ഏഷ്യയും ആഫ്രിക്കയും യൂറോപ്പും പരസ്പരം ബന്ധിതമായിരുന്ന സിൽക് റൂട്ട് ഇന്ന് രാജ്യാന്തര രാഷ്ട്രീയത്തിലെ ഗൃഹാതുരത്വം കലർന്ന ഓർമ മാത്രമാണ്. ദൽഹിയിൽ സമാപിച്ച ജി20 ഉച്ചകോടിയിൽ പ്രഖ്യാപിക്കപ്പെട്ട ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ് ഇടനാഴി സിൽക് റൂട്ടിനെ അനുസ്മരിപ്പിക്കുന്നു. എന്നാൽ അതിന്റെ പ്രായോഗികതയും വെല്ലുവിളികളും ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. നടപ്പായിക്കിട്ടിയാൽ ആഗോള വ്യാപാരത്തിന് സ്വപ്‌നവേഗം നൽകുന്ന ഒരു പദ്ധതിയായിരിക്കും അത്.
ഐമെക്- കഴിഞ്ഞ വാരാന്ത്യത്തിൽ ദൽഹിയിൽ രൂപം കൊണ്ട ഈ ചുരുക്കെഴുത്താണ് (IMEC) ഇത്തവണത്തെ ജി20 ഉച്ചകോടിയുടെ ആകത്തുക. കഴിഞ്ഞ ശനിയാഴ്ച, സൗദി അറേബ്യ, യു.എ.ഇ, ഇന്ത്യ, ഫ്രാൻസ്, ജർമനി, ഇറ്റലി, യു.എസ്, യൂറോപ്യൻ യൂനിയൻ എന്നീ രാജ്യങ്ങൾ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. ഐമെക് രണ്ട് വ്യത്യസ്ത ഇടനാഴികൾ ഉൾക്കൊള്ളുന്നതാണ്: കിഴക്കൻ ഇടനാഴി ഇന്ത്യയെ അറേബ്യൻ ഗൾഫുമായി ബന്ധിപ്പിക്കും. വടക്കൻ ഇടനാഴി ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കും.
ജി20 ഉച്ചകോടിക്കിടെ ന്യൂദൽഹിയിൽ നടന്ന ഐമെക് യോഗത്തെ അഭിസംബോധന ചെയ്ത് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു, 'ലോകം ചരിത്രത്തിലേക്കുള്ള ഒരു തിരിച്ചുപോകലിന്റെ ഘട്ടത്തിലാണ്'. പുതിയ കരാറിനെ 'ചരിത്രപരം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഗൾഫ് പരിപ്രേക്ഷ്യത്തിൽ, പുതിയ സംരംഭം ഏഷ്യ, യൂറോപ്, ആഫ്രിക്ക എന്നിവയെ ബന്ധിപ്പിച്ചിരുന്ന പ്രാഥമിക വ്യാപാര പാതയെ പോലെ (സിൽക് റൂട്ട്) മേഖലയുടെ ചരിത്രപരമായ സ്ഥാനം ഉറപ്പിക്കും. ഊർജ വ്യാപാരത്തിന് ഊന്നൽ നൽകുന്നതിലൂടെ, ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്ക് വില കുറഞ്ഞതും വിശ്വസനീയവുമായ ഊർജം പ്രദാനം ചെയ്യുന്നതിൽ ഗൾഫ് മേഖലയുടെ മെച്ചപ്പെട്ട നേട്ടത്തെയാണ് പദ്ധതി പ്രയോജനപ്പെടുത്തുന്നത്.
ഏഷ്യ, അറേബ്യൻ ഗൾഫ്, യൂറോപ് എന്നിവക്കിടയിലുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റിയിലൂടെയും സാമ്പത്തിക സംയോജനത്തിലൂടെയും സാമ്പത്തിക വികസനത്തിന് ഐമെക് ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് മേഖലകൾക്കപ്പുറം ദൂരവ്യാപകമായ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. എട്ട് ഐമെക് രാജ്യങ്ങൾ ലോക സമ്പദ്വ്യവസ്ഥയുടെ പകുതിയോളം വരും, ജനസംഖ്യയുടെ 40 ശതമാനവും. ശരിയായ വിഭവങ്ങൾ സമർപ്പിക്കാൻ അവർ തയാറാണെങ്കിൽ ആഗോള വ്യാപാരത്തെയും വികസനത്തെയും പരിവർത്തനം ചെയ്യാനുള്ള ശേഷി അവർക്കുണ്ട്.
