Sorry, you need to enable JavaScript to visit this website.

ഒറ്റപ്പാലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ എട്ടംഗ സംഘം അറസ്റ്റിൽ    

പാലക്കാട് - ഒറ്റപ്പാലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ. ഒറ്റപ്പാലം തോട്ടക്കര സ്വദേശി സലീമിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് പെരിന്തൽമണ്ണ സ്വദേശികളായ യുവാക്കൾ അറസ്റ്റിലായത്.
 പെരിന്തൽമണ്ണ സ്വദേശികളായ ഷാഹുൽ അമീൻ, മുർഷിദ്, അർജുൻ കൃഷ്ണ, മുഹമ്മദ് ഹർഷാദ്, മുഹമ്മദ് റമീസ്, മുഹമ്മദ് ഷുക്കൂർ, മുനീർ ബാബു, അബ്ദുൾ റഹീം എന്നിവരാണ് അറസ്റ്റിലായത്. 
  കാർ വിൽപ്പനയുമായി ബന്ധപ്പെട്ട ഇടപാടാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പ്രതികൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. ബുധനാഴ്ച സുഹൃത്തിനൊപ്പം പോകവേയാണ് സലീമിനെ ഒരു സംഘം യുവാക്കൾ ചേർന്ന് പണത്തിനായി തട്ടികൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.
 സലീമിനെ രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തിനെ മർദ്ദിച്ചശേഷം സലീമിന്റെ ഫോണും സംഘം കവർന്നെടുത്തു. വിവരമറിഞ്ഞ സലീമിന്റെ കുടുംബം, ഫോണിൽ ബന്ധപ്പെട്ടപ്പോൾ 40,000 രൂപ നൽകിയാലേ സലീമിനെ വിട്ട് നൽകൂവെന്നും അല്ലാത്ത പക്ഷം കൊന്നു കളയുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. സംഭവത്തിൽ സലീമിന്റെ കുടുംബം നൽകിയ പരാതിയിൽ ഒറ്റപ്പാലം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പാലക്കാട് നഗരത്തിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. ശേഷം പാലക്കാട് ടൗൺ സൗത്ത് പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
 

Latest News