Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സോളാർ: സത്യം പുറത്ത് വരട്ടെ


സോളാർ കേസ് കുത്തിപ്പൊക്കിയത് തങ്ങളല്ല, കോൺഗ്രാസ് നേതാക്കൾ തന്നെയാണെന്ന സി.പി.എമ്മിന്റെ ആരോപണം തട്ടിപ്പുകേസിനെ കുറിച്ച് ഏറെക്കുറെ ശരിയാണ്. മുമ്പ് കരുണാകരനെയും പിന്നീട് ആന്റണിയെയും മുഖ്യമന്ത്രി പദങ്ങളിൽ നിന്നു പുറത്താക്കിയത് പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളായിരുന്നില്ലല്ലോ. കോൺഗ്രസിനകത്തെ ഗ്രൂപ്പിസവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. സമാനമായ സംഭവമായിരുന്നു സോളാർ കേസിന്റെ ഉത്ഭവത്തിനും കാരണമായത്. 


സോളാർ കേസുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉയർന്നുവന്നതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സി.ബി.ഐ റിപ്പോർട്ടിലെ സൂചനകളെ കുറിച്ച് സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന കെ.പി.സി.സിയുടെ ആവശ്യം തികച്ചും ന്യായമാണ്, രാഷ്ട്രീയമായ ആവശ്യവുമാണ്. അന്വേഷണം ആവശ്യപ്പെട്ടാൽ നടത്താമെന്നു നിയമസഭയിൽ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനാൽ അതു നടക്കുമെന്നു തന്നെ പ്രതീക്ഷിക്കാം. സ്വതന്ത്ര ഏജൻസി എന്നതുകൊണ്ട് എന്താണ് കെ.പി.സി.സി ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. ഏറെക്കാലം കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാർ കേസിലെ വിവിധ ഘട്ടങ്ങളിൽ വിവിധ വിഷയങ്ങളിൽ ക്രൈം ബ്രാഞ്ചും സി.ബി.ഐയും ജുഡീഷ്യൽ അന്വേഷണവുമൊക്കെ നടന്നിട്ടുണ്ട്. അതിലേതെങ്കിലും ഒന്നിനെയാണോ അതോ മെേറ്റതെങ്കിലും ഏജൻസിയെയാണോ ഉദ്ദേശിക്കുന്നത് എന്ന് കെ.പി.സി.സി വ്യക്തമാക്കിയിട്ടില്ല. കേരള പോലീസിനെയും സി.ബി.ഐയെയും പൂർണമായി വിശ്വസിക്കാൻ കോൺഗ്രസ് തയാറാകില്ല എന്നുറപ്പ്. 

ഉമ്മൻ ചാണ്ടിയുടെ മരണശേഷം ഒരു മാസം കഴിഞ്ഞപ്പോഴാണ് സോളാർ വീണ്ടും കത്തിയിരിക്കുന്നത്. ചാണ്ടി ഉമ്മൻ എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ വിഷയം നിയമസഭയിലത് കത്തിപ്പടരുകയും ചെയ്തു. ലൈംഗിക പീഡന കേസിൽ ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കെ.ബി. ഗണേശ് കുമാർ, ശരണ്യ മനോജ്, വിവാദ ദല്ലാൾ നന്ദകുമാർ എന്നിവരാണ് പരാതിക്കാരിയുടെ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരു കൂട്ടിച്ചേർത്തതെന്ന സൂചനയാണ് നൽകിയത്. ഇവർ മാത്രമല്ല,  കേരള രാഷ്ട്രീയത്തിലെ പല ഉന്നതരും സംഭവത്തിനു പിറകിലുണ്ടെന്ന് വ്യക്തം. ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കിയാൽ തനിക്ക് 10 കോടി നൽകാമെന്ന് സംസ്ഥാനത്തെ പ്രമുഖരായ രണ്ടു സി.പി.എം നേതാക്കൾ വാഗ്ദാനം നൽകിയെന്ന വാർത്ത കവർ സ്റ്റോറിയായി വന്നത് രാജ്യത്തു തന്നെ ശ്രദ്ധേയമായ ഇന്ത്യ ടുഡേയിലായിരുന്നു. പണം കൊടുത്തോ എന്നറിയില്ല.  പക്ഷേ പരാതിക്കാരി തനിക്കെിരെയുള്ള മിക്ക കേസുകളും പണം കൊടുത്ത് ഒത്തുതീർപ്പാക്കി എന്നതു യാഥാർത്ഥ്യമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് പരാതിക്കാരി കേസ് സി.ബി.ഐക്കു വിടാൻ ആവശ്യപ്പെട്ടതും കൈയോടെ സർക്കാർ തീരുമാനമെടുത്തതും. കാസർകോട്ടെ ഇരട്ടക്കൊല, ജിഷ്ണു പ്രണോയിയുടെ മരണം തുടങ്ങി എത്രയോ വിഷയങ്ങളിൽ കേസ് സി.ബി.ഐക്കു വിടണമെന്നാവശ്യമുയർന്നിട്ടും തയാറാകാതിരുന്ന സർക്കാരാണ് തിടുക്കപ്പെട്ട് ഈ തീരുമാനമെടുത്തത് എന്നതിനു പിറകിൽ കക്ഷിരാഷ്ട്രീയമല്ലെന്ന് ഇടതു അനുകൂലികൾ പോലും പറയില്ല.