ഈ മേഖലയിൽ അമേരിക്കയുടെ പ്രൊഫൈൽ ഉയർത്തുകയും ഒരു ആഗോള ശക്തിയെന്ന നിലയിൽ അതിന്റെ പങ്ക് വർധിപ്പിക്കുകയും ചെയ്യുന്നതിനാൽ പദ്ധതിക്ക് ജിയോപൊളിറ്റിക്കൽ പ്രത്യാഘാതങ്ങൾ ഉണ്ടാകാം. യു.എസിന്റെ നേതൃത്വത്തിലുള്ള ഈ പുതിയ സംരംഭത്തിന്റെ അനുയോജ്യതയെക്കുറിച്ചും ഈ മേഖലയിലെ ചൈനയുടെ നിലവിലുള്ള ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതികളെക്കുറിച്ചും ഇതിനകം ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ ഗൾഫ് വീക്ഷണ കോണിൽ നോക്കുമ്പോൾ ഇത് ചൈനക്കും യു.എസിനും നേട്ടമുണ്ടാക്കുന്ന സാഹചര്യമായിരിക്കും. സഹകരണത്തിന്റെയും ഏകീകരണത്തിന്റെയും സമന്വയത്തിലൂടെ ഗൾഫ് രാജ്യങ്ങൾക്കും നേട്ടമുണ്ടാകും. ഈ സഹവാസം രണ്ട് മഹാശക്തികൾ തമ്മിലുള്ള സംഘർഷം ഇല്ലാതാക്കാനാണ് സഹായിക്കുക. ഗൾഫ് മേഖലയിലെങ്കിലും പരസ്പര മത്സരം സമാധാനപരമായിരിക്കാൻ അവർക്ക് വഴി കണ്ടെത്തേണ്ടി വന്നേക്കാം.
ഐമെക് രാജ്യങ്ങൾ പറയുന്നതനുസരിച്ച്, നിലവിലുള്ള സമുദ്ര, റോഡ് ഗതാഗത റൂട്ടുകൾക്ക് അനുബന്ധമായി ചെലവ് കുറഞ്ഞതും അതിർത്തി കടന്നുള്ളതുമായ കപ്പൽ-റെയിൽ ഗതാഗത ശൃംഖല ഇടനാഴിയിൽ ഉൾപ്പെടും. ഇന്ത്യ, ഗൾഫ്, യൂറോപ് എന്നിവിടങ്ങളിലേക്ക് ചരക്കുകളും സേവനങ്ങളും എത്തിക്കാൻ ഇത് സഹായിക്കും. റെയിൽവേ റൂട്ടിൽ, വൈദ്യുതിക്കും ഡിജിറ്റൽ കണക്റ്റിവിറ്റിക്കുമായി കാബിൾ സ്ഥാപിക്കാനും ശുദ്ധമായ ഹൈഡ്രജൻ കയറ്റുമതിക്കുള്ള പൈപ് ലൈൻ ഇടാനും പങ്കാളികൾ ലക്ഷ്യമിടുന്നു.
ഐമെക് സ്ഥാപക രാജ്യങ്ങൾ പ്രാദേശിക വിതരണ ശൃംഖലകൾ സുരക്ഷിതമാക്കുന്നതിനും വ്യാപാര പ്രവേശനക്ഷമത വർധിപ്പിക്കുന്നതിനും വ്യാപാരം സുഗമമാക്കുന്നതിനും പരിസ്ഥിതി, സാമൂഹിക ആഘാതങ്ങളിൽ കൂടുതൽ ഊന്നൽ നൽകുന്നതിനും ഉദ്ദേശിക്കുന്നു. ഇത് കാര്യക്ഷമത വർധിപ്പിക്കുമെന്നും ചെലവ് കുറയ്ക്കുമെന്നും സാമ്പത്തിക ഐക്യം വർധിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു. ഇത് ഏഷ്യ, യൂറോപ്, ഗൾഫ് എന്നിവയുടെ പരിവർത്തനപരമായ സംയോജനത്തിന് കാരണമാകും.
