ആന്‍ഡമാന്‍ ദ്വീപില്‍ 100 കോടിയുടെ മയക്കുമരുന്ന് കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം കണ്ടെത്തി നശിപ്പിച്ചു

കൊച്ചി - ലഹരി മാഫിയ സംഘം കടലില്‍ മുക്കിയ കപ്പലില്‍ നിന്ന്  ആന്‍ഡമാന്‍ ദ്വീപിലെ തീരത്തടിഞ്ഞ 100 കോടിയുടെ മയക്കുമരുന്ന്  കേരളത്തില്‍ നിന്നുള്ള കസ്റ്റംസ് - എക്‌സൈസ് സംയുക്ത സംഘം കണ്ടെത്തി നശിപ്പിച്ചു. ഇവിടെ നിന്ന് വന്‍ തോതില്‍ മയക്കു മരുന്ന് കേരളത്തിലേക്കെത്തിയിരുന്നു.  നാല് വര്‍ഷം മുന്‍പാണ് മയക്കുമരുന്നാണ് വ്യാപകമായി തീരത്ത് എത്തിയത്. മഞ്ചേരിയില്‍ മൂന്ന്  മലയാളി യുവാക്കള്‍  നേരത്തെ 500 ഗ്രാം മെത്താംഫെറ്റമിന്‍ മയക്കുമരുന്നുമായി എക്‌സൈസിന്റെ പിടിയിലായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയാണ് ആന്‍ഡമാനിലെ  വലിയ ലഹരി വേട്ടയിലേക്ക്  എത്തിച്ചേര്‍ന്നത്. കേരള എക്‌സൈസും കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷണത്തിനായി ആന്‍ഡമാനിലേക്ക് പോയത്. അവിടെ ബലാക്ക് എന്ന ദ്വീപില്‍, പണ്ട് ജപ്പാന്‍ സേന ഉപയോഗിച്ചിരുന്ന ഒരു ബങ്കറുണ്ട്. കടലിനോട് ചേര്‍ന്നാണിത്. ബങ്കറില്‍ സൂക്ഷിച്ചിരുന്ന 50 കിലോ മെത്താഫെറ്റമിനാണ് പിടികൂടി നശിപ്പിച്ചത്. തുടര്‍ന്ന്, അധികൃതര്‍ വിവിധ തലത്തില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചപ്പോള്‍  പ്രദേശവാസികള്‍ സൂക്ഷിച്ച് വച്ചിരുന്ന ഏകദേശം രണ്ടര  കോടി വിലവരുന്ന മയക്കുമരുന്ന്  ഭരണകൂടത്തിന് തിരികെ നല്‍കി. ഇവയും നശിപ്പിച്ചു. 2019 ല്‍ കോസ്റ്റ് ഗാര്‍ഡിന്റെ പരിശോധനക്കിടെയാണ് രാസലഹരിയുമായി എത്തിയ മ്യാന്‍മര്‍ കപ്പല്‍ മുക്കി കളഞ്ഞത്. ആ കപ്പലില്‍ നിന്ന് ഒഴുകിയ രാസലഹരി മുഴുവന്‍ ആന്‍ഡമാന്‍ ദ്വീപിന്റെ പരിസരത്ത് അടിഞ്ഞുകൂടി അത് പ്രാദേശിക മയക്കുമരുന്ന് സംഘത്തിന്റെ കൈകളിലെത്തുകയായിരുന്നു. ഇവയാണ് കേരളത്തിലേക്ക് എത്തിക്കൊണ്ടിരുന്നത്. നാലായിരത്തോളം കിലോ മെത്താഫെറ്റമിന്‍  ആന്‍ഡമാനിലെ വിവിധ സ്ഥലങ്ങളില്‍ ആളുകളുടെ കയ്യിലുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അതിലൊരു ഭാഗമാണ് ഇപ്പോള്‍ കണ്ടെത്തി നശിപ്പിച്ചത്. ബാക്കിയുള്ളതും കൂടി കണ്ടെത്തി നശിപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. 

Latest News