Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അശ്ലീല വീഡിയോ കാണാറുണ്ടോ? ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്, കുടുക്കാന്‍ ചിലര്‍ കാത്തിരിക്കുന്നുണ്ട്

കോഴിക്കോട് - ' തുടര്‍ച്ചയായി അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചതിനാല്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ചെയതിരിക്കുകയാണ്. പിഴയായി 30,000 രൂപ ഒടുക്കിയില്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ നിമയപരമായ നടപടി സ്വീകരിക്കും. പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യും. ഇവിടെ കൊടുത്തിരിക്കുന്ന ബട്ടണിലൂടെ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഫൈന്‍ അടയ്ക്കാം '  അടച്ചില്ലെങ്കില്‍ 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കുറ്റം ചുമത്തി നിങ്ങളെ വിചാരണ ചെയ്യും '  ഇങ്ങനെ ഒരു പേജുള്ള, ക്രിമിനല്‍ നിയങ്ങളെക്കുറിച്ചെല്ലാം വളരെ വിശദമായി പറയുന്ന സന്ദേശം ചിലര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടാകും. കിട്ടാത്തവര്‍ക്ക് ഇനി വരാനും സാധ്യതയുണ്ട്. 
ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ സ്ഥിരമായി കാണുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെയോ അല്ലെങ്കില്‍ കേന്ദ്ര പോലീസ് ഏജന്‍സികളുടെയോ പേരില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി വരുന്ന പിഴയൊടുക്കാനുള്ള താക്കീതാണിത്. എല്ലാവരോടും ഒരേ തുക അടയ്ക്കാനല്ല ആവശ്യപ്പെടുക. ചിലര്‍ക്ക് അത് രണ്ടായിരമോ അതോ മുവ്വായിരമോ ആയിരിക്കും മറ്റു ചിലര്‍ക്ക് അത് 35,000 അല്ലെങ്കില്‍ 40,000 ആയിരിക്കും. അങ്ങനെ തരം പോലെ പല പിഴയായിരിക്കും ആവശ്യപ്പെടുക. ഈ മെസേജ് വരുന്നതിന് മുന്നോടിയായി പോലീസിന്റെ സൈറണ്‍ ശബ്ദം  കേള്‍ക്കാനും കഴിയും. ഉടന്‍ തന്നെ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ ബ്ലോക്കായി പിഴ അടയ്ക്കാനുള്ള സന്ദേശം തെളിയും.

ഒറിജിനലല്ലെന്ന് ആരും പറയില്ല

ഔദ്യോഗിക അന്വേഷണ ഏജന്‍സികളുടെയും കേന്ദ്ര സര്‍ക്കാറിന്റെയുമെല്ലാം ലോഗോയും വിശദവിരങ്ങളും അടങ്ങിയ അന്വേഷണ ഏജന്‍സികള്‍ ചാര്‍ജ് ഷീറ്റ് തയ്യാറാക്കുന്ന അതേ രീതിയിലായിരിക്കും നോട്ടീസ് കിട്ടുക. എത്ര ശ്രമിച്ചാലും കമ്പ്യൂട്ടറിന്റെയോ മൊബൈല്‍ ഫോണിന്റെയോ സ്‌ക്രീനില്‍ നിന്ന് ഇത് മായുകയോ കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡ് അടക്കമുള്ള കാര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനോ കഴിയില്ല. ആകെ ഭയപ്പെട്ടുപോകുന്നവര്‍ പോലീസ് വീട്ടിലെത്തിയാലുണ്ടാകുന്ന നാണക്കേട് ഭയന്ന് ബാങ്ക് കാര്‍ഡ് വഴി ഫൈന്‍ അടയ്ക്കാന്‍ തയ്യാറാകും. സര്‍ക്കാറിന്റെയും അന്വേഷണ ഏജന്‍സികളുടെയും ലോഗോയും രീതിയും എല്ലാം ഉപയോഗിച്ച് വളരെ ആസുത്രിതമായി നടക്കുന്ന വലിയ ഒരു തട്ടിപ്പാണ് ഇതെന്ന് പലര്‍ക്കും മനസ്സിലാകില്ല. ഒറിജിനലിനെ വെല്ലുന്ന രീതിയിലായിരിക്കും നിയമത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പറഞ്ഞുകൊണ്ടുള്ള ഇവരുടെചാര്‍ജ് ഷീറ്റ്. അങ്ങനെ കഴിഞ്ഞ കുറച്ച് കാലങ്ങളായി കോടിക്കണക്കിന് രൂപയാണ് കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍  ഉപയോക്താക്കളെ ഭയപ്പെടുത്തി തട്ടിപ്പ് സംഘങ്ങള്‍ സമ്പാദിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ കമ്പ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും  പ്രവര്‍ത്തനത്തെ തകരാറാക്കുന്നതിനും തട്ടിപ്പ് നടത്തുന്നതിനുമായി സൃഷ്ടിക്കുന്ന മാല്‍വെയറുകള്‍ എന്ന് വിളിക്കുന്ന വൈറസുകളടങ്ങിയ പ്രോഗാമുകളാണിത്. ഈ തട്ടിപ്പിനെക്കുറിച്ച് പല തവണ അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും കഴിഞ്ഞ കുറച്ച് കാലങ്ങളായി ആളുകള്‍ ഈ തട്ടിപ്പില്‍ വീണുകൊണ്ടേയിരിക്കുന്നു. പിഴ അടയ്ക്കാന്‍  പോലീസിന്റെ പേരില്‍ ' ഔദ്യോഗിക ' സന്ദേശം വരുമ്പോള്‍ ആളുകള്‍ ഭയപ്പെട്ട് പോകുന്നത് തന്നെയാണ് കാരണം. ഇത് തട്ടിപ്പാണെന്ന് ചിന്തിക്കാനുള്ള മാനസികാവസ്ഥ അപ്പോഴുണ്ടാകില്ല.

