പോലീസുകാരന്റെ വെടിയേറ്റ് പെണ്‍കുട്ടി മരിച്ചു; ശിക്ഷ അച്ഛന്

മകളുടെ മരണത്തിന് കാരണമായ വെടിവെപ്പിന്റെ ഉത്തരവാദിത്തം അമേരിക്കന്‍ കോടതി പിതാവിനുമേല്‍ ചുമത്തി. പെന്‍സില്‍വാനിയയിലെ 12 കാരിയുടെ മരണത്തില്‍ 60 കാരനായ ഡോണള്‍ഡ് മെയര്‍ ജൂനിയര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
വീട് ഒഴിപ്പിക്കാനെത്തിയ പോലീസുകാരനു നേരെ 60 കാരനായ മെയര്‍ നിറതോക്കു ചൂണ്ടുകയായിരുന്നു. പോലീസുകാരന്‍ വെടിവെച്ചപ്പോള്‍ മെയര്‍ക്ക് പരിക്കേല്‍ക്കുകയും പിറകിലുണ്ടയിരുന്ന മകള്‍ സിയറ മെയര്‍ കൊല്ലപ്പെടുകയുമായിരുന്നു. മെയറുടെ കൈയില്‍ തട്ടിയ ശേഷമാണ് വെടിയുണ്ട മകളുടെ മേല്‍ തുളച്ചുകയറിയത്.
മകളുടെ മരണത്തിന്റെ ഉത്തരവാദിത്തം മെയര്‍ക്കാണെന്ന പ്രോസിക്യൂഷന്‍ വാദം ജഡ്ജി അംഗീകരിക്കുകയായിരുന്നു. മാതാപിതാക്കള്‍ മക്കളെ സംരക്ഷിക്കേണ്ടവരാണെന്നും അവരെ അപായപ്പെടുത്തേണ്ടവരല്ലെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.
സംഭവം നടക്കുമ്പോള്‍ 20 അടി അകലെയുണ്ടായിരുന്ന അപ്പാര്‍ട്ട്‌മെന്റ് ഉടമ മെയറുടെ മകള്‍ ചാടി വരുന്നതും തോക്കെടുക്കുന്നതില്‍നിന്ന് പിതാവിനെ തടയാന്‍ ശ്രമിക്കുന്നതും സെല്‍ഫോണില്‍ പകര്‍ത്തിയിരുന്നു.
പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മെയര്‍ വീല്‍ ചെയറിലാണ് കോടതിയിലെത്തിയത്. തോക്ക് കൈവശം വെച്ചതു സംബന്ധിച്ച കേസിലും വിചാരണ തുടരേണ്ടതിനാല്‍ വിധി പുറപ്പെടുവിക്കുന്നതുവരെ മെയര്‍ കസ്റ്റിഡിയില്‍ തുടരും.
 

Latest News