സോളാർ തട്ടിപ്പുകേസിന്റെ തുടർച്ചയാണ് ലൈംഗിക പീഡന കേസ് എന്നു പറയാമെങ്കിലും രണ്ടും രണ്ടാണ്. സി.ബി.ഐയുടെ ഇപ്പോഴത്തെ റിപ്പോർട്ട് ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ടാണ്. എന്നാൽ രണ്ടിനെയും കൂട്ടിക്കുഴച്ച് അവ്യക്തതയുണ്ടാക്കാനാണ് നിയമസഭയിൽ ഭരണപക്ഷം ശ്രമിച്ചത്.  സംസ്ഥാനത്ത് സൗരോർജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കുമെന്ന ഉറപ്പിൽ സരിത നായരും ബിജു രാധാകൃഷ്ണനും  നൂറോളം പേരെ വഞ്ചിച്ച് പണം തട്ടിയ കേസാണ് സോളാർ തട്ടിപ്പുകേസ്. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ടീം സോളാർ കമ്പനിയാണ് വഞ്ചനയും തട്ടിപ്പും നടത്തിയത്. കേന്ദ്ര സർക്കാരിന്റെയോ അനർട്ടിന്റെയോ അംഗീകാരമില്ലാത്ത ടീം സോളാറിന് ഈ തട്ടിപ്പിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും ചില മന്ത്രിസഭാംഗങ്ങളും പാർട്ടി നേതാക്കളും പണം വാങ്ങി പങ്കുചേരുകയോ സഹായിക്കുകയോ ചെയ്തുവെന്നായിരുന്നു ആരോപണം.  ആ ആരോപണം ശരിവെച്ച റിപ്പോർട്ടാണ് ജസ്റ്റിസ് ശിവരാജൻ സമർപ്പിച്ചത്.

സോളാർ കേസ് കുത്തിപ്പൊക്കിയത് തങ്ങളല്ല, കോൺഗ്രസ് നേതാക്കൾ തന്നെയാണെന്ന സി.പി.എമ്മിന്റെ ആരോപണം തട്ടിപ്പുകേസിനെ കുറിച്ച് ഏറെക്കുറെ ശരിയാണ്. മുമ്പ് കരുണാകരനെയും പിന്നീട് ആന്റണിയെയും മുഖ്യമന്ത്രി പദങ്ങളിൽ നിന്നു പുറത്താക്കിയത് പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളായിരുന്നില്ലല്ലോ. കോൺഗ്രസിനകത്തെ ഗ്രൂപ്പിസവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. സമാനമായ സംഭവമായിരുന്നു സോളാർ കേസിന്റെ ഉത്ഭവത്തിനും കാരണമായത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എ ഗ്രൂപ്പും ചെന്നിത്തലയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഐ ഗ്രൂപ്പുമായി വലിയ പോരാട്ടം നടന്നിരുന്ന സമയമായിരുന്നു അത്. അതിന്റെ ഭാഗമായി ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കാൻ പോലും ഉമ്മൻ ചാണ്ടി തയാറായിരുന്നില്ല എന്നതോർക്കാവുന്നതാണ്. ആ പോരാട്ടത്തിന്റെ ഭാഗമായി ഐ ഗ്രൂപ്പ് തന്നെയാണ് വിഷയം കുത്തിപ്പൊക്കിയതെന്നതിൽ സംശയമില്ല. അന്നു പ്രതിപക്ഷം ഏറെക്കുറെ കാഴ്ചക്കാരായിരുന്നു. എന്നാൽ പിന്നീട് സരിത നായരുടെ ഫോൺ വിവരങ്ങൾ പുറത്ത് വന്നപ്പോൾ അതിൽ ഭൂരിഭാഗം കോളുകളും ഐ ഗ്രൂപ്പുകാരുടേതായിരുന്നു എന്നതാണ് തമാശ. അതോടെ ഐ ഗ്രൂപ്പ് പിറകോട്ട് പോകുകയായിരുന്നു. 