ഈ രണ്ട് പുതിയ ട്രാൻസിറ്റ് റൂട്ടുകളുടെ എല്ലാ ഘടകങ്ങളും ക്രമീകരിക്കുന്നതിനും നടപ്പാക്കുന്നതിനുമായി പ്രവർത്തിക്കാൻ പങ്കാളികൾ പ്രതിജ്ഞാബദ്ധരാണ്.
പങ്കാളികളുടെ രാഷ്ട്രീയ പ്രതിബദ്ധതകൾ വ്യക്തമാണെങ്കിലും ശനിയാഴ്ച ന്യൂദൽഹിയിൽ ഒപ്പുവെച്ച ധാരണാപത്രം ഒരു ഉദ്ദേശ്യ പ്രഖ്യാപനം മാത്രമാണ്. അത് സ്വയം അന്താരാഷ്ട്ര നിയമത്തിന് കീഴിൽ അവകാശങ്ങളോ ബാധ്യതകളോ സൃഷ്ടിക്കുന്നില്ല, അതിനർഥം ഐമെക് നടപ്പാക്കുന്നതിന് നടപടിയെടുക്കാൻ ഒരു പങ്കാളിക്കും ഇതുവരെ ബാധ്യതയില്ല എന്നാണ്. ഐമെക് സ്ഥാപകരുടെ മുൻഗണനകളെയും വിഭവങ്ങളുടെ അളവിനെയും ആശ്രയിച്ചിരിക്കുന്നു.
ഈ പ്രോജക്ടിന്റെ വിജയം. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ശനിയാഴ്ചത്തെ പ്രഖ്യാപനം പദ്ധതിയെക്കുറിച്ചുള്ള നിരവധി മാസത്തെ ചർച്ചകൾക്ക് ശേഷമുള്ള നേട്ടമായിരുന്നു. ഇത് മേഖലക്കും ആഗോള സമ്പദ്വ്യവസ്ഥക്കും ഗുണകരമാണെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രശംസിച്ചു. ന്യൂദൽഹിയിൽ സംസാരിക്കവേ, പുതിയ പദ്ധതിയുടെ ദീർഘകാല തൊഴിലവസര സാധ്യതകളിലേക്കും ഇന്ത്യയും മിഡിൽ ഈസ്റ്റും തമ്മിലുള്ള വ്യാപാരത്തിൽ പ്രതീക്ഷിക്കുന്ന വളർച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി. കിരീടാവകാശിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജി20 ഉച്ചകോടിക്ക് ശേഷം പ്രത്യേകം ചർച്ചകൾ നടത്തുകയുണ്ടായി.
ഹരിത ഊർജം പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്തി ഭൂഖണ്ഡാന്തര ഗ്രീൻ ട്രാൻസിറ്റ് ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ഒരു പ്രോട്ടോകോൾ സൗദി അറേബ്യ കഴിഞ്ഞ ആഴ്ച യു.എസുമായി ഒപ്പുവെച്ചിരുന്നു. ഇത്തരം ഹരിത ഇടനാഴികളിൽ താൽപര്യമുള്ള കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചകളെ പിന്തുണയ്ക്കുന്നതിലും സുഗമമാക്കുന്നതിലും യു.എസിന്റെ പ്രധാന പങ്കിനെ സൗദി അറേബ്യ പ്രശംസിക്കുകയും ചെയ്തു.
