വായ്പ അടച്ചിട്ടും ബാങ്ക് വിട്ടില്ല, ഭിന്നശേഷിക്കാരിയെ ജയിലിലടച്ചു

സീനമോളും അമ്മ തങ്കമ്മയും

കോട്ടയം - വായ്പ തിരിച്ചടച്ചിട്ടും സഹകരണബാങ്ക് കണ്‍തുറന്നില്ല. ഭിന്നശേഷിക്കാരിയായ യുവതിയെ ജപ്തി നടപടികളുടെ ഭാഗമായി ജയിലില്‍ അടച്ചു. ഒടുവില്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങി നാല്‍പതിനായിരം രൂപയോളം സ്വരൂപിച്ച് കോടതിയില്‍ കെട്ടിവച്ച് സീനാമോളെ ജാമ്യത്തിലിറക്കി. കോട്ടയം അയ്മനത്താണ് സംഭവം. അയ്മനം വരമ്പിനകം മാഞ്ചിറ വീട്ടില്‍ എം.എസ് സീനാമോള്‍ക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. ഓഗസ്റ്റ് 16 നാണ് കോട്ടയം വെസ്റ്റ് പോലീസ്  സീനാമോളെ അറസ്റ്റ് ചെയ്തു ജയിലിലിട്ടത്.

17 വര്‍ഷം മുന്‍പ് എസ്.ടി.ഡി ബൂത്ത് തുടങ്ങാന്‍ എടുത്ത  വായ്പ തിരിച്ചടച്ചില്ലെന്ന ബാങ്കിന്റെ പരാതിയെ തുടര്‍ന്നാണ് സീനാ മോളേ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്.2005 ല്‍ കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ കുമരകം ശാഖയില്‍ നിന്ന്  50000 രൂപയാണ് സീനാ മോള്‍ വായ്പ യെടുത്തത്.ഇരുപതിനായിരം രൂപയോളം ബാങ്കില്‍ അടച്ച ശേഷം തിരിച്ചടവ് മുടങ്ങി.  എന്നാല്‍ ബാങ്ക് ശ്രദ്ധയില്‍പ്പെടത്തിയതോടെ 2020 ല്‍ കുടിശിക അടക്കം 34,221 രൂൂപ ബാങ്കില്‍ അടച്ച് രസീത് വാങ്ങി.എന്നാല്‍ കഴിഞ്ഞ മാസം 16 ന് കോട്ടയം വെസ്റ്റ് പോലീസ് വിളിച്ചു വരുത്തി. വൈകുന്നേരത്തിനകം പണം അടയ്ക്കണമെന്ന് നിര്‍ദേശിച്ചു. വണ്ടിക്കൂലി മാത്രം കൈവശമുണ്ടായിരുന്ന സീനയും അച്ഛന്‍ സോമനും നിസഹായവസ്ഥ ബോധ്യപ്പെടുത്തി. പക്ഷേ വൈകുന്നേരം പോലീസ് കോടതിയില്‍ ഹാജരാക്കി ജയിലില്‍ അടച്ചു.

പിറ്റേന്ന് ഉച്ചക്ക് 41,000 രൂപയോളം കോടതിയില്‍  കെട്ടിവെച്ച് സീനയെ ജാമ്യത്തിലിറക്കി.ബന്ധുകളും നാട്ടുകാരും ചേര്‍ന്നാണ് തുക സ്വരൂപിച്ചത്.എണ്‍പതുശതമാനത്തോളം കാഴ്ച്ച വൈകല്യമുള്ള സീനാമോള്‍ക്ക്ഹൃദയ സംബന്ധമായ അസുഖങ്ങളുമുണ്ട്. പക്ഷേ ഇതൊന്നും സഹകരണ ബാങ്ക് അധികൃതരുടെ കണ്ണില്‍പ്പെട്ടില്ല.

ബാങ്കിന്റെ നടപടിയ്‌ക്കെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കി. വായ്പ തിരിച്ചടച്ചിട്ടും തനിക്കു നേരെയുണ്ടായ നടപടിയി ല്‍ നഷ്ടപരിഹാരം കിട്ടണമെന്ന് സീനാമോളും കുടുംബവും ആവശ്യപ്പെടുന്നു. അതിനിടെ
എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കേരള ബാങ്ക് അധികൃതര്‍ വീട്ടിലെത്തി.  ഡയറക്ടര്‍ ബോര്‍ഡ് കൂടി തീരുമാനമെടുക്കാമെന്നു ബാങ്ക് അധികൃതര്‍ സീന മോളുടെ വീട്ടിലെത്തി അറിയിച്ചു. കോടികള്‍ മുക്കിയ സഹകരണ ബാങ്ക് അധികൃതര്‍ നിയമസംരക്ഷണത്തോടെ വിലസുമ്പോഴാണ് സീനമോള്‍ക്കു നേരെ ഈ ക്രൂരത.

 

Latest News