പുതിയ ഭാഷ, പുതിയ രൂപം

സ്ഥിരമായി ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം തിരയുന്നവര്‍ക്കാണ് പിഴ അടയ്ക്കണമെന്നും ഇല്ലെങ്കില്‍ പോലീസ് വീട്ടിലെത്തുമെന്നുമുള്ള അറിയിപ്പുകള്‍ കുറച്ച് കാലങ്ങളായി വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ തട്ടിപ്പിന്റെ രൂപവും ഭാവവുമെല്ലാം മാറിയിരിക്കുകയാണ്. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നവരെ മന:പൂര്‍വ്വം ഏതെങ്കിലും അശ്ലീല വെബ്‌സൈറ്റിലേക്കെത്തിച്ച് ഉപയോഗിക്കുന്നയാളുടെ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ് ചോര്‍ത്തുകയും അതിന് ശേഷം ഔദ്യോഗിക സന്ദേശമെന്ന വ്യാജേന പിഴ ഒടുക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുകയാണ്. ഇന്റര്‍നെറ്റിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ദല്‍ഹി പോലീസിന് കീഴിലുള്ള പ്രത്യേക വിംഗ് എന്ന പേരിലാണ് ഇപ്പോള്‍ ഇത്തരം സന്ദേശങ്ങള്‍ അധികവും വരുന്നത്.  ആകര്‍ഷകമായ പരസ്യങ്ങളോ ഓഫറുകളുടെയോ വിവരങ്ങള്‍ നല്‍കി അതില്‍ ക്ലിക്ക് ചെയ്യാന്‍ പ്രേരിപ്പിച്ച്് അശ്ലീല വെബ്‌സൈറ്റുകളിലേക്ക് നയിക്കുകയാണ് ചെയ്യുക. അതിനാല്‍ അശ്ലീല വെബ്‌സൈറ്റുകളില്‍ താല്‍പര്യമില്ലാത്തവര്‍ പോലും കെണിയില്‍ പെട്ട് അവിടേയ്ക്ക് എത്തുകയും ഫൈന്‍ അടയ്ക്കണെന്ന വ്യാജ സന്ദേശത്തില്‍ കുടുങ്ങി മാനം രക്ഷിക്കാന്‍ പണം നല്‍കുകയും ചെയ്യുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും യതൊരു ഭയവുമില്ലാതെ കൂടുതല്‍ പേരെ ഇരയാക്കുകയാണ് തട്ടിപ്പുകാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കേരള സൈബര്‍ പോലീസ് വിംഗ് ഉദ്യോഗസ്ഥര്‍ പറയുന്നു.

തുറുപ്പ് ചീട്ട് ചൈല്‍ഡ് പ്രോണോഗ്രഫി

അശ്ലീല ദൃശ്യങ്ങള്‍ സ്വകാര്യമായി കാണുന്നത് ഇന്ത്യയില്‍ നിയമ പ്രകാരം തെറ്റല്ല. അത് പ്രചരിപ്പിക്കാതിരുന്നാല്‍ മതി. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതിനും നിര്‍മ്മിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമെതിരെ ഇന്ത്യയില്‍ ശക്തമായ നിയമം നിലനില്‍ക്കുന്നുണ്ട്. അത് വളരെയേറെ ഗൗരവമേറിയതും നിയമപ്രകാരം തടവ് ശിക്ഷയും വന്‍ സംഖ്യ പിഴയുമൊക്കെ വിധിക്കാവുന്ന കുറ്റകൃത്യമാണ്. ഇതിന്റെ മറപിടിച്ചാണ് ഇപ്പോള്‍ തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനം. ആളുകളെ അശ്ലീല വെബ്‌സൈറ്റുകളിലേക്ക് നയിച്ച് കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ദൃശ്യങ്ങള്‍ കണ്ടുവെന്ന് പറഞ്ഞാണ് തടവു ശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ ഫൈന്‍ അടയ്ക്കണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. ചൈല്‍ഡ് പ്രോണാഗ്രഫിയുടെ ഗൗരവത്തെക്കുറിച്ച് അറിയുന്നവര്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ വരുമ്പോള്‍ ശരിയ്ക്കും ഭയപ്പെട്ടു പോകും. കേസില്‍ നിന്ന് തലയൂരാനും മറ്റും അവര്‍ പണം നല്‍കാന്‍ തയ്യാറാകും.. ഇങ്ങനെ നൂറ് കണക്കിനാളുകളാണ് ഇവരുടെ തട്ടിപ്പില്‍ പെട്ടുപോകുന്നത്. ഒരിക്കല്‍ പെട്ടാല്‍ തട്ടിപ്പുകാര്‍ സ്ഥിരമായി പിന്തുടര്‍ന്ന് വീണ്ടും വീണ്ടും ഭീഷണി മുഴക്കുകയും ചെയ്യും.


