Sorry, you need to enable JavaScript to visit this website.

വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജിലെ  ടിക്കറ്റ് നിരക്ക് പാതിയായി കുറച്ചു

തൊടുപുഴ- ഇന്ത്യയിലെ തന്നെ തന്നെ ഏറ്റവും നീളം കൂടിയ ചില്ലുപാലത്തിന്റെ വരവോടെ പ്രകൃതി ഭംഗിയ്‌ക്കൊപ്പം സാഹസികതയും ആസ്വദിക്കാവുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി വാഗമണ്‍ മാറിയിരുന്നു. സുരക്ഷിതമായി സാഹസികത ആസ്വദിക്കാനായി ഇവിടേയ്ക്ക് പുറപ്പെടാന്‍ ഇപ്പോള്‍ മറ്റൊരു കാരണം കൂടിയുണ്ട്. പാലത്തിലേയ്ക്കുള്ള പ്രവേശന ഫീസ് നേര്‍പ്പകുതിയായി മാറ്റിയെന്നാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസ് അറിയിച്ചത്. 
ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യല്‍മീഡിയയിലൂടെയും നിരവധി പേര്‍ എന്‍ട്രി ഫീസ് കുറക്കാനാവശ്യമായ ഇടപെടല്‍ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.തുടര്‍ന്ന് ഇപ്പോള്‍ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശന ഫീസ് 500 രൂപയില്‍ നിന്നും 250 രൂപയായി കുറച്ച് തീരുമാനമാവുകയായിരുന്നു. കാന്റിലിവര്‍ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലത്തില്‍ രണ്ടു മണിക്കൂറിനുള്ളില്‍ ഒരേ സമയം 15 പേര്‍ക്കാണ് പ്രവേശനം. അഞ്ച് - പത്ത് മിനിട്ട് വരെ പാലത്തില്‍ ചെലവഴിക്കാം. സമുദ്രനിരപ്പില്‍ നിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണില്‍ 40 മീറ്റര്‍ നീളത്തിലാണ് ചില്ലുപാലം. ഇതിലൂടെ നടന്നാല്‍ നെഞ്ചിടിപ്പ് കൂടുമെങ്കിലും അതിവിദൂര ദൃശ്യങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ട് ആസ്വദിക്കാം. മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളുടെ വിദൂര ദൃശ്യങ്ങള്‍ പാലത്തില്‍ നിന്നാല്‍ കാണാനാകും.
വാഗമണില്‍ നിന്ന് നാലു കിലോമീറ്റര്‍ ദൂരെയുള്ള കോലാഹലമേട്ടിലെ ഡി.ടി.പി.സിയുടെ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് ചില്ലുപാലം ഒരുക്കിയിരിക്കുന്നത്. ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസും 35 ടണ്‍ സ്റ്റീലുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. ചെലവ് മൂന്നുകോടി. ഭീമാകാരമായ പോള്‍ സ്ട്രക്ചറില്‍ മറ്റു സപ്പോര്‍ട്ടുകള്‍ ഇല്ലാതെ വായുവില്‍ നില്‍ക്കുന്ന രീതിയിലാണ് ചില്ലുപാലം. ഉരുക്ക് വടങ്ങള്‍ കൊണ്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. റോക്കറ്റ് ഇജക്ടര്‍, ജയന്റ് സ്വിംഗ്, സിപ് ലൈന്‍, സ്‌കൈ സൈക്ലിംഗ്, സ്‌കൈ റോളര്‍, ഫ്രീ ഫോള്‍, ഹ്യൂമന്‍ ഗൈറോ തുടങ്ങി നിരവധി സാഹസിക വിനോദങ്ങളും ഇവിടെയുണ്ട്. 
 

Latest News