതിന്റെ കാരണം അവരാണ് വിശദീകരിക്കേണ്ടത്. കോൺഗ്രസിന് അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. പാർട്ടിയെടുത്തിരിക്കുന്ന തീരുമാനത്തെ ഞങ്ങൾ മാനിക്കുന്നു.
 ഇന്ത്യ മുന്നണി ഉണ്ടാക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ഞങ്ങൾക്കറിയാമായിരുന്നു. ദേശീയ തലത്തിൽ ഇത്രയും അപകടകരമായ സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. അജണ്ട എന്താണെന്ന് വ്യക്തമാക്കാതെയാണ് അഞ്ച് ദിവസത്തെ പാർലമെന്റ് സമ്മേളനം പോലും വിളിച്ചത്. രാജ്യം മുഴുവൻ വിഭജിക്കുകയാണ് ബി.ജെ.പി സർക്കാർ. മണിപ്പൂരും ഹരിയാനയും അതിനുദാഹരണങ്ങളാണ്. ഈ സാഹചര്യത്തിൽ മോഡി സർക്കാറിനെ താഴെയിറക്കാൻ വേണ്ടി യോജിക്കാവുന്ന എല്ലാവരെയും ചേർത്താണ് ഇന്ത്യ മുന്നണി മുന്നോട്ടു പോകുന്നത്. ഇതിൽ മോഡിയും സംഘവും ആകെ അസ്വസ്ഥരാണെന്നും 2024 'ഇന്ത്യ'യുടേതായിരിക്കുമെന്നും അതാണ് രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നതെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
 

Latest News