യു.എസിനെ സംബന്ധിച്ചിടത്തോളം ഐമെക് എന്നത് ആഗോള അടിസ്ഥാന സൗകര്യ, നിക്ഷേപ സംരംഭമാണ്. അല്ലാതെ അവരെ സംബന്ധിച്ച് ഈ ഇടനാഴിയിൽ താൽപര്യമുണ്ടാകേണ്ടതില്ല. ചൈന പങ്കാളിയല്ലാത്ത ഒരു പദ്ധതിയിൽ നിരവധി കരാറുകൾ അമേരിക്കൻ കമ്പനികൾക്ക് ലഭിക്കാൻ സാധ്യതയേറെയാണ്. താഴ്ന്ന അല്ലെങ്കിൽ ഇടത്തരം സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളിൽ ഉയർന്ന നിലവാരമുള്ള ഇൻഫ്രാസ്ട്രക്ചർ ഫിനാൻസിംഗിനായുള്ള ആഗോള ആവശ്യത്തോട് മികച്ച രീതിയിൽ പ്രതികരിക്കുന്നതിനും പുതിയ അവസരങ്ങൾ തിരിച്ചറിയാനും ഐമെക് ഉപകരിക്കും. 2022 ലെ ജി7 ഉച്ചകോടിയിലും ഈ വർഷം ജപ്പാനിലെ ഹിരോഷിമയിൽ നടന്ന ജി7 ഉച്ചകോടിയിലും അമേരിക്കയുടെ ഈ താൽപര്യം അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി.
അതിന് ശേഷം, ഒന്നിലധികം രാജ്യങ്ങളിലും മേഖലകളിലും അടിസ്ഥാന സൗകര്യ നിക്ഷേപം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി സാമ്പത്തിക ഇടനാഴികൾ നിർമിക്കാനുള്ള നടപടികൾ യു.എസ് പ്രഖ്യാപിച്ചു. ഗ്രാന്റുകൾ, ഫെഡറൽ ഫിനാൻസിംഗ്, സ്വകാര്യ മേഖലയിലെ നിക്ഷേപം എന്നിവയിലൂടെ 30 ബില്യൺ ഡോളറിലധികം സമാഹരിച്ചു. ശനിയാഴ്ച, കിരീടാവകാശി ആഗോള ഇൻഫ്രാസ്ട്രക്ചറിനും നിക്ഷേപത്തിനുമുള്ള പങ്കാളിത്തത്തെ പ്രശംസിക്കുകയും സൗദി അറേബ്യയുടെ പദ്ധതികൾക്കായി 20 ബില്യൺ ഡോളർ വാഗ്ദാനം ചെയ്യുകയും ചെയ്തു, അതേസമയം അതും ഐമെകും തമ്മിലുള്ള സംയോജനത്തിന്റെ ആവശ്യകതയും നിർദേശിച്ചു.
വ്യക്തമായ സാമ്പത്തിക നേട്ടങ്ങൾക്ക് പുറമെ, പിരിമുറുക്കങ്ങൾ ഇല്ലാതാക്കി പരസ്പര വിശ്വാസവും താൽപര്യങ്ങളും കെട്ടിപ്പടുക്കുന്നതിലൂടെ ഐമെക്കിന് രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനാകും. ന്യൂദൽഹി പ്രഖ്യാപനം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ, പ്രസക്തമായ സമയക്രമം ഉൾപ്പെടെയുള്ള കർമപദ്ധതി വികസിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധമാക്കുന്നതിനും അടുത്ത രണ്ട് മാസത്തിനുള്ളിൽ ജി20 രാജ്യങ്ങൾ വീണ്ടും സമ്മേളിക്കുന്നുണ്ട്.
അടുത്ത രണ്ട് മാസത്തെ ചർച്ചകൾ ഐമെക് യഥാർത്ഥത്തിൽ എത്ര വേഗത്തിലാണ് മുന്നോട്ടു പോകുന്നതെന്ന് വെളിപ്പെടുത്തുകയും അതിന്റെ സമയക്രമത്തെക്കുറിച്ച് ഏകദേശ ധാരണ നൽകുകയും ചെയ്യും. പങ്കെടുക്കുന്ന രാജ്യങ്ങൾക്കും മൂന്ന് മേഖലകൾക്കുമുള്ള കടമകളും സാധ്യതകളും ഇത് നിർണയിക്കുമെന്നാണ് പ്രതീക്ഷ.






