Sorry, you need to enable JavaScript to visit this website.

തിലാപ്പിയ മത്സ്യം കഴിച്ച യുവതിയുടെ  കൈകാലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നു

ലോസ് ഏഞ്ചല്‍സ്- മത്സ്യങ്ങളിലെ ചിക്കന്‍ എന്ന വിളിപ്പേര് തിലാപ്പിയ മത്സ്യത്തിന് വെറുതെ ലഭിച്ചതല്ല. കാരണം അത്രമേല്‍ പ്രീതി ഈ ശുദ്ധജല മത്സ്യത്തിനുണ്ട്. ആഗോളതലത്തില്‍ തന്നെ വിപണിമൂല്യമുള്ളതിനാല്‍ തിലാപ്പിയ കൃഷി വഴി വരുമാനമുണ്ടാക്കുന്നവരുമുണ്ട്. എന്നാല്‍ ഏത് തരം മത്സ്യവും ഇറച്ചിയും പോലെ തന്നെ വേണ്ട രീതിയില്‍ പാകം ചെയ്ത് കഴിച്ചില്ലെങ്കില്‍ തിലാപ്പിയയും ജീവന് ഹാനീകരമായി ഭവിക്കാം.
തിലാപ്പിയ മത്സ്യം കഴിച്ചതിന് പിന്നാലെ കൈകാലുകള്‍ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം അടുത്തിടെയാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കാലിഫോര്‍ണിയ സ്വദേശിയായ ലോറ ബരാജാസ് എന്ന 40-കാരിയ്ക്കാണ് തിലാപ്പിയ മൂലം ദുര്‍ഗതിയുണ്ടായത്. ശരിയായി പാകം ചെയ്യാത്ത തിലാപ്പിയ കഴിച്ചത് മൂലം ഗുരുതരാവസ്ഥയിലായ ലോറയെ രക്ഷിക്കാനായുള്ള അവസാന മാര്‍ഗമെന്നോണമാണ് ശസ്ത്രക്രിയയിലൂടെ കൈകാലുകള്‍ മുറിച്ചുമാറ്റിയത്. വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയ ബാധിച്ച തിലോപ്പിയ മത്സ്യം കഴിച്ചത് മൂലമാണ് ലോറയ്ക്ക് രോഗാവസ്ഥയുണ്ടായത്. മത്സ്യങ്ങളിലും കടല്‍ജലത്തിലും അടക്കം കണ്ടുവരുന്ന ബാക്ടീരിയ ആണിത്. സാന്‍ ജോസ് പ്രവിശ്യയിലെ ചന്തയില്‍ നിന്ന് വാങ്ങിയ തിലോപ്പിയ മത്സ്യം ലോറ സ്വയം പാകം ചെയ്ത് കഴിക്കുകയായിരുന്നു. പിന്നാലെ തന്നെ അവശനിലയിലാവുകയും ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. കൈ കാലുകളും ചുണ്ടുമടക്കം കറുത്ത നിറത്തിലാവുകയും വൃക്കകള്‍ തകരാറിലാവുകയും ചെയ്തു. പിന്നാലെയാണ് കൈകാലുകള്‍ മുറിച്ചുമാറ്റിയത്.
 

Latest News