പിന്നീടാണ് കേസിൽ വലിയ വഴിത്തിരിവുണ്ടാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ രംഗത്തെ പ്രമുഖരിൽ നിന്ന് തനിക്ക് ലൈംഗികമായ പീഡനങ്ങൾ നേരിടേണ്ടിവന്നു എന്ന ആരോപണം പരാതിക്കാരി ഉന്നയിക്കുന്നത് ജയിലിൽ നിന്നാണ്. അവിടെ നിന്നു അവർ തയാറാക്കിയ കത്താണ് പിന്നീട് ഉമ്മൻ ചാണ്ടിയുടെ പേർ ചേർത്ത് പുറത്തു വന്നത്. അതോടെ ഐ ഗ്രൂപ്പ് പിറകോട്ട് പോകുകയും ആക്രമണത്തിന്റെ കുന്തമുന സി.പി.എം ഏറ്റെടുക്കുകയും ചെയ്തു.  വളരെ മോശപ്പെട്ട രീതിയിലുള്ള പ്രചാരണങ്ങളാണ് പിന്നീട് കേരളം കണ്ടത്. സി.ഡി തേടിയുള്ള കോയമ്പത്തൂർ യാത്രയും തിരുവനന്തപുരത്ത് നടന്ന കുപ്രസിദ്ധ സമരവും കേരളം അടുത്ത കാലത്തൊന്നും മറക്കുമെന്നു തോന്നുന്നില്ല.  എന്നാൽ ഉമ്മൻ ചാണ്ടി സ്വതഃസിദ്ധമായ രീതിയിൽ സത്യം ഒരിക്കൽ പുറത്തു വരുമെന്നു പറഞ്ഞ് എന്തിനെയും നേരിടാൻ തയാറായിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തി എന്നറിഞ്ഞിട്ടും ഇന്ന് എല്ലാവർക്കുമാറിയാവുന്ന ഗണേശ് കുമാറിനെ കുറിച്ചുള്ള രഹസ്യം പരസ്യമാക്കാൻ അദ്ദേഹം തയാറായില്ല. അന്വേഷണവുമായി സഹകരിച്ചു. കമ്മീഷൻ മണിക്കൂറുകളോളം അദ്ദേഹത്തെ ചോദ്യം ചെയ്ത രംഗവും കേരളം മറക്കാറായിട്ടില്ല. 

ഇതിന്റെയെല്ലാം തുടർച്ചയായാണ് ഇപ്പോൾ സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റി്‌പ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. സത്യത്തിൽ അതിന്റെ കോപ്പി ഏതാനും മാസം മുമ്പ് ഉമ്മൻ ചാണ്ടിക്ക് ലഭിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി പുറത്തു വരട്ടെ എന്നാണ് അദ്ദേഹം പറഞ്ഞതെന്നു അദ്ദേഹത്തിന്റെ ആത്മകഥ തയാറാക്കിയ സണ്ണിക്കുട്ടി അബ്രഹാം പറയുന്നു. എന്നാൽ ഔദ്യോഗികമായി റിപ്പോർട്ട് പുറത്തു വരുന്നതിനു മുമ്പ് അദ്ദേഹം വിട്ടുപോയി. പിന്നാലെ ആത്മകഥയും പുറത്തു വന്നു. എന്നാൽ ആത്മകഥയിലും ആരെയും അനാവശ്യമായി കുറ്റപ്പെടുത്താതെ, താൻ മരിച്ചാലും സത്യം പുറത്തു വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതു തന്നെയാണ് ഉമ്മൻ ചാണ്ടിയെ മറ്റു നേതാക്കളിൽ നിന്നു വ്യത്യസ്തനാക്കിയിരുന്നത്. 

എന്തായാലും കേരളം നേരിടുന്ന വളരെ മോശമായ പല പ്രവണതകളും സോളാർ സംഭവത്തോടെ പുറത്തേക്കു വന്നിട്ടുണ്ട് എന്നു പറയാതിരിക്കാനാവില്ല. ഒന്ന്, നമ്മുടെ പൊതുരംഗത്തു വർധിക്കുന്ന അഴിമതികളും അതിനു അധികാരികൾ തന്നെ ഒത്താശ ചെയ്തുകൊടുക്കുന്നതുമാണ്. സോളാറിനു ശേഷവും അത്തരത്തിൽ എത്രയോ സംഭവങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. അക്കാര്യത്തിൽ കക്ഷിരാഷ്ട്രീയ ഭേദമില്ലെന്നതും  ശ്രദ്ധേയമാണ്. ഇന്ത്യയിലെ മറ്റു പല ഭാഗങ്ങളെയും പോലെ കേരള രാഷ്ട്രീയത്തെയും ബാധിക്കുന്ന വലിയ പുഴുക്കുത്തായി അഴിമതിയും സ്വജനപക്ഷപാതവും മാറിയിരിക്കുന്നു. അതിനെതിരായ ജനകീയ ജാഗ്രത ശക്തമാക്കേണ്ടിയിരിക്കുന്നു. 

മറ്റൊന്ന്, നമ്മുടെ സാമൂഹ്യ രംഗത്ത് സജീവമായ സ്ത്രീവിരുദ്ധതയാണ്. ഏതു വിഷയത്തിലും സ്ത്രീകളുടെ പങ്കാളിത്തമുണ്ടായാൽ വലിയ തോതിൽ ആഘോഷിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. പലപ്പോഴും യഥാർത്ഥ വിഷയം അവഗണിക്കപ്പെടുകയും ചെയ്യുന്നു. അതേറ്റവും പ്രകടമായ ഒന്നാണ് സോളാർ കേസ്. എന്തൊക്കെ കൊട്ടിഘോഷിക്കുമ്പോഴും ലിംഗനീതിയെന്ന വിഷയത്തിൽ കേരളം എത്രയോ പിറകിലാണെന്ന വസ്തുതയും സോളാർ കേസ് പ്രകടമാക്കുന്നു. 

Latest News