ഇന്ത്യന്‍ ഹാജിമാര്‍ ജിദ്ദയിലും ഇറങ്ങിത്തുടങ്ങി; ആദ്യ സംഘത്തില്‍ 420 പേര്‍

ജിദ്ദ വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ ജാവേദ് അഹമ്മദും കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖും ഹാജിമാരെ സ്വീകരിക്കുന്നു.
ജിദ്ദയിൽ നേരിട്ടിറങ്ങിയ ആദ്യ ഇന്ത്യൻ ഹജ് വിമാനത്തിൽനിന്നുള്ള യാത്രക്കാരെ മക്കയിൽ കോൺസുലേറ്റ് പ്രതിനിധികളും സന്നദ്ധപ്രവർത്തകരും ചേർന്ന് സ്വീകരിക്കുന്നു.

ജിദ്ദ- ഇന്ത്യയിൽനിന്ന് ജിദ്ദയിലേക്കുള്ള ആദ്യ ഹജ് വിമാനം ഇന്നലെ രാവിലെ 8.40 ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലിറങ്ങി. ചെന്നൈയിൽനിന്ന് 420 ഹാജിമാരുമായാണ് വിമാനം എത്തിയത്. ഇതുവരെ ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾ മദീനയിലാണിറങ്ങിയത്. അംബാസഡർ ജാവേദ് അഹമ്മദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് എന്നിവരുടെ നേതൃത്വത്തിൽ ഹാജിമാരെ പൂച്ചെണ്ടുകൾ നൽകി വരവേറ്റു. ഹജിന്റെ ചുമതലയുള്ള കോൺസലും ഡപ്യൂട്ടി സി.ജിയുമായ മുഹമ്മദ് ഷാഹിദ് ആലം, കോൺസൽ ആനന്ദ് കുമാർ, കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ബോബി മാനാട് തുടങ്ങിയവർ വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഹാജിമാരെ മക്കയിലേക്ക് കൊണ്ടുപോയി. ഹജിന് ശേഷമേ ഇവർ മദീന സന്ദർശിക്കുകയുള്ളു.
മദീനയിലെത്തിയ ഹാജിമാർ മക്കയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. 

 

Latest News