പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് മടങ്ങിയെത്തുന്നു

ലാഹോര്‍- മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് പാകിസ്താനിലേക്ക് മടങ്ങിയെത്തുന്നു. നാലു വര്‍ഷമായി വിദേശവാസത്തിലാണ് അദ്ദേഹം. 

ലണ്ടനില്‍ നിന്നും ഒക്ടോബര്‍ 21ന് നവാസ് ഷരീഫ് പാകിസ്താനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തിന് ഗംഭീര സ്വീകരണം നല്‍കണമെന്ന് പി. എം. എല്‍- എന്‍ നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഷരീഫിന്റെ മകളും പാര്‍ട്ടി നേതാവുമായ മറിയം നവാസ്. 

ഷരീഫ് തിരിച്ചെത്തുമ്പോള്‍ ലാഹോര്‍ വിമാനത്താവളത്തില്‍ രണ്ടു ലക്ഷം പേരെങ്കിലും സ്വീകരിക്കാന്‍ ഉണ്ടായിരിക്കണമെന്നാണ് മറിയം ആവശ്യപ്പെട്ടിരിക്കുന്നത്. പരമാവധി അനുയായികളെ എത്തിക്കണമെന്ന് മോഡല്‍ ടൗണില്‍ നടന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു മറിയം ആവശ്യം ഉന്നയിച്ചത്. 

2018ല്‍ അഴിമതിക്കേസില്‍ നവാസ് ഷരീഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. 2019 നവംബറിലാണ് ഷരീഫ് ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയത്. പക്ഷേ പിന്നീട് അദ്ദേഹം തിരിച്ചെത്തിയില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജയിക്കുകയാണെങ്കില്‍ 73കാരനായ നവാസ് ഷരീഫ് തന്നെയായിരിക്കും പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

Latest News