 

അശ്ലീല വെബ് സൈറ്റുകള്‍ കാണുന്നതില്‍ ഇന്ത്യക്കാര്‍ ഏറെ മുന്നില്‍

ലോകത്ത് ഏറ്റവും കൂടുതല്‍ അശ്ലീല വെബ്‌സൈറ്റുകള്‍ കാണുന്നത് അമേരിക്കക്കാരാണെന്നാണ് കണക്ക് . അത് കഴിഞ്ഞാല്‍ ബ്രിട്ടീഷുകാരാണ്. മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. അതുകൊണ്ട് തന്നെ തട്ടിപ്പുകാര്‍ക്ക് തങ്ങളുടെ ഇരകളെ കണ്ടെത്തുന്നതിന് ഇന്ത്യയില്‍ യാതൊരു പഞ്ഞവുമില്ല. മലയാളികളും അശ്ലീല വെബ്‌സൈറ്റുകള്‍ കാണുന്നതില്‍ ഏറെ മുന്നിലാണ്. 18 നും 24 നും ഇടയില്‍ വയസ്സുള്ളവരാണ് ഇന്ത്യയില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ മുന്നില്‍. 44 ശതമാനം വരും ഇവരുടെ എണ്ണം. 25 നും 34 നും ഇടയില്‍ വയസ്സുള്ളവര്‍ 42 ശതമാനം വരും. ആളുകളുടെ ഈ സ്വഭാവമാണ് തട്ടിപ്പുകാര്‍ സമര്‍ത്ഥമായി മുതലെടുക്കുന്നത്.

പേടി വേണ്ട, ജാഗ്രത മതി

അശ്ലീല വെബ്‌സൈറ്റുകള്‍ കണ്ടതിന്റെ പേരില്‍ പിഴയടക്കണമെന്ന് സന്ദേശം വന്നാല്‍ ഒരു കാരണവശാലും പേടിക്കേണ്ട. ഇന്ത്യയിലെ ഒരു അന്വേഷണ ഏജന്‍സിയും ഈ രീതി പിന്തുടരുന്നില്ല. അതുകൊണ്ട് ഒറിജിനല്‍ അന്വേഷണ ഏജന്‍സികളുടെ ഭാവത്തിലും രൂപത്തിലും നിങ്ങളുടെ കമ്പ്യൂട്ടറിനെ അല്ലെങ്കില്‍ മൊബൈള്‍ ഫോണിനെ ബ്ലോക്ക് ചെയ്ത് പിഴയടക്കാന്‍ സന്ദേശം വന്നാല്‍ അത് ചിരിച്ച് തള്ളിക്കളയുകയേ വേണ്ടു. എന്നാല്‍ തട്ടിപ്പുകാര്‍ പല രൂപത്തിലും വരുമെന്നതു കൊണ്ട് ജാഗ്രത കൈവിടരുത്. അവര്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ ആകെ താറുമാറാക്കാന്‍ ശ്രമിച്ചേക്കും. മാത്രമല്ല ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടാം. പോലീസിന്റെ സൈറണ്‍ മുഴക്കി ഇത്തരം സന്ദേശങ്ങള്‍ വരുമ്പോള്‍ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലച്ചു പോയാലും പേടിക്കേണ്ടതില്ല. കമ്പ്യൂട്ടറിന്റെ ഓണ്‍ ബട്ടന്‍ കുറച്ച് നേരം അമര്‍ത്തിപ്പിടിച്ച് കമ്പ്യൂട്ടര്‍ ഓഫാക്കിയാല്‍ മാത്രം മതി. ഭീഷണി സന്ദേശം താനെ പൊയ്‌ക്കൊള്ളും. ഇതു തന്നെയാണ് മൊബൈല്‍ ഫോണുകളുഠെ കാര്യത്തിലും സ്വീകരിക്കേണ്ടത്. നല്ലൊരു ആന്റി വൈറസ് സോഫ്റ്റവെയര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ തട്ടിപ്പുകാരെ ഒരു പരിധിവരെ അകറ്റി നിര്‍ത്താം

Latest News